വളർത്തുമകൾ ക്രൂരമായി തല്ലിച്ചതച്ചു, നിലത്ത് തള്ളിയിട്ട് ചവിട്ടി, പരാതിയുമായി ഷക്കീല
സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.
ഷക്കീലയെയും അഭിഭാഷകയെയും വളർത്തുമകൾ മർദ്ദിച്ചെന്ന് പരാതി. ശിതൾ എന്ന വളർത്തുമകൾ തന്നെ നിലത്ത് തള്ളിയിട്ട് ചവിട്ടിയെന്നും ക്രൂരമായി മർദ്ദിച്ചെന്നുമാണ് പരാതി. ഷക്കീലയും അഭിഭാഷകയും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വളർത്തുമകളായ ശീതളും അവരുടെ അമ്മ ശശിയും സഹോദരി ജമീലയും ചേർന്നാണ് നടിയെയും അഭിഭാഷകയെയും മർദ്ദിച്ചതെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് ഷക്കീലയുടെ വീട്ടിലാണ് സംഭവം. പരിക്കേറ്റ് അഭിഭാഷക സൗന്ദര്യയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പേട് പോലീസിലാണ് ഇവർ പരാതി നൽകിയത്. അതേസമയം ഷക്കീലയ്‌ക്കും വക്കീലിനുമെതിരെ ശീതളും കുടുംബവും പരാതി നൽകിയിട്ടുണ്ട്.
ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ വീട്ടിലാായിരുന്നു സംഘർഷം. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള കുടുംബ പ്രശ്നങ്ങളാണ് തർക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയത്. ഇരുകക്ഷികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.