അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല, അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത് ; ടിപി മാധവൻ അഗതിമന്ദിരത്തിൽ ആക്കപ്പെട്ട സംഭവത്തിൽ മകന്റെ പ്രതികരണം

ചെറുതും വലുതുമായ ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേതാവാണ് ടി.പി മാധവന്‍. എന്നാൽ അദ്ദേഹം ഗാന്ധിഭവനിൽ ഒരു അന്തേവാസിയായി കഴിയുന്ന വാർത്ത ഞെട്ടലോടെയാണ് മലയാളി പ്രേക്ഷകർ കണ്ടത്. സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഭാര്യയും മക്കളും ഉണ്ടായിട്ടും എങ്ങനെയാണ് ഗാന്ധി ഭവനിൽ എത്തിയതെന്ന ചോദ്യം വാർത്ത കേട്ട ആരും ചോദിച്ചുപോയി. സിനിമയോടുള്ള അടങ്ങാനാവത്ത ആഗ്രഹം തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ശിഥിലമാക്കിയത്. ഒരു സിനിമ കഥയെ വെല്ലുന്ന ജീവിത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നു വന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ വലിയ തിരിച്ച് വരവ് നടത്തിയ നവ്യാനായര്‍. ഈ ചിത്രത്തിലെ അഭിനയത്തിന് ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം വാങ്ങാനായി പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയപ്പോഴാണ് അവിടെ വെച്ച് ടിപി മാധവനെ കാണുന്നത്. ടി പി മാധവനെ അവിടുത്തെ അന്തേവാസിയായി കണ്ട താരത്തിന് തന്റെ ദുഖം പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ടിപി മാധവന്റെ വാർത്ത ലോകമറിയുന്നത്. നിരവധി സിനിമകളില്‍ നവ്യയ്‌ക്കൊപ്പം ടി പി മാധവനും വേഷമിട്ടിട്ടുണ്ട്. ഗാന്ധിഭവനിലാണ്‌ അദ്ദേഹം താമസിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് നവ്യ പറഞ്ഞു. ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം വാങ്ങിയ ശേഷം സംസാരിച്ചപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

86 വയസിനിടെ 650ൽ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 1960കളിൽ ബോംബെയിൽ മാധ്യമപ്രവർത്തനം ചെയ്തിരുന്ന അദ്ദേഹം പിന്നീട് ബാംഗ്ലൂർ ഒരു പരസ്യ കമ്പനി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നാടകങ്ങളോടു പണ്ടേ പ്രിയമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ വേഷമിട്ട ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1975ൽ ആണ് മാധവന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോൾ മാധവനായിരുന്നു സെക്രട്ടറി. 1994 – 1997 കാലഘട്ടങ്ങളിൽ മലയാളസിനിമയിൽ താരസംഘടനയായ അമ്മയിൽ സെക്രട്ടറിയായും 2000 – 2006 കാലഘട്ടം ജോയിൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹരിദ്വാർ സന്ദർശിക്കാൻ പോയ സമയത്ത് വർഷങ്ങൾക്കുമുമ്പ് അദ്ദേഹം അയ്യപ്പക്ഷേത്രത്തിൽ കുഴഞ്ഞു വീഴുകയും സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട് സുജിൻ ലാൽ എന്നിവയുടെ സഹായത്താൽ ഗാന്ധിഭവനിൽ എത്തിയത്. അതിനുശേഷം ശിഷ്ടകാലം ടിപി മാധവൻ ഗാന്ധിഭവനിൽ കഴിയാം എന്ന് സ്വയമേ പറയുകയായിരുന്നു. മലയാളസിനിമയിൽ പ്രവർത്തിക്കുന്നതിനിടയിലാണ് ടിപി മാധവൻ ഒരു വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു പോയില്ല. ഏതാനും നാളുകൾക്കുള്ളിൽ തന്നെ വിവാഹമോചനം നേടുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ രണ്ടു മക്കളിൽ ഒരാൾ ബോളിവുഡ് സംവിധായകനായ രാജാകൃഷ്ണ മേനോന്‍ ആണെന്ന കാര്യം അധികമാര്‍ക്കും തന്നെ അറിയില്ല.

ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ടി പി മാധവന്റെ ഈ മകൻ അച്ഛനെ കുറിച്ചുള്ള കാര്യങ്ങളും തന്റെ നിലപാടുകളും പങ്കുവയ്ക്കുകയാണ്. ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ രാജാകൃഷ്ണ മേനോന്‍ ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്പോഴും ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടുതവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് കൂടി രാജാകൃഷ്ണ ചേർത്ത്പറയുന്നു. അച്ഛൻ ടിപി മാധവൻ നാലു തവണയില്‍ കൂടുതല്‍ തന്നെ കണ്ടിട്ടുണ്ടാവില്ല എന്ന് മകൻ രാജാകൃഷ്ണ പറയുന്നു. അമ്മയാണ് സഹോദരിയെയും തന്നെയും വളര്‍ത്തിയത്. അമ്മ ഗിരിജ ഒരു സെൽഫ് മെയ്ഡ് വ്യക്തിയാണ്. അമ്മയുടെ കീഴിലാണ് തങ്ങൾ വളർന്നത് എന്ന് അഭിമാനത്തോടെ മകൻ പറയുന്നു. രാജാകൃഷ്ണ തന്റെ സിനിമാ മോഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം നൂറു ശതമാനം അതിൽ നല്‍കണമെന്നായിരുന്നു അമ്മ മറുപടി പറഞ്ഞത്. വളരെയധികം വെല്ലുവിളികള്‍ നേരിട്ടാണ് അമ്മ തങ്ങളെ വളര്‍ത്തിയത്, ജീവിതത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും അമ്മയാണ് അപ്പോഴൊക്കെ ഊർജ്ജം തന്നത്. ജീവിതത്തിൽ ഏതു സാഹചര്യം ആയാലും തളരാതെ മുന്നേറാന്‍ അമ്മ നല്‍കിയ പ്രചോദനം വളരെ വലുതാണ്. ഒന്നിനും വേണ്ടി സ്വപ്നങ്ങൾ ഇരിക്കരുത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു, രാജാകൃഷ്ണ വ്യക്തമാക്കുന്നു.

 

x