അന്ന് ഡോക്ടർ നിർദേശിച്ചത് ഇതായിരുന്നു , തുറന്നു പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി അർച്ചന കവി
സിനിമയില്‍ തിളങ്ങിയ ശേഷം ഇപ്പോള്‍ ടിവി സീരിയലിലേക്ക് ചുവടുവച്ചിരിക്കുന്ന നടിയാണ് അര്‍ച്ചന കവി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലാണ് അര്‍ച്ചന അഭിനയിക്കുന്നത്. 2009-ലായിരുന്നു അര്‍ച്ചന കവി ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കുഞ്ഞിമാളു എന്നായിരുന്നു നീലത്താമരയില്‍ അര്‍ച്ചന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ആദ്യ ചിത്രത്തിലൂടെ തന്നെ അര്‍ച്ചനയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാവുകയും ചെയ്തു. പിന്നീട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു അര്‍ച്ചന. മമ്മി & മീ, ബെസ്റ്റ് ഓഫ് ലക്ക്, തമിഴ് ചിത്രമായ ആരവന്‍ എന്നിവ അര്‍ച്ചന അഭിനയിച്ച ഏതാനും ചില ചിത്രങ്ങളാണ്.
സിനിമാ രംഗത്ത് സജീവമായി കൊണ്ടിരിക്കുമ്പോള്‍ തന്നെ അര്‍ച്ചന എഴുതുകയും, വ്‌ളോഗ് ചെയ്യുകയും ഉണ്ടായിരുന്നു.
സിനിമയില്‍ തിളങ്ങി നില്‍ക്കവേയാണ് അര്‍ച്ചന ബാല്യകാല സുഹൃത്തായ അബീഷിനെ വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരുടെയും ദാമ്പത്യം അധികം നീണ്ടുനിന്നില്ല. അബീഷുമായി വേര്‍പിരിഞ്ഞ ശേഷം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നു അര്‍ച്ചന ഒരിക്കല്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി. ജീവിതത്തില്‍ ആഗ്രഹിക്കാത്ത കാര്യം സംഭവിച്ചപ്പോള്‍ അത് മാനസികമായി തളര്‍ത്തി. മാനസിക പിരിമുറുക്കം ഒരുഘട്ടത്തില്‍ തനിക്ക് ശാരീരികമായും അസ്വസ്ഥത സൃഷ്ടിക്കുന്ന അവസ്ഥ വരെ ഉണ്ടാക്കി. ഒടുവില്‍, വീട്ടുകാര്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യാന്‍ എന്നെയും കൊണ്ടു പോയി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഗൈനക്കോളജിസ്റ്റ് എന്നോട് നിര്‍ദേശിച്ചത് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയാകണമെന്നും ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്നുമായിരുന്നു.
എന്നാല്‍ അത് എങ്ങനെ ശരിയാകുമെന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍, അത് ഹോര്‍മോണില്‍ വേരിയേഷന്‍സ് ഉണ്ടാക്കുമെന്നും അതിലൂടെ മൂഡ് മാറിയേക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇത് ചെയ്തിട്ടും മാനസിക പിരിമുറുക്കം മാറിയില്ലെങ്കിലോ എന്നു ചോദിച്ചപ്പോള്‍ ഡോക്ടര്‍ മറുപടിയായി പറഞ്ഞത് ആദ്യം പറഞ്ഞത് ചെയ്യൂ, ബാക്കി അതിനു ശേഷം നോക്കാം എന്നായിരുന്നു.
ഇതിന് ശേഷം സൈക്യാട്രിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്തപ്പോള്‍ കുഞ്ഞിന് ജന്മം കൊടുക്കുന്ന കാര്യം ഇപ്പോള്‍ ചിന്തിക്കരുതെന്നും ആദ്യം മെഡിറ്റേഷന്‍ ചെയ്യുകയാണ് വേണ്ടതെന്നും നിര്‍ദേശിക്കുകയായിരുന്നു. മാനസിക പിരിമുറുക്കം അനുഭവിച്ച സമയം വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നല്ല പിന്തുണ അപ്പോള്‍ നല്‍കിയെങ്കിലും മാനസിക പിരിമുറക്കത്തില്‍ നിന്നും പുറത്തുകടക്കാന്‍ നല്ലവണ്ണം ബുദ്ധിമുട്ടിയെന്ന് അര്‍ച്ചന പറഞ്ഞു.