ഞങ്ങളെ ലെസ്ബിയൻസ് എന്ന് പറഞ്ഞു, ആങ്‌സൈറ്റിയും ആത്മഹത്യാ പ്രവണതയുമെല്ലാമുണ്ടായി, കഷ്ടപ്പെട്ട് നരകിച്ചാണ് ഞാന്‍ പഠനം പൂര്‍ത്തിയാക്കിയത്; ശ്രദ്ധ വിഷയത്തിൽ സ്വന്തം കോളേജിലെ ദുരനുഭവം പങ്കുവെച്ച് ജുവൽ മേരി

അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവല്‍ മേരി. അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്‌ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടതെന്നും ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാന്‍ വിടുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ജുവല്‍ മേരി പറയുന്നു. കുട്ടികളെ കോളജില്‍ നിങ്ങള്‍ പണം കൊടുത്ത് പഠിപ്പിക്കാന്‍ വിടുകയാണെന്നും അതില്‍ കൂടുതല്‍ ഭയ ഭക്തി ബഹമുമാനത്തിന്റെ ആവശ്യമില്ലെന്നും ജുവല്‍ മേരി വ്യക്തമാക്കി.

ജുവല്‍ മേരിയുടെ വാക്കുകള്‍ ഇങ്ങനെ;

15 വര്‍ഷം മുമ്പ് സ്വാശ്രയ മാനേജ്‌മെന്റ് കോളജില്‍ നഴ്‌സിംഗ് പഠിച്ച ഒരു വിദ്യാര്‍ഥിയാണ് ഞാന്‍. കുറച്ച് സുഹൃത്തുക്കള്‍ ലഭിച്ചു എന്നല്ലാതെ ജീവിതത്തില്‍ പാഠമാക്കാനുള്ള സന്തോഷം തോന്നുന്ന ഒന്നും ആ സ്ഥലത്ത് നിന്ന് ഉണ്ടായിട്ടില്ല. പല തരത്തിലുള്ള അപമാനങ്ങളും പഠന കാലത്ത് ഏറ്റുവാങ്ങേണ്ടി വന്നു. കഷ്ടപ്പെട്ട് നരകിച്ചാണ് ഞാന്‍ പഠനം പൂര്‍ത്തിയാക്കിയത്. ഒരു ഞായറാഴ്ച ഹോസ്റ്റലില്‍ ഞാനും കുറച്ചു സുഹൃത്തുക്കളും മാഗസിന്‍ വായിക്കുകയായിരുന്നു. അതു കണ്ട് ഒരാള്‍ക്ക് ഞങ്ങള്‍ ലെസ്ബിയന്‍ ആണെന്ന് തോന്നി.

15 വര്‍ഷം മുമ്പ് അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത ഞങ്ങളെയാണ് സ്വവര്‍ഗാനുരാഗം എന്ന പേര് കെട്ടി ചോദ്യം ചെയ്തത്. സെക്ഷ്വലി ഇമ്മോറലായി പെരുമാറി എന്ന ആരോപണം എനിക്കെതിരെ വന്നു. പിന്നീട് ലൈംഗിക ചുവയോടെയുള്ള പല അപമാന വാക്കുകള്‍ അവര്‍ പറഞ്ഞു. അതിനെ ഞങ്ങള്‍ എതിര്‍ത്തു. പക്ഷേ, കള്ളി, പറഞ്ഞാല്‍ കേള്‍ക്കാത്തവള്‍, മാനസിക പ്രശ്‌നമുള്ളവര്‍ എന്നൊക്കെ പറഞ്ഞ് അപമാനിച്ചു.

അങ്ങേയറ്റം ക്ഷമിച്ചാലും വീണ്ടും അവര്‍ മാനസികമായി തളര്‍ത്തി. അവര്‍ പറയുന്നതു പോലെ ചിന്തിക്കുന്ന ആളുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഡെമോക്രസി പുറത്തെവിടെയോ കളഞ്ഞിട്ടാണ് അകത്തേക്ക് കയറുക. ആ നാല് വര്‍ഷം കൊണ്ട് ആങ്‌സൈറ്റിയും ആത്മഹത്യാ പ്രവണതയുമെല്ലാമുണ്ടായി. ശ്രദ്ധ എന്ന പെണ്‍കുട്ടി ഇതുപോലെയുള്ള അതി ക്രൂരമായ ഹരാസ്‌മെന്റ് കൊണ്ട് മരണപ്പെട്ടു കഴിഞ്ഞു. കുറച്ച് കാലം കഴിയുമ്പോള്‍ ഒരു ജോലിയെല്ലാം വാങ്ങി പാറിപ്പറക്കേണ്ട പെണ്‍കുട്ടിയാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്‌ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്.

ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാന്‍ വിടുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കോളജില്‍ നിങ്ങള്‍ പണം കൊടുത്ത് പഠിപ്പിക്കാന്‍ വിടുകയാണ്. അതില്‍ കൂടുതല്‍ ഭയ ഭക്തി ബഹമുമാനത്തിന്റെ ആവശ്യമില്ല. ലോകത്ത് എവിടെയും ഇത് വളരെ കോമണ്‍സെന്‍സ് ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്. ആരാണ് നിങ്ങളുടെ കുട്ടികളുടെ ലൈഫിന്റെ മൊറാലിറ്റി അളക്കാൻ അവര്‍ക്ക് അനുവാദം നല്‍കിയത്. നിങ്ങള്‍ തന്നെയാണ്.

ഇത്തരം ക്രൂരതകളെ ഇനിയെങ്കിലും ഡിസിപ്ലിന്‍ എന്ന എന്ന പേര് കൊണ്ട് അലങ്കരിക്കാതിരിക്കട്ടെ. അധ്യാപനവും ഡിസിപ്ലിനും മര്യാദകളുമൊക്കെ ലംഘിച്ച് അവരുടെ ക്രൂരത പുറത്ത് കൊണ്ടുവരാനുള്ളതായി വിദ്യാഭ്യാസത്തെ കാണുന്ന ഒരുപാട് പേരുണ്ട്. ശ്രദ്ധയ്ക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫുള്‍ സപ്പോര്‍ട്ട്. ഇനിയെങ്കിലും ഡിസിപ്ലിനറി ആക്ഷന്റെ പേരില്‍ ആരും കുട്ടികളെ ഹരാസ് ചെയ്യാതിരിക്കട്ടെ. ജുവൽ പറഞ്ഞു.

x