അവര്‍ അനുഭവിക്കുമെന്ന് ശപിക്കുക മാത്രമാണ് ദിലീപ് ചെയ്‌തത്; അതെങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്ന് ദിലീപിന്റെ വക്കീൽ ഇന്ന് കോടതിയിൽ നടന്നത്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. എല്ലാ കേസ് പോലെ തന്നെയാണ് ഈ കേസും പ്രാധാന്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അധികം സമയം വാദത്തിന് എടുക്കും എന്നുള്ളതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച എന്ന് ജഡ്ജ് പറഞ്ഞിരുന്നു. പ്രത്യേക സിറ്റിങ് നടത്തിയാണ് കേസ് ഇന്ന് പരിഗണിച്ചത്.
ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും എന്നാല്‍ അന്വേഷണം നടത്താന്‍ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് പ്രോസിക്ക്യൂഷന്‍ വ്യക്തമാക്കി. ഗൂഡാലോചനയും പ്രേരണയും വ്യത്യസ്ഥമാണെന്നും അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതില്‍ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു.
തെളിവുകള്‍ ഒന്നുമില്ലാതെയാണ് വധഗൂഢാലോചന ആരോപിച്ചതെന്നും, പൊലീസ് കെട്ടിചമച്ച ഒരു കഥായാണിതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാമെന്നും നേരത്തെ പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം നടത്തിയതെന്നും കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കഴിഞ്ഞ നാലുവര്‍ഷമായി പറയാതിരുന്ന ആരോപണമാണ് ഇപ്പോള്‍ പറയുന്നത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിനെതിരെ പ്രതികാരം വീട്ടിയതാണ് പുതിയ കേസെന്നും പറയുന്നു. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജന്‍, ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
പൊതുജനത്തിനെ ദിലീപിന് എതിരെ ആക്കാന്‍ വേണ്ടിയാണ് ഇവര്‍ ശ്രമിക്കുന്നത്. അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ ‘അവര്‍ അനുഭവിക്കുമെന്ന്’ ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തതെന്നും അതെങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്നും ഇനി ബൈജു പൗലോസിനെ ട്രാക്ക് ഇടിച്ചാലും അതു നമ്മള്‍ ചെയ്യിച്ചെന്ന് വരുത്തി തീര്‍ക്കുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം കൊല്ലുമെന്ന് വെറുതെ ദിലീപ് പറഞ്ഞതല്ലെന്നും അതിലേക്ക് നയിക്കുന്ന പ്രവൃത്തികള്‍ ചെയതിട്ടുണ്ടെന്നും അതിനുള്ള തെളിവുകള്‍ തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തെളിവുകള്‍ ഉണ്ടെന്ന് പറയുന്നത് എന്താണെന്ന് അറിയാതെ തിരികെ എങ്ങനെയാണ് വാദിക്കുക എന്നാണ് ദിലീപിന്റെ അഡ്വകേറ്റ് ചോദിക്കുന്നത്.
കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും പ്രതികള്‍ സാധാരണക്കാരല്ലെന്നും വലിയ സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഓരോ സാക്ഷികളെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയില്‍ വാദിക്കാന്‍ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ ഒരു കാരണം ഇതാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ദിലീപിന്റെ ആളുകള്‍ ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. ഒരാള്‍ സാക്ഷിമൊഴി നല്‍കാന്‍ വരുമ്പോള്‍ പ്രതിഭാഗത്തിന്റെ ആളുകള്‍ പല വഴിക്ക് അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രോസിക്ക്യൂഷന്‍ ആരോപിച്ചു. ദിലീപിന് വേണ്ടി അഡ്വ. ബി രാമന്‍ പിള്ളയാണ് ഹാജരായിരിക്കുന്നത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായതും ബി രാമന്‍ പിള്ള അസോസിയേറ്റ്‌സ് ആയിരുന്നു.