എനിക്ക് ഒരു മോളുണ്ടായിരുന്നു പത്തു മാസമേ ജീവിച്ചുള്ളൂ, ഇന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ് ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോള്‍ മുപ്പതു വയസ്സായേനെ ; മനസ്സ് തുറന്ന് ലാലു അലക്‌സ്‌

ലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ലാലു അലക്‌സ്. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ എത്തിയ അദ്ദേഹം ഇന്ന് സ്വഭാവ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമാണ് അദ്ദേഹം. ഇതിനോടകം 250 സിനിമകളില്‍ തന്റെ അഭിനയ പാടവം കാഴ്ച്ചവെച്ചിട്ടുണ്ട്. 1978ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീര്‍ നായകനായ ചിത്രമാണ് ലാലു അലക്‌സിന്റെ ആദ്യ ചിത്രം.

ബ്രോ ഡാഡി സിനിമയിലെ ലാലു അലക്‌സിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ മകളുടെ കല്ല്യാണം ശരിയായ സന്തോഷത്തില്‍ സൈഡ് ചരിഞ്ഞ് കോണിപ്പടികള്‍ വേഗത്തില്‍ ഒടിക്കയറി വന്ന് ‘തുടക്കം തന്തുനാനേനാ…പിന്നെ ജീവിം തുന്തനാനേനാ…എന്ന ലാലു അലക്‌സ് പാടിയത് കണ്ടവരാരും മറക്കാനിടയില്ല. സിനിമയുടെ ഷൂട്ടിംങ് കഴിഞ്ഞാലുടന്‍ ലാലു അലക്‌സ് പിറവത്തെ തന്റെ വീട്ടിലേക്ക് തിരിക്കും. അടുത്ത സിനിമ തന്നെ തേടി വരും വരെ പിറവത്തെ വീട്ടില്‍ത്തന്നെ. അവിടുത്തെ പുഴയില്‍ കുളിച്ചും ശ്രീഭൂതനാഥ വിലാസം ഹോട്ടലിലെ ബോണ്ട കഴിച്ചുമുള്ള കുട്ടിക്കാലം ലാലുവിന് എന്നും പ്രിയ്യപ്പെട്ടതാണ് . അതുകൊണ്ട് തന്നെ തന്റെ നാടിനോട് എന്നും അദ്ദേഹത്തിന് പ്രിയം തന്നെയാണ്.

ജീവിതത്തില്‍ ഒരിടത്ത് മാത്രമേ ലാലു തോല്‍വി ഏറ്റുവാങ്ങിയിട്ടുള്ളൂ. അത് പ്രീഡിഗ്രി പരീക്ഷയ്ക്കാണ്. പിന്നീട് പ്രേീഡിഗ്രി എഴുതാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ കോടതിയിലാണ് ജോലി ചെയ്തിരുന്നത്. മകന്റെ ഈ തോല്‍വി അച്ഛനും അമ്മയ്ക്കും വിഷമമുണ്ടാക്കി. പക്ഷേ, മകനിലുള്ള വിശ്വാസം കാരണം ലാലുവിനെ ലാലുവിന്റെ സ്വാതന്ത്ര്യ വഴിയിലൂടെ നടക്കാന്‍ അവര്‍ എതിര് പറഞ്ഞില്ല. പങ്കജ് സോപ്പിന്റെ റെപ്രസന്റേറ്റീവ് ആയി അദ്ദേഹം കുറച്ച് നാള്‍ ജോലി ചെയ്തു. പിന്നീട് മെഡിക്കല്‍ റെപ്പ് ആയി കൊല്ലത്തേക്ക്. ജോലി ചെയ്്ത് ലഭിച്ച പണം കൊണ്ട് ആദ്യമായി വാങ്ങിയത് ഒരു ബുള്ളറ്റ് ആണ്. അന്ന് ബുള്ളറ്റ് ഓടിക്കുന്നവര്‍ക്ക് ആരാധകര്‍ ഏറെയുള്ള കാലമാണ്. ജീന്‍സും ബൂട്ടും ഇന്‍ ചെയ്ത ഷര്‍ട്ടുമിട്ട് ബുള്ളറ്റില്‍ ചീറിപാഞ്ഞു പോകുമ്പോള്‍ പെണ്‍കുട്ടികള്‍ നോക്കാന്‍ തുടങ്ങുമായിരുന്നു. അന്ന് ജീവിക്കാനുള്ള പ്രേരണ നല്‍കാന്‍ ആ ഒരു നോട്ടം തന്നെ ധാരാളമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

