മാനസികമായും ശാരീരികമായും അഞ്ജലി കുറേയധികം പ്രശ്നങ്ങൾ വീട്ടിൽ നിന്നു നേരിട്ടു പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിറക്കി താലി കെട്ടുകയായിരുന്നു ; മനസ്സ് തുറന്ന് നടി അഞ്ജലിയും ശരതും

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി. കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം. സംവിധായകന്‍ ശരത് ആണ് അഞ്ജലിയെ വിവാഹം കഴിച്ചിരിക്കുന്നത്. സുന്ദരിയുടെ ലൊക്കേഷനില്‍ വെച്ചുള്ള ഇരുവരുടേയും പ്രണയമാണ് വിവാഹത്തിലെത്തിയത്. പിറവം സ്വദേശിനിയാണ് അഞ്ജലി. കോഴിക്കോടാണ് ശരത്തിന്റെ നാട്.തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ശരതും അഞ്ജലിയും.

 

 

‘‘സുന്ദരിയുടെ ആദ്യത്തെ 16 എപ്പിസോഡിൽ ഞാൻ കോ–ഡയറക്ടറായി വർക്ക് ചെയ്തിരുന്നു. സ്വാഭാവികമായും ഞാനും അഞ്ജലിയും പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. അധികം വലിച്ചു നീട്ടാതെ വിവാഹത്തിലേക്കെത്തി. പ്രണയിച്ച് തുടങ്ങി ഒന്നൊന്നര മാസത്തിനുള്ളിൽ കല്യാണം കഴിഞ്ഞു.വെറുതേ പ്രണയിച്ച് സമയം കളയാനില്ലെന്ന് ഞങ്ങൾ രണ്ടാളും ആദ്യമേ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ്, ജീവിത പങ്കാളികളായി മുന്നോട്ടു പോകാം എന്നതായിരുന്നു തീരുമാനം.അഞ്ജലിയുടെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു. ഞാൻ കൂടെ വർക്ക് ചെയ്യുകയാണെങ്കിൽ അവളെ അഭിനയിക്കാൻ വിടില്ല എന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കല്യാണം. ഞാൻ വർക്കിൽ നിന്നു മാറാം എന്നു തീരുമാനിച്ച അന്നു രാത്രിയാണ് പിറവം പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ജലി എന്നെ വിളിക്കുന്നത്. ‘ഇറങ്ങി വരാനാണോ ? ’ എന്നു ഞാൻ ചോദിച്ചപ്പോൾ, ‘അതേ…’ എന്നവൾ പറഞ്ഞു. ഞാൻ ചെന്നു കൂട്ടിക്കൊണ്ടു പോരുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അറിയിച്ചു, വിവാഹം നടത്തി. പിറ്റേന്നു ഷൂട്ടിങ്ങുണ്ടായിരുന്നു. ജനുവരി 29 നായിരുന്നു റിസപ്ഷൻ.മാനസികമായും ശാരീരികമായും അഞ്ജലി കുറേയധികം പ്രശ്നങ്ങൾ അവളുടെ വീട്ടിൽ നിന്നു നേരിട്ടു. പൂട്ടിയിട്ട പോലെയായിരുന്നു. ഫോണൊക്കെ പിടിച്ചു വച്ചു. ഫസ്റ്റ് ഷെഡ്യൂളിൽ‌ ഒരു മുന്നൂ ദിവസം ബ്രേക്ക് ഉണ്ടായിരുന്നു. അതിനിടെയാണ് ഇതൊക്കെ സംഭവിച്ചത്.

 

 

‘സുന്ദരി’യിലെ നായികയായിരുന്നല്ലോ അഞ്ജലി. അവളെ അഭിനയിക്കാൻ വിട്ടില്ലെങ്കിൽ വർക്കിനെ അതു ബാധിക്കുമെന്നായപ്പോഴാണ് ഞാൻ പിൻമാറാം എന്നു തീരുമാനിച്ചതും പ്രൊഡ്യൂസറോടു പറഞ്ഞതും. അപ്പോൾ ഞാൻ അവളോടും പറഞ്ഞിരുന്നു, ‘ഞാൻ ഇനി ഇവിടെ നിൽക്കണമെങ്കിൽ നമ്മൾ കല്യാണം കഴിച്ച ശേഷമേ പറ്റൂ’ എന്ന്. അവൾക്കും അതായിരുന്നു താൽപര്യം. അതിനിടെയാണ് എല്ലാം മാറിമറിഞ്ഞത്. അതോടെ ഞാൻ വീണ്ടും വർക്കിൽ തുടരുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ സീരിയലിലും കുറേയധികം പ്രശ്നങ്ങളുണ്ടായി. ഞങ്ങൾ രണ്ടാളെയും മാറ്റാൻ തീരുമാനിച്ചു. അതിൽ കുഴപ്പമില്ല. എന്നാൽ പണിയെടുത്തതിന്റെ പണം തരേണ്ടേ. അത് തന്നില്ല. അതിലാണ് പ്രതിഷേധം. മുൻപും പണിയെടുത്തിട്ട് പണം കിട്ടാതെ വന്നപ്പോൾ പ്രതിഷേധിച്ചതിന് എനിക്ക് ധാരാളം ശത്രുക്കളുണ്ട്.ഇപ്പോള്‍ ഞാൻ സംവിധാനം ചെയ്ത് അഞ്ജലി നായികയാകുന്ന ഒരു പ്രൊജക്ടിന്റെ ആലോചനയിലാണ്. സിവില്‍ സർവീസിനു തയാറെടുക്കുന്ന സമയത്താണ് അഞ്ജലി സീരിയലിലേക്ക് വന്നത്. ഇപ്പോൾ അവളതു പുനരാരംഭിച്ചു. പഠിക്കുകയാണ്.

