
എങ്ങനെ തോന്നിയെടാ കള്ളാ നിനക്ക് ഈ അമ്മയുടെ കയ്യിലെ പണം തന്നെ മോഷ്ടിക്കാൻ

വഴിയിൽ ഇരുന്ന് പൊട്ടിക്കരയുന്ന കൃഷ്ണമ്മയുടെ അടുത്തെത്തി കാര്യം തിരക്കിയപ്പോൾ പോലീസിനും യാത്രക്കാര്‍ക്കും മുന്‍പില്‍ ഇരുന്ന് ആ അമ്മ വാവിട്ട് കരഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു – ‘വാര്‍ധക്യ പെന്‍ഷനിൽ നിന്നു മിച്ചം പിടിച്ച കാശാണ്… എനിക്കത് കണ്ടു പിടിച്ചു തരണേ സാറേ..’ എന്ന്. ആഹാരവും മരുന്നും പോലും വാങ്ങാതെ മാറ്റി വെച്ച കാശാണ് ലോൺ അടക്കാൻ പോകുമ്പോൾ കളവ് പോയത്.
തിരുവനന്തപുരം പൂജപ്പുര കൈലാസ് നഗര്‍ സ്വദേശിയായ കൃഷ്ണമ്മ എന്ന എൺപതുകാരിയുടെ കയ്യിലെ കാശാണ് യാത്രയ്ക്കിടെ നഷ്ടമായത്. തിരുവനന്തപുരം പാളയം ബസ്സ്റ്റാൻഡിൽ ഇറങ്ങി നോക്കുമ്പോൾ ആണ് പണം നഷ്ടമായത് മനസിലാകുന്നത്. സഞ്ചി കീറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോൾ ആണ് പണം അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. ബസ് പോയി കഴിഞ്ഞപ്പോൾ ആണ് സഞ്ചി കീറിയിരിക്കുന്നതു ശ്രദ്ധിച്ചത് .
ശ്രീകാര്യത്തെ ബാങ്കിൽ വായ്പ അടയ്ക്കാനായി ബാങ്കിലേക്കുള്ള യാത്രയ്‌ക്കിടെ ആയിരുന്നു സംഭവം നടക്കുന്നത്. സഞ്ചി കീറി ഉള്ളിലുണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് കവർച്ച സംഗം കവര്‍ന്നതാണ് എന്നാണ് പ്രാഥമിക റിപ്പോർട്ട്. താന്‍ വായ്പ്പ അടക്കാൻ കൂട്ടി വെച്ച പണം നഷ്ടമായത് അറിഞ്ഞതോടെ ആ വൃദ്ധ പരിസരം മറന്ന് കരഞ്ഞു പോയി. ആ അമ്മ വഴിയിൽ ഇരുന്നു പൊട്ടിക്കരയുന്നത് കണ്ട വനിതാ പോലീസ് ആണ് അടുത്ത് ചെന്ന് കാര്യം തിരക്കിയത്. പണം നഷ്‌ടമായ വിവരം അറിഞ്ഞതോടെ സ്റ്റേഷനിൽ വിളിച്ചു കാര്യം പറയുക ആയിരുന്നു.