അനിയത്തിപ്രാവിലെ ആ ചുവന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞ് ചാക്കോച്ചന് സ്വന്തമാക്കിയപ്പോൾ ; പഴേ ഓണറിന് നൽകിയത് എന്താണെന്ന് കണ്ടോ
മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിത്തീര്‍ന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ശാലിനിയും മുഖ്യ വേഷങ്ങളിലെത്തിയ അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ആദ്യ സിനിമ കൂടിയായിരുന്നു ഇത്. സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഓടിച്ചിരുന്ന ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് അന്നത്തെ തരംഗമായിരുന്നു. ഇന്നും സ്‌പ്ലെന്‍ഡര്‍ ബൈക്ക് എന്ന് പറയുമ്പോള്‍ അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന്‍ ബൈക്ക് ഓടിക്കുന്ന ആ രംഗം തന്നെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. ചിത്രം ഇറങ്ങി 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആ ഹിറ്റ് ബൈക്ക് ചാക്കോച്ചനെ തേടി വീണ്ടും എത്തിയിരിക്കുകയാണ്.ഇതോടുകൂടി അന്നത്തെ ആ ബൈക്ക് ഇപ്പോള്‍ എവിടെ എന്നുള്ള നിരന്തരമായ ചോദ്യങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
kl-04 D 2827 എന്നായിരുന്നു സിനിമയിലെ ബൈക്കിന്റെ നമ്പർ. ആലപ്പുഴയിലെ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് ഒരുപാട് അന്വേഷണങ്ങൾക്ക് പിന്നാലെയാണ് കുഞ്ചാക്കോ ബോബൻ അറിയുന്നത്. ഷോറൂം ഉടമ കമാൽ എം.മാക്കിയിലമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷം താരം സ്‌പ്ലെൻഡർ സ്വന്തമാക്കി.ചാക്കോച്ചന്‍ തന്നെ ബൈക്കിന്റെ കാര്യം അന്വേഷിച്ച് വിളിച്ചതും ശേഷം ബൈക്ക് വാങ്ങിയതുമെല്ലാം ഒരു സ്വപ്‌നം പോലെയാണ് ഇപ്പോഴും തോന്നുന്നത് എന്ന് ബോണി പറയുന്നു.
‘മിനിഞ്ഞാന്നാണ് വണ്ടി കൊടുത്തത്. ചാക്കോച്ചൻ നേരിട്ട് എന്നെ വിളിച്ചു. ബൈക്ക് കയ്യിലുണ്ടല്ലോ എന്ന് ചോദിച്ചു. ആരെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തിൽ പറ്റിക്കുകയാണെന്നാ ഞാൻ വിചാരിച്ചത്. കമ്പനി നമ്പരിലേക്കാണ് വിളിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പി.എ വിളിച്ചപ്പോഴാണ് വിശ്വാസമായത്. ചാക്കോച്ചൻ ആദ്യം ഉടമ കമാൽ എം.മാക്കിയിലിനെയാണ് വിളിച്ചത്. എന്റെ കയ്യിൽ വണ്ടിയുണ്ടെന്ന് അദ്ദേഹം അതിന് മുമ്പ് അറിഞ്ഞിരുന്നു.എംഡിയെ വിളിച്ച് ഉറപ്പിച്ചു.പി എ വിളിച്ചിട്ട് വണ്ടി വേണം, എന്താ ബോണി പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചു. ഞാൻ ആകെ ഞെട്ടലിലായിരുന്നു.എനിക്ക് വേറെ വണ്ടി ഒന്നുമില്ല. അപ്പോൾ പകരം ഒരു ബൈക്ക് മതിയെന്ന് പറഞ്ഞു. ഏത് ബൈക്ക് വേണമെന്ന് ചോദിച്ചു. സ്പ്ലെൻഡർ തന്നെ മതിയെന്ന് പറഞ്ഞു. ഏറ്റവും പുതിയ മോഡൽ സ്പ്ലെൻഡർ വാങ്ങാനുള്ള പണം അര മണിക്കൂറിനുള്ളില്‍ അക്കൗണ്ടിൽ വന്നു.