 

 

അവളുടെ വീട്ടിലെ പ്രധാന പ്രശ്നം എന്നെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതായിരുന്നു. മറ്റൊന്ന് സമയം. അതായത്, ഈ ഒരു മാസത്തിനുള്ളിൽ ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കുകയെന്നതിലെ പൊരുത്തക്കേട്. വർഷങ്ങളായി പ്രണയിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്തവരുമുണ്ട്, ഒരു മണിക്കൂറു കൊണ്ട് സംസാരിച്ച് മനസ്സിലാക്കിയവരുമുണ്ട് എന്നതാണ് സത്യം…കല്യാണം കഴിഞ്ഞ് ഇത്ര കാലമായിട്ടും എന്റെ ജാതിയെന്താണെന്ന് അവൾക്കോ അവളുടെ ജാതിയെന്തെന്ന് എനിക്കോ അറിയില്ല. ഞങ്ങൾ ചോദിച്ചിട്ടുമില്ല….ഞാൻ മറ്റൊരു കടുത്ത പ്രണയത്തിലായിരുന്നു. അതു തകർന്നതോടെ ആകെ തകർന്നു. ഇനി വിവാഹമേ വേണ്ടെന്നു തീരുമാനിച്ചിരുന്നപ്പോഴാണ്, എന്റെ ഈ കഥയൊക്കെ അറിഞ്ഞ് അഞ്ജലി സംസാരിക്കാന്‍ തുടങ്ങിയത്. ഞാനതൊക്കെ പറഞ്ഞത് കുറേയേറെ ദിവസം കൊണ്ടാണ്. അതിനിടെ പരസ്പരം രണ്ടാൾക്കും ഇഷ്ടം തോന്നിത്തുടങ്ങി”- ശരത് പറയുന്നു”.

 

 

‘‘ഇത്തരം ഒരു സിറ്റുവേഷനിൽ എല്ലാ വീട്ടിലുമുണ്ടാകുന്നതൊക്കെയാണ് ഞാനും നേരിട്ടത്. ഒരു മാസത്തെ പ്രണയം വിവാഹത്തിലേക്കെത്തുന്നത് എടുത്തു ചാട്ടമാണെന്നാണ് പറഞ്ഞത്. സീരിയലിൽ നിന്നുള്ള ആളാണെന്നത് വലിയ നെഗറ്റീവ് ആയി ചിത്രീകരിക്കപ്പെട്ടു. മാനസികമായി വലിയ സമ്മർദ്ദമുണ്ടായി. എന്നെ വർക്കിന് വിടില്ല എന്നു പറഞ്ഞു.എന്റെ ഫ്രണ്ട്സ് വിളിച്ചപ്പോൾ എന്നെ ഫോണിൽ കിട്ടിയില്ല. വീട്ടിലും ഇല്ലെന്നാണ് അറിഞ്ഞത്. അതോടെ അവർ പൊലീസിൽ ബന്ധപ്പെടുകയായിരുന്നു. സ്റ്റോഷനിൽ നിന്നു വിളിച്ച് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. മാനസികമായി പ്രശ്നങ്ങളുണ്ടെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു. അതോടെയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വീട്ടിൽ ടോർച്ചറിങ്ങുണ്ടെന്നും ഒരാളെ ഇഷ്ടമാണെന്നും ഞാൻ പൊലീസിനോടു പറഞ്ഞു…ഞാൻ വീട്ടിലേക്ക് ഇനി തിരികെ പോകില്ലെന്നു പറഞ്ഞു. അങ്ങനെ ഞാൻ ശരത്തേട്ടനെ വിളിച്ചു. വന്നു കൂട്ടിക്കൊണ്ടു പോകണമെന്നു പറഞ്ഞു…’’.– അഞ്ജലി പറയുന്നു.

x