ഒരൊറ്റ ചിത്രത്തിലൂടെ പട്ടിണിയിൽ നിന്നും സൗഭാഗത്തിലേക്ക് എന്നാൽ വിധി അതാസ്വദിക്കാൻ അനുവദിച്ചില്ല ; ഇന്ത്യയിലെ ഏറ്റവും ചെറിയ നടൻ സാജൻ സാഗരയുടെ കഥ

ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ സാര്‍.. പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെ.. അത്ഭുത ദ്വീപ് എന്ന കുഞ്ഞു മനുഷ്യരുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ വെച്ച് മലയാള സിനിമയുടെ കുഞ്ഞു മനുഷ്യൻ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇത് പറഞ്ഞു അദ്ദേഹം പൊട്ടിചിരിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ പൊക്കം കുറഞ്ഞതിന്റെ വേദന നിഴലിക്കുന്നുണ്ടായിരുന്നു. മലയാള സിനിമക്ക് ഒരു തീരാ നഷ്ട്ടം തന്നെയായിരുന്നു സാജൻ സാഗര എന്ന വലിയ ചെറിയ നടൻ.

തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയാണ് സിനിമാ ലോകത്തെ ഏറ്റവും ചെറിയ നടൻ എന്നറിയപ്പെട്ട സാജൻ സാഗര. മിമിക്രി വേദികളിലൂടെയും ടിവി പരിപാടികളിലൂടെയും ആണ് സാജൻ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നത്. 2005ൽ പുറത്തിറങ്ങിയ വിനയൻ ചിത്രമായ അത്ഭുത ദ്വീപ് എന്ന അത്ഭുത ചിത്രമാണ് സാജന് ഏറെ ജനപ്രീതി നേടി കൊടുക്കുന്നത്. ആ ഒരൊറ്റ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ സാജന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. കൈ നിറയെ അവസരങ്ങളും മികച്ച വേഷങ്ങളും. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു പോയില്ല.

മലയാളത്തിലെ മറ്റു സംവിധായകർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു ചിത്രം , അതായിരുന്നു അത്ഭുതദ്വീപ്. ചിത്രത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു കൊട്ടാരം ചമയക്കാരനായി വേഷം ചെയ്ത സാജന്‍ സാഗര. 2005 ഏപ്രില്‍ ഒന്നിന് അത്ഭുതദ്വീപ് എന്ന ചിത്രം റിലീസ് ആയതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യര്‍ പെട്ടെന്നൊരു ദിവസം സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു. ആ ചിത്രത്തിലൂടെ ഉണ്ട പക്രു എന്നറിയപ്പെട്ട അജയകുമാർ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തിരുന്നു.

അത്ഭുതദ്വീപിന്റെ ചിത്രീകരണ സമയത്ത് ആ സിനിമയിലെ ഏറ്റവും ചെറിയ മനുഷ്യന്‍ സാജന്‍ സാഗര തൻ്റെ മനോഹരമായ ചിരി ചിരിച്ചുകൊണ്ട് സംവിധയകാൻ വിനയനോട് പറഞ്ഞ ഒരു വാക്കുണ്ട്. “ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ സാര്‍. പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെ.” ഇതു പറഞ്ഞു അദ്ദേഹം വീണ്ടും പൊട്ടിച്ചിരിച്ചെങ്കിലും സാജന്റെ വാക്കുകളില്‍ പൊക്കം കുറഞ്ഞതിന്റെ വേദന നിഴലിക്കുന്നതു അന്ന് വിനയൻ കണ്ടു. അംഗവൈകല്യം ഒന്നുമില്ലാതെ ഈ ഭൂമിയില്‍ ജനിച്ചു ജീവിക്കാന്‍ കഴിയുന്നതു തന്നെ മഹാഭാഗ്യമാണെന്നു ചിന്തിപ്പിക്കാന്‍ ഉതകുന്ന വാക്കുകളായിരുന്നു അത്.

 

 

അത്ഭുതദ്വീപ് വലിയ വിജയമായി മാറിയതോടെ സാജന് ധാരാളം സ്റ്റേജ് പ്രോഗ്രാമുകളും സിനിമകളിലും അവസരം കിട്ടി വലിയ തിരക്കായി. തന്റെ പൊക്കക്കുറവ് ഒരു അനുഗ്രഹമായി സാജന് തോന്നി തുടങ്ങിയ നിമിഷം. കഷ്ടപ്പാടുകൾ ഒക്കെ മാറി തുടങ്ങി ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ. എന്നാൽ ആ സന്തോഷത്തിനു അധിക നാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ബെഞ്ചില്‍ നിന്നും താഴെ വീണ ആ വലിയ കലാകാരനായ കുഞ്ഞു മനുഷ്യന്റെ ജീവിതം അവിടെ തീരുകയായിരുന്നു. അദ്ദേഹം അന്തരിച്ചിട്ട് ഇപ്പോൾ 17 വര്‍ഷം ആകുന്നു. 2005 സെപ്തംബര്‍ 19 നാണ് 29-ാം വയസ്സില്‍ കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജന്‍ വിട പറഞ്ഞത്.

x