പിന്നീട് സിനിമാ മോഹം തലയ്ക്ക് പിടിച്ചപ്പോൾ തന്റെ പ്രിയ്യപ്പെട്ട ബുള്ളറ്റ് വിറ്റ് കിട്ടിയ പണം കൊണ്ട് മദ്രാസിലേക്ക് പോയി.ചെന്നയുടൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി, ബുള്ളറ്റ് വിറ്റു കിട്ടിയ പണം നിക്ഷേപിച്ചു. സിനിമ കിട്ടാതെ വന്നു പട്ടിണി കിടക്കുമ്പോൾ കഞ്ഞി കുടിച്ചു കുറച്ചുനാൾ തള്ളി നീക്കാൻ, പിന്നെ നാട്ടിലേക്ക് വണ്ടി പിടിച്ചു മടങ്ങാന്‍… ഇതിനൊക്കെയാണ് ആ പൈസ എടുത്തു വച്ചത്.‘ഈ ഗാനം മറക്കുമോ’ ആയിരുന്നു ലാലു അലക്‌സിന്റെ ആദ്യ സിനിമ. സിനിമ തുടങ്ങുമ്പോള്‍ മഞ്ഞ അക്ഷരത്തില്‍ തന്റെ പേര് എഴുതിക്കാണിച്ചത് ഇന്ന് കാണുമ്പോഴും രോമാഞ്ചമാണെന്ന് അദ്ദഹം പറയുന്നു. ഗ്രാമത്തിലെ റൗഡിയായ വിക്രമന്‍ ആയാണ് ലാലു ആ സിനിമയിലെത്തിയത്.പ്രേക്ഷകര്‍ ലാലുവിനെ ശ്രദ്ധിച്ച തുടങ്ങിയത് ‘ ഈ നാട്’ എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയുടെ പോസ്റ്ററില്‍ പൊലീസ് യൂണിഫോം ധരിച്ച് അദ്ദേഹവും ഉണ്ടായിരുന്നു. ചിത്രം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മദ്രാസില്‍ മൗണ്ട് റോഡിലെ സംഘം തിയ്യറ്ററിന് മുന്നില്‍ വന്ന് ലാലുവിന്റ കട്ട്ഔട്ട് വെച്ചു. അന്ന് ആര്‍കെ ലോഡ്ജിലാണ് അദ്ദേഹം താമിസിച്ചിരുന്നത്. രാവിലെ എന്നും ഓട്ടോ പിടിച്ച് കട്ട്ഔട്ടിന് മുന്നിലെത്തി അവിടെ നോക്കി നില്‍ക്കുമായിരുന്നു അദ്ദേഹം.

”സന്തോഷവും ദുഃഖവും രാവും പകലും പോലെ മാറി മാറി വരും. ചെറിയ വേഷങ്ങളിലൂടെയുള്ള സിനിമാ യാത്രയാണ് എന്റേത്. ഇപ്പോഴും മലയാള സിനിമ എന്നെ പരിപാലിക്കുന്നതിൽ സന്തോഷവും നന്ദിയുമുണ്ട്.ഞാനഭിനയിച്ച സിനിമയുടെ നൂറാം ദിനാഘോഷങ്ങളുണ്ടാകും. അതിൽ നല്ല റോളിൽ അഭിനയിച്ചിട്ടുമുണ്ടാകും. ആഘോഷത്തിൽ പങ്കെടുക്കാൻ പുതിയ ഡ്രസ്സ് വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ, വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ, അങ്ങനെയെല്ലാം സംഭവിച്ചത് ഇന്നു നന്മയായി എന്നു കരുതുന്ന അവസ്ഥയിലേക്ക് മനസ്സ് പാകപ്പെട്ടുകൊണ്ടിരിക്കുന്നു”-ലാലു അലക്‌സ് പറയുന്നു.പ്രതിസന്ധ ഘട്ടങ്ങളിലും ഭാര്യ ബെറ്റി അദ്ദേഹത്തിനൊപ്പം തണലായി നിന്നു.”ജീവിതത്തിലെ വേദനകളെക്കുറിച്ചോര്‍ത്താല്‍ സങ്കടം വരും. എനിക്ക് ഒരു മോളുണ്ടായിരുന്നു. പത്തു മാസമേ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ്. ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോള്‍ മുപ്പതു വയസ്സായേനെ. പക്ഷേ, ആ ദുഃഖത്തെയും ഞാൻ മറികടന്നു”-ലാലു അലക്‌സ് കൂട്ടിച്ചേര്‍ത്തു.സിനിമ നിര്‍മ്മിക്കാന്‍ താല്പ്പര്യം ഉണ്ടെന്നും അവസരം വന്നാല്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. സിനിമയോടുള്ള കൊതി ഒരിക്കലും തീരില്ലെന്നും ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Articles You May Like

x