15ആം വയസ്സിലായിരുന്നു കല്യാണം, 12 വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് കുട്ടികളുണ്ടാകുന്നത് ; ആ സങ്കടമൊക്കെ ഞങ്ങൾ പാടി തീർത്തു

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലും, ആശ്ചര്യത്തിലുമാണ് നഞ്ചിയമ്മ. മലയാളികളുടെ മുഴുവൻ അഭിമാനമായ നഞ്ചിയമ്മയിന്ന് ഇന്ത്യ ഒന്നാകെ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നായി മാറി. അട്ടപ്പാടിയിലെ നക്കുപ്പതി ഊരിലാണ് നഞ്ചിയമ്മ താമസിക്കുന്നത്. ചെറുപ്പം മുതലേ പാട്ടിനോട് വളരെ കമ്പമുള്ള വ്യക്തിയായിരുന്നു നഞ്ചിയമ്മ. ഊണിലും, ഉറക്കത്തിലും, ജോലി തിരക്കുകൾക്കിടയിലെല്ലാം എല്ലാം മാറ്റിവെച്ച് നഞ്ചിയമ്മ പാടാൻ തുടങ്ങി. തനിയ്ക്ക് ആടുന്നതിനേക്കാൾ പാടാനായിരുന്നു ഇഷ്ടമെന്നും, വീട്ടിൽ നിന്നെല്ലാം പറയാതെ പാടാനും, ആടാനൊക്കെ കുഞ്ഞായിരുന്നപ്പോൾ കുടുംബത്തിലെ മുതിർന്നവർക്കൊപ്പം പോയപ്പോൾ അടി കിട്ടിയ അനുഭവത്തെ സംബന്ധിച്ചും ചിരിച്ച് കൊണ്ട് നഞ്ചിയമ്മ പറയുന്നു. എങ്കിലും പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് നഞ്ചിയമ്മ പാടുമായിരുന്നു.

പതിനഞ്ചാമത്തെ വയസിലാണ് നഞ്ചിയമ്മയെ നഞ്ചപ്പൻ വിവാഹം കഴിച്ച് നാട്ടിലേയ്ക്ക് കൊണ്ടുവരുന്നത്. അന്ന് കൂട്ടു കുടുംബമായിരുന്നു നഞ്ചിയമ്മയുടേത്. നഞ്ചിയമ്മയുടെയും, കുടുംബത്തിന്റെയും അന്നത്തെ പ്രധാന പണി കാട്ടിൽ ആടുകളെ മേയ് ക്കലായിരുന്നു. നല്ല കർഷക കുടുംബമാണ് നഞ്ചിയമ്മയുടേത്. നഞ്ചപ്പന് ചോളം, റാഗി, ചാമ എന്നിവയെല്ലാം കൃഷി യായിട്ടുണ്ട്. കൃഷി പണികളിൽ സഹായിയായി നഞ്ചിയമ്മയും ഒപ്പം കൂടും. കൂട്ട് കുടുംബമായി കഴിയുന്ന വീട്ടിൽ നിന്നും മൂന്ന് വർഷത്തിന് ശേഷം കുടുംബ സ്വത്തിലെ ഭാഗം നൽകിയതോടെ നഞ്ചിയമ്മയ്ക്കും, ഭർത്താവിനും മാറി താമസിക്കേണ്ടി വന്നു. 45 ആളുകളെയും, 12 മാടുകളെയും മേയ്‌ക്കാൻ പോകുന്ന നഞ്ചപ്പനെ സഹായിക്കുന്നതിനായി നഞ്ചിയമ്മയും പോയി തുടങ്ങി.

