വിയറ്റ്നാം കോളനിയിലെ വില്ലൻ റാവുത്തറെ നിങ്ങൾ മറന്നോ ? വില്ലൻ വേഷങ്ങളിൽ തകർത്തഭിനയിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ
വിയറ്റ്നാം കോളനിയിലെ വില്ലൻ റാവുത്തറിനെ മലയാളികൾ അത്ര പെട്ടൊന്നും മറക്കാനിടയില്ല. തെലുങ്ക് താരമായ വിജയ രംഗ രാജുവാണ് റാവുത്തറിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. മലയാളത്തിലെ എക്കാലത്തേയും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊരാള്‍. 1992 ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രമാണ് വിയറ്റ്നാം കോളനി. കൃഷ്ണമൂര്‍ത്തിയും റാവുത്തറുമായുള്ള ഫൈറ്റ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. വില്ലന്റെ വരവ് കാണുമ്പോള്‍ തന്നെ കോളനി നിവാസികള്‍ നടുങ്ങിയിരുന്നു.വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എന്‍എഫ് വര്‍ഗീസാണ് റാവുത്തറെന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. ശരിക്കും റാവുത്തറാണ് സംസാരിക്കുന്നതെന്നായിരുന്നു പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്.വിയറ്റ്‌നാം കോളനിയിലെ സാധാരണക്കാരെ മാത്രമല്ല സിനിമ കണ്ട ഓരോ പ്രേക്ഷകരെയും ഭയത്തിന്റെ ആഴങ്ങളില്‍ എത്തിച്ച കരുത്തനായ പരുക്കനായ വില്ലനായിരുന്നു റാവുത്തര്‍.
വിയറ്റ്‌നാം കോളനി ഇറങ്ങിയ സമയത്ത് പലരും വികൃതി കാണിക്കുന്ന കുട്ടികളെ അനുസരിപ്പിക്കാന്‍ റാവുത്തറിന്റെ പേരാണ് ഉപയോഗിച്ചിരുന്നത്. ചിത്രം കണ്ടവരാരും കാലമിത്ര മുന്നോട്ട് പോയിട്ടും റാവുത്തര്‍ എന്ന നാമം മറന്നില്ല. അത്രമേല്‍ ആഴത്തില്‍ ആ കഥാപാത്രത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ വിജയ രംഗരാജുവിന് സാധിച്ചു എന്നതില്‍ തര്‍ക്കമില്ല.വിയറ്റ്‌നാം കോളനി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന് മലയാളത്തില്‍ എത്തിയപ്പോഴും പലരും റാവുത്തര് എന്ന് തന്നെയാണ് അഭിസംബോധന ചെയ്തത്. അത് വിജയ രംഗരാജുവിന്റെ വിജയത്തിന്റെ പ്രതീകമാണ്.ഒരു നടന്റെ ഉന്നത വിജയമാണ്. അത്‌ലറ്റിക് മേഖലയില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. വെയ്റ്റ് ലിഫ്റ്റിംങ് മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറുന്നത്. അദ്ദേഹത്തിന്റെ ശരീര പ്രകൃതം കൊണ്ട് വില്ലര്‍ കഥാപാത്രങ്ങളാണ് കൂടുതലായും തേടിയെത്തിയത്.
യജ്‌ന, വിശാഖ എക്‌സ്പ്രസ്സ് തുടങ്ങിയ സിനിമകളിലെ വിജയ രംഗരാജു കഥാപാത്രങ്ങള്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ധനുഷ് നായകനായി തിളങ്ങിയ പഠിക്കാത്തവന്‍ എന്ന തമിഴ് സിനിമയിലെ കഥാപാത്രവും വിജയ രംഗരാജുവിന്റേ പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.വിയറ്റ്‌നാം കോളനി എന്ന സിനിമയ്ക്ക് ശേഷം ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന സിനിമയിലൂടെ വിജയ രംഗരാജു വീണ്ടും മലയാളത്തിലെത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി നായകനായെത്തിയ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ഈ ചിത്രങ്ങളിലൊക്കെ അഭിനയിച്ചപ്പോഴും വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍ അല്ലേ അതെന്ന് സ്‌ക്രീനില്‍ ആ മുഖം തെളിയുമ്പോള്‍ എല്ലാവരും പറഞ്ഞു. പക്ഷേ, വിയറ്റ്‌നാം കോളനിയില്‍ ലഭിച്ച സ്വീകാര്യത മറ്റ് ചിത്രങ്ങളിലൂടെ വിജയ രംഗരാജുവിന് ലഭിച്ചില്ല.
വിജയ് ആന്റണി നായകനായ അണ്ണാദുരൈ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് നടി ജുവല്‍ മേരി വിജയ രംഗരാജുവിനെ കണ്ടപ്പോള്‍ നടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ഒരു അടിക്കുറിപ്പോടെ ഫോട്ടൊ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ‘നിങ്ങളുടെ ഊഹം ശരിയാണ്. ഇത് നമ്മുടെ പ്രിയപ്പെട്ട റാവുത്തറണ്ണനാണ്. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹവുമായുള്ള കണ്ടുമുട്ടല്‍ ഒരു വേറിട്ട അനുഭവം തന്നെയാണ്. മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികള്‍ അയച്ചിരുന്ന കത്തുകള്‍ വലിയ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടാറുണ്ടായിരുന്നു. എല്ലാവരോടും ഒരുപാട് സ്‌നേഹം അറിയിച്ചു.’ എന്നായിരുന്നു നടി പറഞ്ഞത്. ഇപ്പോഴും തെലുങ്ക് സിനിമകളില്‍ സജീവമാണ് പ്രേക്ഷകരുടെ സ്വന്തം റാവുത്തര്‍.