ഗർഭിണിയായിരുന്നപ്പോൾ എൻ്റെ വയറിൽ ചവിട്ടി, വേദനകൊണ്ട് കരഞ്ഞപ്പോൾ നീ ഒരു മികച്ച നടിയാണെന്ന് പറഞ്ഞു; താനുമായി കുടുംബ ജീവിതം നയിക്കുന്ന സമയത്തും മുകേഷിന് അവിഹിതബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് സരിത

ഇന്നത്തെ കാലത്ത് സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീ‍ഡനം സഹിച്ചവരുണ്ട്. ചിലർ അത് പലപ്പോഴായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് നടി സരിത. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം പ്രധാന വേഷങ്ങൾ ചെയ്ത് എഴുപതുകളിലും എൺപതുകളിലും സരിത സജീവമായിരുന്നു. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് സരിതയെ മലയാളികൾ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്.

ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് സരിത മുകേഷുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. സരിതയുടെ ആദ്യ വിവാഹം പതിനാറാം വയസിൽ തെലുങ്ക് നടനായ വെങ്കട സുബയ്യയുമായിട്ടായിരുന്നു. മുകേഷിനെ വിവാഹം ചെയ്തതോടെ സരിത അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടന്നു. പക്ഷെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ച് പോയ സരിതയ്ക്ക് മുകേഷിനൊപ്പമുള്ള ജീവിതം വേദനകൾ നിറഞ്ഞതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സരിത താൻ അനുഭവിച്ച ദുരിതങ്ങൾ വെളിപ്പെടുത്തിയപ്പോൾ മലയാളികൾ അമ്പരന്നു. അത്രത്തോളം ക്രൂരമായിട്ടാണ് ഭർത്താവ് മുകേഷ് തന്നോട് പെരുമാറിയിരുന്നതെന്നാണ് സരിത പറഞ്ഞത്.

ഗർഭിണിയാണെന്ന് പോലും പരി​ഗണിക്കാതെ മുകേഷ് വയറിന് ചവിട്ടിയതിനെ കുറിച്ചും വേദനകൊണ്ട് പുളഞ്ഞതിനെ കുറിച്ചും നിറകണ്ണുകളോടെയാണ് സരിത സംസാരിക്കുന്നത്. താനുമായി കുടുംബ ജീവിതം നയിക്കുന്ന സമയത്തും മറ്റ് അവിഹിതബന്ധങ്ങൾ മുകേഷിനുണ്ടായിരുന്നുവെന്നും നടന്റെ അച്ഛൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം ആദ്യം ആരേയും ഒന്നും അറിയിച്ചിരുന്നില്ലെന്നും സരിത പറഞ്ഞു.

‘അർധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ കുറിച്ച് ചോദിച്ചാൽ മുടി പിടിച്ച് വലിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യും. വളരെ ചീപ്പായ കാര്യമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുമ്പിൽ വെച്ചുപോലും ഉപദ്രവിച്ചിട്ടുണ്ടെന്നും’, സരിത വെളിപ്പെടുത്തി. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നത് മുതലാണ് അവരുടെ വീട്ടിലേക്ക് പോകുന്നത് സരിത അവസാനിപ്പിച്ചത്. ഓഡിറ്ററെ കണ്ട് അക്കൗണ്ട്സ് നോക്കി എല്ലാ വർഷവും തന്റേയും മുകേഷിന്റേയും ടാക്സ് അടയ്ക്കുമായിരുന്നുവെന്നും സരിത പറഞ്ഞു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു.

‘എന്റെ മോൻ ശരിയല്ലെന്ന് എനിക്ക് അറിയാം. നീ എന്താണ് അനുഭവിക്കുന്നതെന്നും എനിക്ക് അറിയാം. പക്ഷെ ഇതൊന്നും മീഡിയയിൽ വരരുതെന്ന് എയർപോട്ടിൽ കൂട്ടാൻ വന്നപ്പോൾ കൈയ്യിൽ പിടിച്ച് അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് പറഞ്ഞു.’ ‘മകന് അഞ്ച് വയസുള്ളപ്പോൾ മഞ്ഞപ്പിത്തം വന്നു. അത് പറയാൻ ഞാൻ മുകേഷിനെ വിളിച്ചപ്പോൾ നീ എന്നെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണോയെന്നാണ് ചോദിച്ചത്. അത് പറയുമ്പോൾ എന്റെ കൈ വിറയ്ക്കുകയായിരുന്നു. കാരണം ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അഞ്ച് വയസുള്ള മകന് മഞ്ഞപ്പിത്തം വന്നുവെന്ന് അറിയുമ്പോൾ അച്ഛന് ഫീലിങ്സ് വരണ്ടേ…?.’ ‘ഗർഭിണിയായിരുന്നപ്പോൾ എന്റെ വയറിൽ ചവിട്ടിയിരുന്നു. വേദനകൊണ്ട് കരയുമ്പോഴും നീ ഒരു മികച്ച നടിയാണെന്നാണ് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞുകൊണ്ടിരുന്നത്.’ ‘ഒമ്പതാം മാസത്തിൽ‌ വയറും വെച്ച് കാറിൽ‌ കയറാൻ ശ്രമിച്ചപ്പോൾ മനപ്പൂർവം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാൽ ഞാൻ‌ തട​ഞ്ഞ് വീഴുകയും ചെയ്തിരുന്നു. തുടർച്ചയായി അദ്ദേഹം എന്തെങ്കിലും ഇത്തരത്തിൽ ചെയ്തുകൊണ്ടിരിക്കും.’ അനുഭവിച്ച പീഡനങ്ങൾ ഓർത്തെടുത്ത് വിങ്ങിപ്പൊട്ടിക്കൊണ്ട് സരിത പറഞ്ഞു. രണ്ട് ആൺമക്കളും ഇപ്പോൾ സരിതയുടെ സംരക്ഷണയിലാണ് കഴിയുന്നത്. എല്ലാവരും വിദേശത്ത് സെറ്റിൽഡാണ്.

Articles You May Like

x