ബൂത്തില്‍ വെച്ച ചെറിയ സ്റ്റൂളില്‍ ഇരുന്ന് ഉറങ്ങുകയും തൊട്ടടുത്ത പൊതുശൗചാലയത്തിലിരുന്ന് പ്രഭാത കൃത്യങ്ങള്‍ നടത്തുകയും ചെയ്തു; ഭര്‍ത്താവിന്റെ കടബാധ്യതയില്‍ ജയിലില്‍ കഴിയേണ്ടി വന്ന അനിത ഇന്ന് സ്‌നേഹ ഭവന്റെ തണലില്‍
ഒന്‍പത് മാസത്തോളം ബർദുബായിലെ തെരുവിൽ കഴിഞ്ഞ മലയാളി വനിത തിരുവനന്തപുരം സ്വദേശി അനിത ദുബായി അധികൃതരുടെ ഇടപെടലിലൂടെ ഇനി എറണാകുളം നോർത്ത് പറവൂരിലെ സ്നേഹഭവന്റെ തണലിൽ കഴിയും. അനിത സ്‌നേഹ ഭവനില്‍ സുരക്ഷിതമായി ഉണ്ടെന്ന് ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജു ദാസ് ആണ് അറിയിച്ചത്.മാസങ്ങളേളം അനിത കഴിച്ച് കൂട്ടിയത് ബര്‍ദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തിലായിരുന്നു.തന്റെ ഭര്‍ത്താവ് യു എ ഇയില്‍ വരുത്തിവെച്ച ലക്ഷങ്ങളുടെ കടബാധ്യതയുടെ പിടിയിലായിരുന്നു അനിത.
ബിസിനസ്സുകാരനാണ് അനിതയുടെ ഭര്‍ത്താവ്.ആലപ്പുഴ മുതുകുളം സ്വദേശിയായ ഭര്‍ത്താവ് ബാബു 1996 മുതല്‍ നടത്തിയ ബിസിനസ്സ് പിന്നീട് തകരുകയും വിവിധ ബാങ്കുകളില്‍ നിന്ന് ബാലു വന്‍തുക വായ്പയെടുക്കേണ്ടി വരുകയുംചെയ്തു. അതിനെല്ലാം ജാമ്യംനിര്‍ത്തിയത് അനിതയെ ആയിരുന്നു.വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ ബാലു ഇളയ മകനേയും കൂട്ടി അനിതയെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയി.
പണം നൽകാനുള്ളവർ നൽകിയ പരാതിയെ തുടർന്ന് അനിത ജയിലിൽ നാളുകളോളം കഴിയേണ്ടി വന്നു.ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്ന് പോകാൻ തയാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്ക് ഭക്ഷണവും മറ്റും നൽകി. പിന്നീട് ഒരാൾക്കു മാത്രം നൽകാൻ കഴിയുന്ന ഒഴിഞ്ഞ ടെലിഫോൺ ബൂത്ത് താമസസ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന്റെ പരിസരങ്ങളിൽ പോലീസിന്റെ സാന്നിധ്യമുള്ളതിനാൽ ഇവിടെ മറ്റാരുടെയും ശല്യം ഇവർക്ക് നേരിടേണ്ടി വന്നില്ല.
ബൂത്തില്‍ വെച്ച ചെറിയ സ്റ്റൂളില്‍ ഇരുന്ന് ഉറങ്ങുകയും തൊട്ടടുത്ത പൊതുശൗചാലയത്തിലിരുന്ന് പ്രഭാത കൃത്യങ്ങള്‍ നടത്തുകയും ചെയ്ത് അനിത. പരിസരം വൃത്തിയാക്കുന്നതിനെത്തുടര്‍ന്ന് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് അനിത വിശപ്പ് ശമിപ്പിച്ചിരുന്നത്.അനിതയുടെ ഈ ദുരിത ജീവിതത്തിന് പരിഹാരം കാണണെ എന്ന ആവശ്യവുമായി ഒരുപാട് സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ഷിജു ബഷീര്‍ ആണ് ആദ്യമായി അനിതയെ പുറംലോകത്തിന് മുന്നില്‍ കാണിച്ച് കൊടുത്തത്. എന്നാല്‍ വലിയ തുകയാണ് അനിതയുടെ പ്രശ്‌നപരിഹാരത്തിന് ആവശ്യമായി വരുന്നത് എന്നുള്ളത് പുനരധിവസിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും പരലേരയും പിന്തിരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പോലും നിസ്സഹായരായി നിന്നു.
എന്നാൽ എമിഗ്രേഷന്റെ സഹായത്തോടെ നാട്ടിലേക്ക് പോകാൻ അനിതയ്ക്ക് വഴി ഒരുങ്ങുകയായിരുന്നു.ഇന്ത്യൻ കോൺസുലേറ്റും യാത്രാ രേഖകൾ ശരിയാക്കാൻ സഹകരിച്ചു. ബാങ്കുകളിലെയും സ്വകാര്യ കമ്പനിയിലെയും ബാധ്യതകൾ ദുബായ് എമിഗ്രേഷൻ ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു.. സ്നേഹ ഭവനിൽ എത്തിച്ച അനിതയെ കാണാൻ മാതാവ് സി. തുളസിയും ചിറ്റമ്മ സി. വിമലയും എത്തി വീട്ടിലേക്ക് വരാൻ നിർബന്ധിച്ചെങ്കിലും അനിത വഴങ്ങിയില്ല. താനിവിടെ സ്വസ്ഥമായി കഴിയാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു അനിത അവര്‍ക്ക് നല്‍കിയ മറുപടി.ഇതോടെ നിസ്സഹായരായ വീട്ടുകാര്‍ തരികെ പോവുകയും ചെയ്തു.