”എൻ്റെ രണ്ട് ടാറ്റൂ ചെയ്തതും സുജീഷാണ്, ആ വാർത്ത കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി”; അഭിരാമി സുരേഷിൻ്റെ വെളിപ്പെടുത്തൽ

ലയാളിക്ക് സുപരിചിതരായ ചേച്ചിയും അനിയത്തിയുമാണ് അമൃത സുരേഷും അഭിരാമി സുരേഷും. അഭിനയത്തിലൂടെയാണ് അഭിരാമി സുരേഷിന്റെ കരിയർ തുടങ്ങുന്നത്. ഹലോ കുട്ടിച്ചാത്തന്‍ എന്ന പരമ്പരയിലൂടെയാണ് അഭിരാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.കേരളോത്സവം എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ഗുലുമാല്‍, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അമൃതയുടെയും അഭിരാമിയുടെയും നേതൃത്വത്തിലുള്ള മ്യൂസിക്ക് ബാന്റ് വളരെ പ്രശസ്തമാണ്. നിരവധി സ്‌റ്റേജ് ഷോകളും അഭിരാമി ചെയ്യുന്നുണ്ട്. താരത്തിന്റെ വ്‌ളോഗിനും ആരാധകര്‍ ഏറെയാണ്.അമൃതയ്‌ക്കൊപ്പം ഗാനരചനയും സംഗീതവുമൊക്കെയായി സജീവമാണ് അഭിരാമി ഇപ്പോൾ.ഇപ്പോൾ കൊച്ചിയിലെ ഇൻക്ഫക്റ്റ‍ഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് അഭിരാമി.

 

 

തനിക്കും സഹോദരിക്കും സുജീഷ് ടാറ്റൂ ചെയ്തിട്ടുണ്ടെന്നും വാർത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.”എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടാറ്റൂ സുജീഷിന്റെ ഇന്‍ക്‌ഫെക്റ്റഡ് സ്റ്റുഡിയോയിലാണ് ചെയ്തത്. അടുത്തിടെ എന്റെ സഹോദരി അമൃതയും അവിടെ നിന്നാണ് ടാറ്റൂ ചെയ്തത്. സുജീഷിനെതിരായ ആരോപണം ശരിക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ആ വാർത്ത ദഹിക്കാൻ തന്നെ സമയമെടുത്തു. അവിടെ നിന്ന് ടാറ്റു ചെയ്തപ്പോൾ മോശം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഞാൻ പലർക്കും അവിടം സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് സുജീഷിന്റ വർക്ക് നല്ലതായത് കൊണ്ടാണ്.പക്ഷേ നമുക്ക്‌ അറിയാവുന്ന ഒരാൾക്കെതിരെ ഇത്തരം ഒരു ആരോപണം വരുന്നത് ഞെട്ടിപ്പിച്ചു. നിരവധി പേർ എനിക്ക്‌ മെസേജ് അയച്ചു. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാത്തതെന്നും അയാളെ പിന്തുണയ്ക്കുന്നുണ്ടോയെന്നും പലരും ചോദിച്ചു. അതാണ് ഈ വിഷയത്തിൽ പ്രതികരിക്കാമെന്ന് തോന്നിയത്. നമുക്ക്‌ എത്രയൊക്കെ അറിയാം എന്ന് പറഞ്ഞാലും എല്ലാവരേയും നമുക്ക്‌ വ്യക്തമായി മനസിലാക്കാൻ സാധിക്കണം എന്നില്ല. അയാളിൽ നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് അത് തുറന്ന് പറയാൻ സാധിക്കാതിരുന്നതിന് അവരുടേതായ കാരണങ്ങൾ ഉണ്ടാകാം.നമ്മുടെ സമൂഹത്തിൽ അടിസ്ഥാനപരമായി കുറേ കാര്യങ്ങൾ ഉണ്ടല്ലോ, നമ്മൾ ധരിച്ച വസ്ത്രത്തെ കുറ്റം പറയുക, ആളുകളെ കുറ്റം പറയുക, ചിലർ ചോദിക്കുന്നത് കേട്ടു, എന്തിനാണ് ടാറ്റൂ അടിക്കാൻ പോയതെന്ന്. അത്തരത്തിൽ അല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്”-അഭിരാമി പറഞ്ഞു.

 

 

ലൈംഗികാതിക്രമങ്ങൾക്കെതിരെ ഓരോ പെൺകുട്ടിയും പ്രതികരിക്കേണ്ടതെങ്ങനെയെന്നും ചെറുത്തു നിൽക്കേണ്ടതെങ്ങനെയെന്നതിനേപ്പറ്റിയും അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്. പെൺകുട്ടികൾ ഇക്കാലത്ത് പെപ്പർ സ്പ്രേ കൈയ്യിൽ കരുതേണ്ടത് അത്യാവശ്യമാണെന്നും അഭിരാമി പറഞ്ഞു. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ ആ സമയത്ത് ചിലപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരിക്കലും അത് മറച്ചുവയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും വീഡിയോയിലൂടെ അഭിരാമി പറഞ്ഞു.ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. അത്തരം ചിന്തകള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറ്റേണ്ടതുണ്ട്. റേപ്പ് നേരിടേണ്ടി വന്നത് ചെറിയ വസ്ത്രങ്ങൾ ധരിച്ചത് കൊണ്ടും ടാറ്റൂ അടിച്ചത് കൊണ്ടുമാണെന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. അത്തരത്തിൽ വസ്ത്രം ധരിക്കുന്നവരേയും ടാറ്റൂ ചെയ്യുന്നവരുടേയുമൊക്കെ സെക്ഷ്വാലിറ്റിയെ ജഡ്ജ് ചെയ്യാൻ ആരാണ് മറ്റുള്ളവർക്ക് അവകാശം കൊടുക്കുന്നതെന്നും അഭിരാമി ചോദിച്ചു.

 

 

 

ആറ് ലൈംഗികാതിക്രമ കേസുകളാണ് സുജീഷിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ സുഹൃത്തിനൊപ്പം ഒളിവിൽ കഴിയവേയാണ് സുജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2017 മുതൽ സുജീഷ് പലരേയും പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് ലഭിക്കുന്ന വിവരം. ടാറ്റൂ ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
x