കരള്‍ മാറ്റിവെക്കേണ്ട അവസ്ഥ ; നടി കെപിഎസി ലളിതക്ക് സ്വത്തുക്കൾ ഒന്നുമില്ല, സീരിയലില്‍ അഭിനയിക്കുന്നതിന്റെ തുച്ഛമായ വരുമാനം മാത്രം ചികിത്സ ഏറ്റെടുത്ത് സർക്കാർ
ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വിസ്മയം സൃഷ്ടിച്ച നടിയാണ് കെ.പി.എ.സി ലളിത. മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത നാടകങ്ങളിലൂടെയേണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഇതുവരെ ഏകദേശം 500 ലധികം ചിത്രങ്ങളില്‍ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണ്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കെപിഎസി ലളിത ഇപ്പോഴുള്ളത്. കൂടുതല്‍ വിദഗ്ദ്ധ ചികിത്സയുടെ ഭാഗമായിട്ടാണ് ആസ്റ്ററിലേയ്ക്ക് മാറ്റിയതെന്നും ഐ.സി.യുവിലാണ് കെപിഎസി ലളിത ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കരള്‍രോഗം കാര്യമായി തന്നെ താരത്തെ ബാധിച്ചിട്ടുണ്ടെന്നും ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് അതിന് ഇപ്പോള്‍ തയ്യാറാവുന്നില്ലെന്നുമായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കഴിഞ്ഞ ദിവസം അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ സാമൂഹ്യമാധ്യമത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു. കുറച്ചു കാലമായി പ്രമേഹമടക്കമുള്ള രോഗാവസ്ഥകള്‍ ലളിതയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അവര്‍ അതിനെ കാര്യമാക്കി എടുത്തിരുന്നില്ല. മിനിസ്‌ക്രീന്‍ പരമ്പരകളിലടക്കം അവര്‍ സജീവമാവുകയും അടുത്തിടെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ചുവന്നതിനുശേഷം രോഗസ്ഥിതി മോശമാവുകയും തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. ഇതിന് ശേഷമാണ് താരത്തെ കൊച്ചിയിലേക്ക് മാറ്റിയത്.
അതേസമയം താരത്തിന്റെ ചികിത്സാ ചിലവുകള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കെപിഎസി ലളിതയുടെ ചികിത്സാ ചിലവിന് സര്‍ക്കാര്‍ പണം നല്‍കിയത് അവരുടെ അപേക്ഷ പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. കെപിഎസി ലളിതക്ക് സ്വത്ത് ഇല്ലെന്നും സീരിയലില്‍ അഭിനയിക്കുന്നതിന്റെ തുച്ഛമായ വരുമാനം മാത്രമാണ് അവര്‍ക്കുള്ളതെന്നും ഈ വിഷയം വലിയ വിവാദമാക്കേണ്ടെന്നും മന്ത്രി പറയുകയുണ്ടായി. കലാകാരന്മാരെ കൈയൊഴിയാനാവില്ലെന്നും ഇത്തരത്തില്‍ ചികിത്സാ സഹായം തേടിയെത്തിയ ആരെയും മാറ്റി നിര്‍ത്താറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴിതാ കെപിഎസി ലളിതയ്ക്ക് കരള്‍ എത്രയും പെട്ടെന്ന് മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കെപിഎസി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് നല്‍കിയിരിക്കുകയാണ് താരത്തിന്റെ മകള്‍ ശ്രീകുട്ടി. ‘ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. ”എന്റെ അമ്മ ശ്രീമതി കെ.പി.എ.സി. ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണ്. അമ്മയുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്. ഒ പോസിറ്റീവായ ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 -50 വയസുള്ളവരാകണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ” എന്നായിരുന്നു ശ്രീക്കുട്ടിയുടെ കുറിപ്പ്. താരത്തിന്റെ അസുഖം വളരെ പെട്ടന്ന് തന്നെ ഭേദമാകാനുള്ള പ്രാര്‍ത്ഥനയില്‍ ആണ് ഇപ്പോള്‍ ആരാധകരും.