
സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരൻ എസ്.ആര്‍. മണിദാസിന് സഹായവുമായി സുരേഷ് ഗോപി; ഒരുലക്ഷം രൂപ കൈമാറി
കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്. ഒരുലക്ഷം രൂപയാണ് സുരേഷ് ഗോപി കുടുംബത്തിന് നല്‍കിയത്.
കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര്‍. മണിദാസിനാണ് സുരേഷ്‌ഗോപിയുടെ സഹായം ലഭിച്ചത്. ഒരുലക്ഷം രൂപ മണിദാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നും ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപകൂടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾതന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്’, സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പറ്റിയാല്‍ മണിദാസിനെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷമാണ് മണിദാസിന് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയിലധികമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. മരുന്ന് വാങ്ങാനുള്‍പ്പെടെ ഈ പെന്‍ഷന്‍ തുകയായിരുന്നു ഉപയോഗിച്ചത്.
പെന്‍ഷന്‍ നിഷേധിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വാങ്ങിയ പെന്‍ഷന്‍ തുക മുഴുവനും തിരികെ അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സ്‌കൂളിലെ തയ്യല്‍ അധ്യാപികയായിരുന്ന അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് മണിദാസിന്റെ കുടുംബത്തിന്റെ ആശ്രയം.
മകന് ഇത്രയും കാലം കിട്ടിയ പെന്‍ഷന്‍ തുക മുഴുവന്‍ മരുന്ന് വാങ്ങാനായി ചെലവഴിച്ചുവെന്നും ഈ തുക തിരികെ നല്‍കണമെങ്കില്‍ കിടപ്പാടം വില്‍ക്കണമെന്നും മണിദാസിന്റെ അമ്മ കെ. സുധാമണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.