സ്തനാർബുദം സ്ഥിരീകരിച്ചതോടുകൂടി അതുവരെയുണ്ടായിരുന്ന ജീവിതം കീഴ്‌മേൽ മറിഞ്ഞു, കീമോ തെറാപ്പി, റേഡിയേഷൻ എല്ലാം അതിജീവിച്ചു: കനിഹ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു.

അമ്മയ്ക്ക് വന്ന രോഗത്തെ കുറിച്ചും അത് തന്നെയും കുടുംബത്തെയും എങ്ങനെയാണ് ബാധിച്ചതെന്നും പറയുകയാണ് കനിഹ. അമ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചതോടുകൂടി അതുവരെയുണ്ടായിരുന്ന ജീവിതം കീഴ്‌മേൽ മറിഞ്ഞുവെന്നാണ് കനിഹ പറയുന്നത്. അമ്മ കാൻസർ ബോധവത്കരണത്തെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഒരു ദിവസം അത് അമ്മയെ പിടികൂടുന്നതെന്ന് താരം വെളിപ്പെടുത്തി.

ഒരു ദിവസം സ്തനങ്ങളിൽ വേദന തോന്നുവെന്ന് പറഞ്ഞ് വിളിച്ചു. ഉടനെ ഹോസ്പിറ്റലിൽ പോയി പല ടെസ്റ്റുകളും ചെയ്തു. ഒടുവിൽ അമ്മയ്ക്ക് സ്തനാർബുദമാണെന്ന് കണ്ടെത്തി. അത് ശരിക്കും ഷോക്കായി. ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ജീവിതം കീഴ്‌മേൽ മറിഞ്ഞു- എന്നാണ് താരം പറയുന്നത്.

വാസ്തവത്തിൽ, ഞങ്ങൾ അങ്ങനെ ഒന്ന് നേരിടാൻ ഒട്ടും തയ്യാറായിരുന്നില്ല. പക്ഷേ, ആ സമയത്ത് അമ്മയ്ക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് എനിക്ക് ആശ്വാസമായി. സത്യത്തിൽ അമ്മയും അത് പ്രതീക്ഷിച്ചിരുന്നു. കൈപിടിച്ച് എല്ലാം ശരിയാകും എന്നൊരു ആശ്വാസവാക്കാണ് അമ്മ ആഗ്രഹിച്ചിരുന്നത്. കീമോതെറാപ്പിയും റേഡിയേഷൻ ചികിൽസയുമുൾപ്പെടെ ഒരുപാട് വേദനകളിലൂടെ അമ്മ കടന്നു പോയി.

വളരെ സെൻസിറ്റീവായ വ്യക്തിയാണ് താൻ. തന്റെ വികാരങ്ങൾ അത്ര പെട്ടെന്ന് ആരെയും കാണിക്കാറില്ല. പലർക്കും തങ്ങളുടെ പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ അവരുടെ മനസ്സിലുള്ള ഭാരം കുറയും. പക്ഷെ താൻ അങ്ങനെയല്ല. ആ പ്രശ്‌നം തന്റെ ഉള്ളിൽ കിടന്ന് തന്നെ ഭേദമാകുമെന്നാണ് കനിഹ ആ നിമിഷങ്ങളെ നേരിട്ടതിനെ കുറിച്ച് പറഞ്ഞത്.

താൻ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ, പാട്ട് വെച്ച് കാറിലിരുന്ന് കരയും. അത് ശരിക്കും തനിക്ക് ഇഷ്ടമാണ്. അങ്ങനെ ചെയ്താൽ എന്തെന്നില്ലാത്ത ഒരു ശക്തി തോന്നുമെന്നും താരം വെളിപ്പെടുത്തി.

x