95 വയസ്സുവരെ അമ്മച്ചിയെ മക്കളെല്ലാവരും പൊന്നുപോലെ നോക്കി, ഒടുവിൽ സന്തോഷത്തോടെ യാത്രയാക്കി ; ഇതിൽ വിമർശിക്കാൻ എന്തിരിക്കുന്നു? കുടുംബം ചോദിക്കുന്നു

മരണവീട്ടിൽ വെച്ച് മരിച്ച വ്യക്തിയുടെ മൃതദേഹത്തിന് അരികിലിരുന്നുകൊണ്ട് കുടുംബാംഗങ്ങൾ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോയാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സാധാരണഗതിയിൽ കണ്ടുവരുന്നത് പോലെ കാലാ കലങ്ങളായിട്ടുളള നിലവിളികൾക്കും, സങ്കടപ്പെടലിനും വിപരീതമായി മരണസമയത്ത് ഒരാളെ ചിരിച്ചുക്കൊണ്ട് യാത്രയാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് സൂചിപ്പിച്ച് ഈ വൈറൽ ചിത്രത്തെ പിന്തുണക്കുന്നവരും നിരവധിയാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യതയിൽ നിന്ന് സമൂഹമാധ്യമങ്ങളിലേയ്ക്ക് ഈ ചിത്രം എത്തിപ്പെട്ടപ്പോൾ അതിന് പലതരത്തിലുള്ള ചോദ്യങ്ങളും, ആശങ്കകളുമാണ് ഉയർന്ന് കേൾക്കുന്നത്.ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ തങ്ങൾക്ക് നേരേ ഉയർന്ന് വന്നിരിക്കുന്ന വിമർനങ്ങൾക്കും, വിവാദങ്ങൾക്കും മറുപടി നൽകി രംഗത്തെത്തിയിരിക്കുകുയാണ് മരണപ്പെട്ട വ്യക്തിയുടെ കുടുംബം. കോട്ടയം മല്ലപ്പള്ള് സ്വദേശി മറിയാമ്മയാണ് 95–ാം വയസ്സിൽ വിടവാങ്ങിയത് . അവരുടെ കുടുംബാംഗങ്ങളെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പരേതനായ വൈദികൻ പി.ഒ വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ.

മറിയാമ്മയുടെ കുടുംബം പറയുന്നത് ഇങ്ങനെ :

‘എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ. അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി. പ്രാർഥിച്ചു.

അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങൾ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എല്ലാം ചേർന്ന് പങ്കുവച്ചു. കുറച്ച് നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാൻ നേരത്താണ് ഈ ഫോട്ടോ എടുത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയിൽ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശംരീതിയിൽ ചിലർ പ്രചരിപ്പിച്ചു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാൻ കാരണം.

 

കഴിഞ്ഞ ഒരു വർഷമായി പൂർണമായി കിടപ്പിലായിരുന്നു. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിലൊരാൾ മരിച്ചു. ബാക്കി എല്ലാവരും ചേർന്ന് നന്നായി നോക്കി. കൃത്യമായി ശുശ്രൂഷിച്ചു. ഇവിടെ പരിഹസിക്കാൻ എന്തിരിക്കുന്നു. മോശം പ്രചരണം നടത്തുന്നവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്. മരിച്ചാൽ കരയുക മാത്രമേ ചെയ്യാവൂ എന്ന് പറയുന്നവരോട് എന്ത് പറയാനാണ്. കുടുംബാംഗം എന്ന നിലയിൽ ഒരു അപേക്ഷയുണ്ട്. ഈ ചിത്രം ഇത്തരത്തില്‍ കൂടുതൽ പ്രചരിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതിൽ നിന്ന് എന്ത് സന്തോഷമാണ് ഇവർക്ക് കിട്ടുന്നത്. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഏറെ ഉണ്ടെന്ന് അറിയുന്നതിൽ സമാധാനം’. മരണപ്പെട്ട മറിയാമ്മയുടെ കുടുംബാംഗവും ‌‍‍‍ഡോക്ടറുമായ ഉമ്മൻ പി നൈനാൻ ഏറെ ചർച്ചയായ ചിത്രം ഏത് സാഹചര്യത്തിലാണ് പകർത്തിയതെന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടിയായിരുന്നു ഇത്.

x