നെഞ്ച് വേദന! തമിഴ് സൂപ്പർ താരം ചിയാൻ വിക്രത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ; പ്രാത്ഥനയോടെ ആരാധകരും സിനിമാലോകവും
തമിഴ് സിനിമ രംഗത്തെ മികച്ച നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് വിക്രം. ഒരു നടനായും താരമായും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള വിക്രം തെന്നിന്ത്യൻ സിനിമാ ലോകത്തു നിരവധി ആരാധകരുള്ള താരമാണ്. സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ , മഹാൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് വിക്രം നായകനായി ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളായി മാറിയത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ വിക്രം തമിഴ്‌നാട്ടിലെ പരമകുടി എന്ന ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം. ഇപ്പോഴിതാ താരത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
കരിയറിന്റെ ആദ്യ നാളുകളിൽ തമിഴിൽ നേരിട്ട പരാജയത്തെ തുടർന്ന് ചില മലയാള ചിത്രങ്ങളിൽ നായകനായും സഹനടനായും ഒക്കെ വിക്രം അഭിനയിച്ചിട്ടുണ്ട്.1992 – ൽ പ്രശസ്ത ക്യാമറാമാനായ പി സി ശ്രീറാം സംവിധാനം ചെയ്ത കീഴിൽ മീരാ എന്ന ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാൽ ആ ചിത്രത്തിനു പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതിനു ശേഷം പുതിയ മന്നർകൾ എന്ന ചിത്രത്തിലും നായകനായെങ്കിലും അതും പരാജയപ്പെട്ടു. അതോടെയാണ് അവസരങ്ങൾ തേടി വിക്രം മലയാളത്തിലേക്ക് എത്തിപ്പെടുന്നത്.
മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രൻ പോലെയുള്ള ചിത്രങ്ങളിലും ഉപനായകന്റെ വേഷത്തിലെത്തിയിരുന്നു. നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ രണ്ടു മലയാള ചിത്രങ്ങളിൽ വിക്രം നായകനുമായിരുന്നു. ദക്ഷിണേന്ത്യയിലൊട്ടാകെ ആരാധകരുള്ള ചിയാൻ വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹൃദയാഘാദം മൂലം തീവ്രപരിചര വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇന്ന് ഉച്ചയോട് കൂടി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്രത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചെന്നൈയിലെ പ്രമുഖ ഹോസ്പിറ്റലായ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് താരത്തെ മാറ്റിയിരിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയാഘാദമാണ് സംഭവിച്ചതെന്നും കടുത്ത നെഞ്ചു വേദനയെ തുടർന്നാണ് പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയതെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നു. വാർത്ത പുറത്തു വന്നതോടെ ആരാധകരും സിനിമാ രംഗത്ത് ഉള്ളവരും ഉൾപ്പടെ നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നത്.