കതക് ചവിട്ടിപ്പൊളിച്ച് മമ്മൂട്ടി ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ നടി ; സിനിമാലോകത്ത് മിന്നിത്തിളങ്ങി നിന്ന ഉണ്ണിമേരിക്ക് പിന്നെ സംഭവിച്ചത്
മലയാളം, തെലുങ്ക്, തമിഴ് സിനിമകളില്‍ സാന്നിധ്യമറിയിച്ച നടിയാണ് ഉണ്ണിമേരി. ഏകദേശം 300ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്.1971-ല്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത നവവധു എന്ന ചിത്രത്തില്‍ ബാലതാരമായാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.1972-ല്‍ ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തില്‍ കൃഷ്ണനായി അഭിനയിച്ചു. 1975-ല്‍ പുറത്തിറങ്ങിയ പിക്‌നിക് എന്ന ചിത്രത്തില്‍ വിന്‍സെന്റിന്റെ നായികയായും അതേ വര്‍ഷം തന്നെ പ്രേം നസീര്‍ നായകനായ അഷ്ടമിരോഹിണിയില്‍ നായികയായും അഭിനയിച്ചു. രജനീകാന്തിന്റേയും ചിരഞ്ജീവിയുടേയും നായികയായും എത്തിയിരുന്നു ഉണ്ണിമേരി. പലപ്പോഴും ഷക്കിലയുടെ പിന്മറക്കാരിയായിട്ടാണ് ഉണ്ണി മേരിയെ ആദ്യകാലത്തു ആളുകൾ കണ്ടിരുന്നത്. ബി ഗ്രേഡ് സിനിമകളില്‍ നിന്ന് പൂർണമായും മാറി അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതൽ സഹതാര വേഷങ്ങളാണ് ഉണ്ണി മേരിയ്ക്ക് ലഭിച്ചിരുന്നത്.മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഉണ്ണിമേരിക്ക് അവസരം ലഭിച്ചു. അന്നുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ഉണ്ണിമേരി വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
”ഐ.വി ശശി സംവിധാനം ചെയ്യുന്ന കാണാമറയത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം നടക്കുന്നത്. ഞാനും മമ്മൂട്ടിയുമടക്കമുള്ളവര്‍ താമസിച്ചിരുന്നത് ഒരേ ഹോട്ടലിലാണ്. ഒരു ദിവസം എന്റെ അച്ഛന്‍ ഹോട്ടലില്‍ എന്നെ കാണാന്‍ വേണ്ടി വന്നു. പക്ഷെ അന്ന് അവിടെയുള്ളവര്‍ അച്ഛനെ അകത്തേക്ക് കടത്തിവിട്ടില്ല. എത്ര അപേക്ഷിച്ചിട്ടും പ്രായമായ എന്റെ അച്ഛന് വളരെ മോശം അനുഭവം അവിടെ നിന്ന് നേരിടേണ്ടി വന്നു. എന്നെ കാണാനാവാത്ത സങ്കടത്തില്‍ അച്ഛന് മടങ്ങി പോകേണ്ടി വന്നു. വിവരം അറിഞ്ഞപ്പോള്‍ എനിക്ക് സത്യത്തിൽ സങ്കടം സഹിക്കാനായില്ല.
മുറിയില്‍ കയറിയിരുന്നപ്പോള്‍ വേണ്ടാത്ത ചിന്തകള്‍ വരാൻ തുടങ്ങി. അപമാനിക്കപ്പെട്ട അച്ഛനെ ഓര്‍ത്തപ്പോള്‍ എനിക്ക് സ്വയം ഇല്ലാതാവാന്‍ പോലും തോന്നി. അപ്പോഴത്തെ ഒരു തോന്നലിന് ഞാന്‍ ഉറക്ക ഗുളികകള്‍ എടുത്ത് അപ്പോൾ കഴിച്ചു. എന്നെ കാണാതായപ്പോള്‍ ആളുകള്‍ അവിടേക്ക് വന്നു. അവരെത്ര വിളിച്ചിട്ടും ഞാന്‍ വാതില്‍ തുറക്കാതായപ്പോള്‍ പ്രിയനടൻ മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. അന്ന് മമ്മൂട്ടി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനില്ല”- ഉണ്ണിമേരി പറയുന്നു.
തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയില്‍ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു. നവവധു, ഗംഗാസംഗമം, ശ്രീ ഗുരുവായൂരപ്പന്‍, ദേവി കന്യാകുമാരി, സ്വാമി അയ്യപ്പന്‍, തോമാശ്ലീഹാ, അച്ചാരം അമ്മിണി ഓശാരം ഓമന, കണ്ണപ്പനുണ്ണി, മിനിമോള്‍, പെണ്‍പുലി, തച്ചോളി അമ്പു, മുക്കുവനെ സ്‌നേഹിച്ച ഭൂതം, അവള്‍ വിശ്വസ്തയായിരുന്നു, സൂത്രക്കാരി, ജാനി, സഞ്ചാരി, മോചനം, ഹൃദയത്തിന്റെ നിറങ്ങള്‍, നാഗമറ്റത്ത് തമ്പുരാട്ടി, ചിത്രം, ഗോഡ്ഫാദര്‍, കേളി, കിഴക്കുണരും പക്ഷി, ഗൃഹപ്രവേശം എന്നിവ ഉണ്ണിമേരി അഭിനയിച്ച സിനിമകളില്‍ ചിലതാണ്.