ആഡംബര ജീവിതത്തോട് താല്പര്യമില്ല , അധികം തുക ലഭിച്ചാൽ വിനിയോഗിക്കുന്നത് പാവപ്പെട്ടവർക്ക് വേണ്ടി , തുറന്ന് പറഞ്ഞ് നടൻ ബാബു ആന്റണി
ഭരതൻ സംവിധാനം ചെയ്ത, 1986ൽ പുറത്തിറങ്ങിയ ചിലമ്പ് എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് ബാബു ആൻറണി. വില്ലൻ വേഷങ്ങളിലൂടെയാണ് ബാബു ആൻറണി മലയാള സിനിമയിൽ പ്രശസ്തനായി മാറിയത്. ആക്ഷൻ രംഗങ്ങളിലെ താരത്തിന്റെ മികവ് നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. മൂന്നാംമുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ താരത്തിന്റെ കരിയറിൽ ഒരുകാലത്തും മാറ്റിനിർത്താൻ കഴിയാത്തവയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ ഒരു കാലത്തെ മലയാള സിനിമയെ നിയന്ത്രിക്കുന്ന സൂപ്പർതാരങ്ങളുടെ വില്ലനായി പ്രത്യക്ഷപ്പെടുവാനും താരത്തിന് അവസരം ലഭിച്ചു. 1993ലാണ് ബാബു ആൻറണി നായക വേഷങ്ങളിലേക്ക് പറിച്ചുമാറ്റപ്പെടുന്നത്.
നെപ്പോളിയൻ, ഭരണകൂടം, കടൽ, ചന്ത, രാജധാനി, കമ്പോളം തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചെങ്കിലും നായിക പദവിയെക്കാൾ ഏറെ താരത്തിന്റെ പ്രതിനായക വേഷങ്ങളാണ് ആളുകൾ ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ നായക വേഷങ്ങളിൽ നിന്ന് പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് താരം മാറുകയും ചെയ്തു. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി തുടങ്ങി അന്യ ഭാഷകളിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ചെയ്തിരുന്ന ആക്ഷൻ റോളുകളിൽ നിന്ന് വ്യത്യസ്തമായ വേഷങ്ങളിലും ബാബു ആൻറണി പ്രത്യക്ഷപ്പെട്ടു. ഭരതൻ ചിത്രത്തിലെ വൈശാലിയിലെ ലോമപാതമഹാരാജാവ് താരത്തിന്റെ കരിയറിലെ തന്നെ എല്ലാകാലത്തും അടയാളപ്പെടുത്തിയിട്ടുള്ളത് തന്നെയാണ്.
അപരാനം, ശയനം എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. റഷ്യക്കാരിയാണ് താരത്തിന്റെ ഭാര്യ. പാശ്ചാത്യസംഗീത അധ്യാപികയാണ് ഇവർ. ദമ്പതികൾക്ക് ആർദർ ആൻറണി, അലക്സ് ആന്റണി എന്നീ മക്കൾ കൂടിയുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ലൈം ലൈറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം ഇപ്പോൾ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. ഏറ്റവും അടുത്തായി ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പണവും പ്രശസ്തിയും ഉണ്ടെങ്കിലും എന്നും സാധാരണക്കാരനെ പോലെ ജീവിക്കുവാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്ന് താരം പറയുന്നു. താൻ ഉപയോഗിക്കുന്ന ഷൂ കഴിഞ്ഞ മൂന്ന് വർഷമായി ഉപയോഗിക്കുന്നതാണെന്നും മൂന്ന് ജീൻസ് മാത്രമാണ് തനിക്കുള്ളതെന്ന് ബാബു ആൻറണി വ്യക്തമാക്കുകയുണ്ടായി.