ഭക്ഷണകാര്യത്തിൽ പോലും ആ നടി എന്നെ അപമാനിച്ചു, എനിക്ക് വല്ലാത്ത സങ്കടം വന്നു, കരഞ്ഞുപോയി അത് കണ്ട അമ്മ എന്നെ വിളിച്ച് മാറ്റിയിരുത്തി: മനസ്സ് തുറന്ന് അംബിക

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് അംബിക. തമിഴ്, തെലുങ്ക് സിനിമകളിലും അംബിക സജീവമായിരുന്നു. 200 ഓളം സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. സീതയായിരുന്നു അംബികയുടെ ആദ്യ സിനിമ. ഇപ്പോളിതാ മീടൂവിനെ കുറിച്ച് അംബിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കരിയറിന്റെ തുടക്ക കാലത്ത് തനിക്കുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് നടി അംബിക തുറന്ന് സംസാരിച്ച ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. നടന്മാരുടെ ഭാഗത്ത് നിന്നൊന്നും തനിക്ക് അത്ര മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടില്ല, എനിക്ക് മോശം അനുഭവം ഉണ്ടായത് ചില മുതിർന്ന നടിമാരിൽ നിന്നാണെന്ന് അംബിക പറയുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും എന്റെ അപമാനിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ അംബിക കരയുകയായിരുന്നു. എന്റെ കാതിൽ വീഴുന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. ‘പുതിയ ആൾക്കാരല്ലേ, മീനിന്റെ ആവശ്യം എന്താണ്. കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ’ എന്നൊക്കെ ചോദിച്ചു. എനിക്ക് വല്ലാത്ത സങ്കടം വന്നു. കരഞ്ഞുപോയി അത് കണ്ട അമ്മ എന്നെ വിളിച്ച് മാറ്റിയിരുത്തി. എന്നിട്ട് എറണാകുളത്തെ ഗ്രാന്റ് ഹോട്ടലിൽ നിന്നും കരിമീൻ വറുത്തത് വാങ്ങി കൊണ്ടു വന്നു തന്നു.

അമ്മയെ സംബന്ധിച്ച് ഭക്ഷണക്കാര്യത്തിൽ ഒക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വല്ലാതെ വിഷമം വരും. അതേ നടി വേറെയും ഒന്ന് രണ്ട് ചിത്രങ്ങളിൽ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മറ്റൊരു സിനിമയുടെ ഷൂട്ടിങിനായി ചെയ്തുകൊണ്ടിരിക്കുന്ന സീൻ പെട്ടന്ന് ചെയ്തു തീർത്ത് എനിക്ക് പോകണമായിരുന്നു. വൈകിട്ടാണ് വണ്ടി. ആ നടിക്കൊപ്പമാണ് സീൻ. എനിക്ക് പോകണം എന്നറിഞ്ഞ് അവർ മനപൂർവ്വം റീ ടേക്കുകൾ പോയി. ഒരിക്കലും രണ്ടു വട്ടവും ആയാൽ നമ്മൾ ശ്രദ്ധിക്കില്ല. എട്ട് തവണയൊക്കെ ആവുമ്പോൾ മനസ്സിലാവുമല്ലോ. ‘ആ ചേച്ചിയ്ക്ക് തന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ’ എന്ന് സംവിധായകൻ എന്നെ മാറ്റി നിർത്തി ചോദിക്കുകയും ചെയ്തിരുന്നു.

മറ്റൊരു ലൊക്കേഷനിൽ വച്ച് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരിക്കുന്നിടത്ത് ഞാനും ഇരിക്കാൻ നോക്കിയപ്പോൾ, എന്നോട് അവിടെ ഇരിക്കരുത് എന്ന് പറഞ്ഞ് തടഞ്ഞതും വേദനിപ്പിയ്ക്കുന്ന അനുഭവങ്ങളിലൊന്നാണ്. അന്ന് അമ്മയും അച്ഛനും എന്നെ ആശ്വസിപ്പിച്ചു, നിനക്കും ഒരു കാലം വരും, അന്ന് ഇതിനൊക്കെ മധുരമായി പ്രതികാരം ചെയ്യാം എന്ന്. ആ അവസരം പിന്നീട് എനിക്ക് കിട്ടുകയും ചെയ്തു. ആ നടിയോട് ഞാൻ എന്റെ മധുരപ്രതികാരം വീട്ടി.

ചെന്നൈയിൽ അന്ന് എന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അന്ന് അത്യാവശ്യം നല്ല രീതിയിൽ തിരക്കുള്ള കാലമാണ്. എനിക്ക് അസിസ്റ്റന്റ്‌സും മേക്കപ്പ് ആർട്ടിസ്റ്റുമെല്ലാമുണ്ട്. പ്രത്യേകിച്ച് ഒരു റൂമും ഉണ്ട്. ഷോട്ടിന് വേണ്ടി ഞാൻ റെഡിയായി പുറത്തേക്ക് വരുമ്പോഴാണ് അവരെ കണ്ടത്. ‘എന്താ ഇവിടെ’ എന്ന് ചോദിച്ചപ്പോൾ, ‘എനിക്ക് മേക്കപ്പ് ചെയ്യണം, റൂമില്ല’ എന്ന് പറഞ്ഞു. അപ്പോൾ എന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ എല്ലാം ഫ്‌ളാഷ് ബാക്കായി പോയി. ഞാൻ വേഗം ‘ചേച്ചി വാ’ എന്ന് പറഞ്ഞ് എന്റെ റൂമിലേക്ക് കൊണ്ടുപോയി. എന്റെ അസിസ്റ്റന്റിനോട് അവർക്ക് വേണ്ടത് ചെയ്തു കൊടുക്കൂ എന്ന് അഹങ്കാരത്തിൽ പറയുമ്പോൾ ഉള്ളിൽ ഞാൻ സന്തോഷിച്ചിരുന്നു.

x