
ഹലാൽ കഴിക്കൂലാന്ന് ശപഥം ചെയ്‌ത സംഘിച്ചേട്ടൻ കൃത്യമായി താടിയുള്ള കാക്കാന്റെ കടയിൽ പോയി നാരങ്ങവെള്ളം ചോദിച്ചു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ വായിക്കുന്നോർക്ക് തലക്ക് സുഖമില്ലാതിരിക്കുകയല്ല .. ഷിംനയുടെ പോസ്റ്റ് വൈറലാകുന്നു
ഇക്കഴിഞ്ഞ ദിവസമായിരുന്നു പി എസ് സി പരീക്ഷക്കെത്തി മലപ്പുറത്ത് ഭക്ഷണം ലഭിച്ചില്ല എന്നുള്ള ഒരാളുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .. റമദാൻ മാസത്തിൽ ഹോട്ടലുകൾ തുറക്കാത്തതും ഭക്ഷണം ലഭിക്കില്ല എന്നൊക്കെ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ് .. ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ഇല്ലോളം വൈകിയാണേലും നോമ്പ്കാലത്ത് ഇതര മതസ്‌ഥർക്ക് പട്ടിണി കിടക്കേണ്ടി വരുന്ന കദനകഥ പുറത്ത് വന്നല്ലോ. പേരിൽ ഒരു ‘പള്ളി’ ഉള്ളതോണ്ട് കരുനാഗപ്പള്ളിയാണ് ഇത്തവണത്തെ വേട്ടമൃഗം. മഞ്ചേരിയുടെ പരിസരപ്രദേശത്ത് PSC എഴുതാൻ വന്ന വിശന്നുവലഞ്ഞ ചേട്ടനേയും പരിചയപ്പെടാൻ സാധിച്ചു. പാഴ്‌സൽ കൊടുത്തു, ഇരുന്ന് കഴിക്കാൻ പറ്റൂലാന്ന് പറഞ്ഞൂത്രേ. അത് മലപ്പുറത്തെ നിയമമല്ല, സർക്കാർ നിയന്ത്രണമാണ് എന്നത് ശ്രദ്ധിക്കുമല്ലോ. കിട്ടിയ ഫുഡ് വാങ്ങീട്ട് ആ പരീക്ഷയുള്ള സ്‌കൂൾ പരിസരത്തെങ്ങാൻ പോയിരുന്ന് കഴിച്ചൂടായിരുന്നോ? ഇല്ലെങ്കിൽ ചുറ്റുമുള്ള ആരോടെങ്കിലും എവിടിരുന്ന് കഴിക്കുമെന്ന് ചോദിച്ചൂടായിരുന്നോ? ശരിക്കും എന്താ നിങ്ങടെ പ്രശ്‌നം?
ജോലിസംബന്ധമായി ഇഷ്‌ടം പോലെ യാത്ര ചെയ്യുന്നത് കൊണ്ട് വേറൊരു കാര്യം കൂടിയറിയാം. മലപ്പുറം ജില്ലയിൽ മാത്രമല്ല, ഒരു വിധം എല്ലാ ജില്ലകളിലും മുസ്‌ലിങ്ങളുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടൽ റമദാനിൽ തുറക്കാത്ത പ്രതിഭാസമുണ്ട്. എന്നാൽ നിങ്ങൾ ഈ പറഞ്ഞ മഞ്ചേരി ടൗണിലടക്കം തുറന്ന് വെക്കുന്ന ഹോട്ടലുകൾ ഇഷ്‌ടം പോലെയുണ്ട്. ടൗണിൽ ഒന്നന്വേഷിച്ചാൽ പറഞ്ഞ് തരും, വീടുകളിൽ ചോദിച്ചാൽ അവിടെ അന്നേരമുള്ള ഭക്ഷണം എടുത്ത് തന്നെങ്കിലും നിങ്ങളുടെ വിശപ്പും ദാഹവും മാറ്റും. ഞങ്ങളുടെ നാട്ടിൽ വന്ന് ആരും വിശന്ന് തിരിച്ച് പോകുന്ന സംസ്‌കാരമല്ലിവിടെ. ഇനി അതിനും വയ്യെങ്കിൽ വളരെ നല്ല സർവ്വീസുള്ള പ്രാദേശിക ഫുഡ് ഡെലിവറി ആപ്പുകളുണ്ട്. പിന്നെ, ഇത് പോലെ കണ്ണടച്ച് പിടിച്ച് തിരഞ്ഞാൽ കിട്ടൂല. ഹലാൽ കഴിക്കൂലാന്ന് ശപഥം ചെയ്‌ത സംഘിച്ചേട്ടൻ കൃത്യമായി താടിയുള്ള കാക്കാന്റെ കടയിൽ പോയി നാരങ്ങവെള്ളം ചോദിച്ചു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ വായിക്കുന്നോർക്ക് തലക്ക് സുഖമില്ലാതിരിക്കുകയല്ല എന്നൂടി ഓർക്കുമല്ലോ. ഞങ്ങൾ പട്ടിണി കിടക്കുന്നത് കൊണ്ട് ഒരിക്കലും നിങ്ങൾ വിശന്നിരിക്കേണ്ടി വരില്ല സുഹൃത്തേ. റമദാൻ എന്നാൽ ഞങ്ങൾക്ക് ‘സഹജീവിസ്‌നേഹം’ എന്ന കർമ്മം കൂടി നെഞ്ചിലേറ്റാനുള്ള മാസമാണ്.
കൈവശമുള്ള വർഗീയതയുടെ വിഷം ഇങ്ങോട്ടൊഴിക്കാതെ നിങ്ങൾ തന്നെ അണ്ണാക്ക് തൊടാതെ മുഴുവനായും കുടിച്ചോളൂ. നെറുകംതല മുതൽ പാദം വരെ ബിൽട്ട് ഇൻ വെനം ആയതോണ്ട് നിങ്ങൾക്കത് ഏൽക്കാൻ ചാൻസില്ല.
അപ്പ ശരി, ധ്വജപ്രണാമം ജീ. സസ്‌നേഹം, ഒരു മലപ്രത്തുകാരി.
ഇതായിരുന്നു ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പ് … കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് ..