പൊരി വെയിലിൽ ആടിനെ മേയ്ക്കുന്നതിനിടയിൽ നിന്ന് വിശ്രമവേളകളിൽ കുന്നിൻ ചെരിവിലിരുന്ന് നഞ്ചപ്പനെ കേൾപ്പിക്കുന്നതിനായി പാടി തുടങ്ങിയതാണ് ഇന്ന് കാണുന്ന ദേശീയ അംഗീകാരത്തിലേയ്ക്ക് പോലും നഞ്ചിയമ്മയെ കൊണ്ട് ചെന്നെത്തിക്കുന്നത്. വലിയ നാണക്കാരനായിരുന്നു തന്റെ കണവൻ നഞ്ചപ്പനെന്ന് പറയുമ്പോൾ അൽപ്പം നാണം ആ മുഖത്തും പ്രകടമായിരുന്നു. ആളുകളുമായി ഇടപെടാൻ അദ്ദേഹത്തിന് മടിയാണെന്നും, തങ്ങൾ ഗോത്രവർഗക്കാർക്കിടയിൽ ഉപയോഗിക്കുന്ന ‘ദലിവ്’ എന്ന വാദ്യോപകരണം അദ്ദേഹം വായിക്കുമ്പോൾ കാട്ടിലിരിക്കുന്ന നഞ്ചപ്പന് വേണ്ടി പാടിയിരുന്നത് താനാണെന്നും നഞ്ചിയമ്മ സൂചിപ്പിച്ചു. അതായിരുന്നു പകലന്തിയോളം ഉണ്ടായിരുന്ന പണികൾക്കിടയിൽ തങ്ങൾക്ക് കിട്ടിയ സന്തോഷമെന്ന് അവർ കൂട്ടിച്ചേർത്തു.

പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തങ്ങൾക്ക് കുട്ടികൾ ജനിക്കുന്നതെന്നും, അന്നത്തെ തീരാ സങ്കടങ്ങളെല്ലാം പാടി തീർത്തത് പാട്ടിലൂടെയാണെന്നും ഒരൽപ്പം വേദനയോടെ നഞ്ചിയമ്മ പറഞ്ഞു. എങ്ങനെയാണ് വ്യത്യസ്തമായ ശൈലിയിലൂടെ പാട്ടിന്റെ വഴിയിലേയ്ക്ക് പ്രവേശിക്കുന്നതെന്ന ചോദ്യത്തിന് നഞ്ചിയമ്മ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. തങ്ങളുടെ ഊരിലെ ബാലവാടിയിലെ ഒരു പരിപാടിയിൽ തന്നോട് പാടാൻ പറഞ്ഞെന്നും, തന്റെ അമ്മയുടെ അനിയത്തിയെ മംഗലം കഴിച്ച നാടായിരുന്നു അതെന്നും അവർക്ക് പോലും തന്നോട് പാടാൻ പറഞ്ഞപ്പോൾ പേടി തോന്നിയെന്നും, മാമിയുടെയും, മാമ ന്റെയും പേടി താൻ പാടുന്നത് കേട്ടിട്ടായിരുന്നെന്നും, ഊരിലുള്ളവർ കോപിക്കുമോ എന്ന ഭയം അവർക്ക് ഉണ്ടായിരുന്നതായും താൻ പാടി കഴിഞ്ഞപ്പോൾ നഞ്ചപ്പനും, അമ്മയ്ക്കും സമാധാനമായെന്നും പിന്നീട് അങ്ങോട്ട് പാടി തുടങ്ങിയെന്നും നഞ്ചിയമ്മ പറയുന്നു. അങ്ങനെ ഊറുകളിൽ പാടി ഇവിടെ വരെ എത്തിയെന്നും, ദേശീയ അവാർഡ്ന്റെ തുടക്കത്തിൽ എന്ത് തോനുന്നു എന്ന ചോദ്യത്തിന് എല്ലാവരോടും, നന്ദിയുണ്ടെന്നും, പ്രത്യേകിച്ച് സച്ചി സാറിനോട്… എന്ന് പറഞ്ഞ് വാക്കുകൾ പൂർത്തിയാക്കുമ്പോൾ നിഷ്കളങ്കമായ ആ ചിരിയും, വർത്തമാനവും എല്ലാവരുടെയും ഉള്ളം നിറയ്ക്കുന്നു

x