കാവ്യാ മാധവൻ എന്ന പുതിയ കുട്ടി മതി നായിക എന്നുപറഞ്ഞു എന്നെ ഒഴിവാക്കി ; പിന്നീടങ്ങോട്ട് എന്നെ സഹ നടിയുടെ ലേബലില്‍ ഒതുക്കുകയായിരുന്നു” – മനസ്സ് തുറന്ന് കാവേരി
മലയാളത്തിലേയും അന്യഭാഷകളിലേയും സിനിമകളില്‍ അഭിനയിച്ച് തന്റേതായ ഇടം നേടിയെടുത്ത നടിയാണ് കാവേരി. ‘അമ്മാനം കിളി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവേരി അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചമ്പക്കുളംതച്ചന്‍ എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിലേക്ക് താരം എത്തിയത്, പിന്നീടങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളില്‍ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി , കാശി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പേധ ബാബു എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ സൂര്യ കിരണുമായി പ്രണയത്തിലാവുകയും 2005 മെയ് 1ന് വിവാഹിതരാകുകയും ചെയ്തു. വൈകാതെ ആ ബന്ധം വേര്‍പിരിയുകയും ചെയ്തു.
ഒരുകാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന കാവേരി ഇപ്പോഴിതാ തനിക്ക് അന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നവെന്നും എന്നാല്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം ആ റോള്‍ മറ്റൊരാള്‍ക്ക് നല്‍കിയെന്നും തുറന്ന് പറയുകയാണ് കാവേരി. ”തന്റെ വേഷങ്ങള്‍ തട്ടിയെടുത്തവരില്‍ ഒരാള്‍ ദിവ്യ ഉണ്ണിയാണ്. അക്കാലത്തെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പല ചിത്രങ്ങളിലും നായികയായി തന്നെയായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ ആ ചിത്രങ്ങളുടെ അഡ്വാന്‍സ് വരെ നല്‍കിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ആ ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയായിരുന്നു .
രാജസേനന്‍ സംവിധാനം ചെയ്ത് ജയറാമിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കഥാനായകന്‍’. ഈ ചിത്രത്തില്‍ നായികയായി തന്നെ തീരുമാനിച്ച് അഡ്വാന്‍സും വാങ്ങി അഭിനയിക്കുവാന്‍ ചെന്നപ്പോഴാണ് അറിയുന്നത് ആ റോള്‍ ദിവ്യ ഉണ്ണിക്കാണ്. അന്ന് താന്‍ കുറെ കരഞ്ഞു. പിന്നീട് മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം വര്‍ണ്ണപകിട്ടിലും അങ്ങനെ തന്നെ. ആ ചിത്രത്തിനും അഡ്വാന്‍സ് ലഭിച്ചു. പക്ഷെ ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിയുന്നു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. അന്നും ഏറെ വിഷമിച്ചു.അങ്ങനെയിരിക്കെ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അതും അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. എന്നാല്‍, ഈ ചിത്രങ്ങളിലൊക്കെ എന്നെ ആരാണ് ഒതുക്കിയതെന്ന് എനിക്കറിയില്ല. പക്ഷെ പിന്നീടങ്ങോട്ട് ഞാന്‍ സഹ നടിയുടെ ലേബലില്‍ ഒതുക്കപ്പെടുകയായിരുന്നു”- കാവേരി പറഞ്ഞു.
അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടിയിട്ടുള്ള താരമാണ് കാവേരി.കിലുകില്‍ പമ്പരം, തച്ചിലേടത്ത് ചുണ്ടന്‍, അപ്പു, ദാദാ സാഹിബ്, ഉദ്യാനപാലകന്‍,സ്പര്‍ശം, കംഗാരു, കണ്ണാടിപ്പൂക്കള്‍, ലക്ഷ്യം, പന്ധേം, ഹോപ്പ്, ഓപ്പറേഷന്‍ ദുര്യോധന, മുന്ന, രക്ഷ, ലത മനസുളു, ഡോങ്കോടു, പേധബാബു, തില്ലാന, ജനകന്‍, നജറാണ, ദുര്‍ഗ,ചാപ്റ്റര്‍ 6 ,വസന്തം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്.