കണ്ണൂര്‍ സക്വാഡ്, അങ്കമാലി ഡയറീസ് സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റിൻ അന്തരിച്ചു
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ സംഘട്ടന സംവിധായകനായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 53 വയസായിരുന്നു. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സക്വാഡ് സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധേയമായ അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളിയായിരുന്നെങ്കിലും ജോളി ബാസ്റ്റിൻ ഏറെയും പ്രവര്‍ത്തിച്ചിരുന്നത് കന്നഡാ സിനിമകളിലായിരുന്നു.
കന്നഡയ്ക്ക് മലയാളത്തിനും പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നഡയില്‍ നികാകി കാടിരുവെ എന്ന റെമാന്റിക് ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് ജോളി. സ്വന്തമായി ഓര്‍കെസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകനും കൂടിയാണ്.
കന്നഡ സിനിമയിലൂടെയാണ് ജോളി തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്. ബെംഗളൂരുവില്‍ വളര്‍ന്ന ജോളി ബൈക്ക് സ്റ്റണ്ടിലൂടെ ജോളി കന്നഡ സിനിമയിലേക്കെത്തുന്നത്. കന്നഡ സൂപ്പര്‍ താരം രവിചന്ദ്രന്റെ ബൈക്ക് സ്റ്റണ്ടുകളില്‍ ഡ്യൂപ്പ് വേഷം കൈകാര്യം ചെയ്തിരുന്നത് ജോളിയായിരുന്നു. ശേഷം ഏതാനും ചെറിയ വേഷങ്ങളിലും ജോളി അഭിനയിച്ചിട്ടുണ്ട്. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടകയിലെ സംഘടനയില്‍ അധ്യക്ഷനായും ജോളി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബട്ടര്‍ഫ്ളൈസ്, അയാളും ഞാനും തമ്മില്‍, ബാംഗ്ലൂര്‍ ഡെയ്സ്, ഓപ്പറേഷൻ ജാവ, ഒരു കുട്ടനാടൻ ബ്ലോഗ്, അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം, കലി, എറിഡ, മാസ്റ്റര്‍പീസ്, ഹൈവേ, ജോണി വോക്കര്‍, കണ്ണൂര്‍ സ്ക്വാഡ്, ഈശോ, തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങളില്‍ ജോളി സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.