”മോഹൻലാലിൻറെ സിനിമയിൽ കാണുന്ന ഹീറോയിസം അമ്മയിൽ കാണിക്കാൻ കഴിയുന്നില്ല, മോഹൻലാൽ പരാതി നൽകിയ യുവനടിയെ കൈയൊഴിഞ്ഞു”;രാജിവെച്ചതിന് ശേഷം തുറന്നടിച്ച് നടി ശ്വേതാ മേനോന്‍
വിജയ് ബാബുവുമായി ബന്ധപ്പെട്ട വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് നടി ശ്വേതാ മേനോന്‍ താരസംഘടനയായ അമ്മ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെച്ചത്. ഇപ്പോള്‍ വിജയ് ബാബുവിന്റെ വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്വേതാ മേനോന്‍. വിജയ് ബാബുവിനെതിരെ യുവനടി നല്‍കിയ പീഡനപരാതിയെത്തുടര്‍ന്ന് അമ്മ സംഘടനയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യത്തില്‍ ഉറച്ച് നിന്ന ശ്വേതാമേനോന്‍ നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് രാജി വെച്ചത്.അമ്മ എന്ന സംഘടനയിൽ ഒരു പരാതി പരിഹാര സമിതിക്ക് പ്രസക്തിയില്ല എന്ന് താരം ഉന്നയിക്കുന്നു .രാജിക്ക് ശേഷമുള്ള പ്രതികരണത്തിലാണ് മോഹൻലാലിനെതിരെ താരം തുറന്നടിച്ചത്.
”വിജയ് ബാബുവിന്റെ വിഷയവുമായി ബന്ധപ്പെട്ട മോഹൻലാലിന് ഞാന്‍ കഴിഞ്ഞ ദിവസം ശബ്ദ സന്ദേശം അയച്ചിരുന്നു .എന്നാൽ മോഹൻലാലിൽ നിന്ന് യാതൊരുവിധ മറുപടിയും ലഭിച്ചില്ല .മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിലെ അമ്മയുടെ യോഗത്തിൽ മോഹൻലാൽ പങ്കെടുത്തുമില്ല. അദ്ദേഹം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഗോവയിൽ ആണെന്നാണ് അറിഞ്ഞത് .എന്തായാലും മോഹൻലാലിൻറെ സിനിമയിൽ കാണുന്ന ഹീറോയിസം അമ്മയിൽ കാണിക്കാൻ കഴിയുന്നില്ല എന്നുള്ളത് എല്ലാവരും തിരിച്ചറിഞ്ഞ കാര്യമാണ്. മോഹൻലാൽ കൂടി പരാതി നൽകിയ യുവനടിയെ കൈയൊഴിഞ്ഞു എന്നു മനസ്സിലാക്കിയപ്പോഴാണ് രാജിക്കു തയാറായത് .ഈ സാഹചര്യത്തിൽ ഐസിസി ചെയർപേഴ്സൺ ,ഐസിസി അംഗം എന്നീ സ്ഥാനങ്ങൾ രാജിവയ്ക്കുകയാണ് എന്നാണ് താൻ രാജിക്കത്തിൽ അറിയിച്ചിട്ടുള്ളത്”-ശ്വേതാ മോനോന്‍ പറഞ്ഞു.
തന്റെ ദുരവസ്ഥ നിങ്ങളിലേക്ക് എത്തിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഐസിസി ചെയര്‍പേഴ്‌സണ്‍ ,ഐ സി സി അംഗം എന്നീ സ്ഥാനങ്ങള്‍ രാജിവെക്കുന്നു. രാജിക്കത്തില്‍ ശ്വേത പറഞ്ഞത് ഇങ്ങനെയാണ്. മോഹന്‍ലാല്‍ മാത്രമല്ല ഇടവേളബാബു, മണിയന്‍പിള്ള രാജു എന്നിവരും ഈ വിഷയത്തില്‍ മൃദു സമീപനമാണ് കാണിച്ചിരുന്നത്. ഇതും ശ്വേതാമേനോനെ രാജിക്ക് പ്രേരിപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ മണിയന്‍പിള്ള രാജു നടത്തിയ ചില പരാമര്‍ശങ്ങള്‍ സംഘടനയിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടിയിരുന്നു. സ്ത്രീകള്‍ക്ക് മറ്റൊരു സംഘടന ഉണ്ട് എന്നും അവിടെ പോയി പരാതി പറയണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ ശ്വേത മേനോനും നടന്‍ ബാബുരാജും രംഗത്ത് വരുകയും ചെയ്തു.
അമ്മയില്‍ ഭിന്നതകള്‍ രൂക്ഷമായിരുന്നപ്പോഴും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നത് സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായം വന്നതിന് ശേഷമാണ് മാലാ പാര്‍വതി രാജിവെച്ചത്.മാലാ പാര്‍വ്വതിയെ പിന്തുണച്ച് ബാബുരാജും രംഗത്ത് വന്നിരുന്നു. ഇവര്‍ക്കൊക്കെ കൃത്യമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ളവരാണ് എന്നാണ് ബാബുരാജ് പ്രതികരിച്ചത്. ഇതിന് പിന്നാലെ കുക്കു പരമേശ്വരനും രാജിവെക്കുകയുണ്ടായി.കാര്യങ്ങള്‍ ഇത്രയും ഗൗരവത്തോടെ മുന്നേറുമ്പോഴാണ് മോഹന്‍ലാല്‍ അടക്കമുള്ള മുന്‍നിര താരങ്ങള്‍ സംഘടനയില്‍ മൗനം പാലിച്ചിരിക്കുന്നത്. ഇത് മലയാള സിനിമയുടെ തകര്‍ച്ചയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.