ഷെയ്ൻ നി​ഗം എനിക്ക് എട്ടിൻ്റെ പണി തന്നു, നഷ്ടമുണ്ടായത് ലക്ഷങ്ങൾ; വെളിപ്പെടുത്തലുമായി നിർമ്മാതാവ് സജി നന്ത്യാട്ട്

ഷെയ്ൻ നിഗത്തെ നായകനായി സിനിമ എടുക്കാതെ തന്നെ ലക്ഷങ്ങൾ നഷ്ടമുണ്ടായ നിർമാതാവാണ് താനെന്ന് സജി നന്ത്യാട്ട്. സിനിമയിൽ അഭിനയിക്കാമെന്ന് ഷെയ്ൻ നിഗം നൽകിയ ഉറപ്പിന്മേൽ ആരംഭിച്ച പ്രോജക്ട് ഒരു ഘട്ടത്തിൽ നിർത്തിവയ്ക്കേണ്ടി വന്നുവെന്നും അതിനു പ്രധാന കാരണം താരത്തിൻ്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്നും സജി നന്ത്യാട്ട് ആരോപിച്ചു. ഈ പ്രോജക്ടിനായി താൻ ഷെയ്നിനു നൽകിയത് വണ്ടിച്ചെക്ക് ആണെന്ന ഷെയ്നിൻ്റെ അമ്മയുടെ ആരോപണം തന്നെ മാനസികമായി തളർത്തിയതായും സജി നന്ത്യാട്ട് പറഞ്ഞു.

‘‘ഷെയ്ൻ നി​ഗം എനിക്ക് എട്ടിൻ്റെ പണി തന്നു. ഈ സംഭവം പറയേണ്ടെന്നു തീരുമാനിച്ചതാണ്. അദ്ദേഹം കാരണം സാമ്പത്തികമായി എനിക്കുണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഒരു കഥയുമായി ലിജിൻ ജോസ് എന്ന സംവിധായകൻ എന്നെ സമീപിക്കുന്നു. അന്ന് സിനിമാ നിർമാണത്തിൽനിന്ന് അൽപം ഇടവേള എടുത്തു നിൽക്കുന്ന സമയമാണ്. അങ്ങനെ ലിജിൻ കഥ പറഞ്ഞു, ഷെയ്ൻ നി​ഗത്തിന്റെ ഡേറ്റുണ്ടെന്നും ലൊക്കേഷൻ കാനഡയാണെന്നും എന്നോട് വിശദീകരിച്ചു. എന്നോടൊപ്പം ഈ പടം കോ പ്രൊഡ്യൂസ് ചെയ്യാൻ വന്ന മറ്റൊരു നിർമാതാവാണ് സാന്ദ്ര തോമസ്. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെ ലിജിൻ ജോസും ഞാനും ഷെയ്ൻ നി​ഗത്തെ കാണാൻ പോകുന്നു. ‘വെയിൽ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയമാണത്. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ മെൻസ് ഹോസ്റ്റലിലാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞ് സംസാരിക്കാമെന്നു പറഞ്ഞ് രാത്രി വരെ വാഹനത്തിൽ വെയ്റ്റ് ചെയ്തു. രാത്രി ഷെയ്ൻ താമസിക്കുന്ന ഫ്ലാറ്റിൽ ചെന്നു. അവിടെ വച്ച്, ‘കഥയെല്ലാം എനിക്കറിയാം’ എന്ന് ഷെയ്ൻ എന്നോടു പറഞ്ഞു. രാത്രി പതിനൊന്നു മണിക്കാണ് സംഭവം.

അഡ്വാൻസ് തന്നേക്കെന്ന് ഷെയ്ൻ പറഞ്ഞു. സാന്ദ്രയെ വിളിച്ചു ചോദിച്ചപ്പോൾ അഡ്വാൻസ് കൊടുത്തോളൂ എന്നും പറഞ്ഞു. പത്തു ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാൻ ഔദ്യോഗിക പേരെന്താണെന്നു ചോദിച്ചു. ‘അതെഴുതേണ്ട, ഞാനെഴുതാം’ എന്ന് ഷെയ്ൻ പറഞ്ഞു. അവസാനം പ്രോജക്ട് ഓണായി. ഷെയ്ൻ നിഗം അഡ്വാൻസ് വാങ്ങിച്ചു എന്ന ധൈര്യത്തിൽ ഞങ്ങളതിൻ്റെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോയി. ഇതിന്റെ ചിത്രീകരണം കാനഡയിലാണ്. അതിൻ്റെ ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്ക്രിപ്റ്റ് റൈറ്റർക്കും അഡ്വാൻസ് കൊടുത്തു. സംവിധായകൻ ലിജിൻ ജോസിനും മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ കൊടുത്തു.

പിന്നെയാണ് പ്രശ്നങ്ങൾക്കു തുടക്കം. ഷെയ്ൻ നിഗം സംവിധായകനെ അടുപ്പിക്കുന്നില്ല. ഇതിനിടെയാണ് ‘വെയിൽ’ സിനിമയിൽ മൊട്ടയടിച്ച പ്രശ്നങ്ങളുണ്ടാവുന്നത്. ചാനലിൽ ചർച്ചകൾ നടക്കുന്നു. ഞാനും ചർച്ചയ്ക്കു പോയിരുന്നു. ഷെയ്ൻ നി​ഗത്തിന്റെ അമ്മ അന്ന് പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്. ഞാൻ ഞെട്ടിപ്പോയി. ജീവിതത്തിൽ ഇന്നുവരെ ആർക്കും ഞാൻ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. ഞാൻ കൊടുത്ത ആ ചെക്ക് മടങ്ങിയെന്നാണ് അവർ ആരോപിക്കുന്നത്. ലക്ഷോപലക്ഷം ജനങ്ങൾ കേൾക്കുന്ന വാർത്തയിലാണ് അവർ അങ്ങനെ പറഞ്ഞത്. എനിക്ക് പറയാൻ മറുപടി ഇല്ലാതായി. അത് വലിയ ആഘാതമായി.

അടുത്ത ദിവസം യൂണിയൻ ബാങ്കിൽ പോയി മാനേജരെ കണ്ടു. ആ ചെക്ക് നമ്പർ വച്ച് വിശദീകരണം ചോദിച്ചു. സ്കെച്ച് പെൻ കൊണ്ട് എഴുതിയതുകൊണ്ടാണ് പണം മാറാതിരുന്നതെന്ന് മാനേജർ പറഞ്ഞു. പേ ടു എന്ന സ്ഥലത്ത് ഷെയ്ൻ എഴുതിയത് സ്കെച്ച് പെൻ കൊണ്ടായിരുന്നു. അത് അവരുടെ അറിവില്ലായ്മയാണ്. അങ്ങനെ ആ ചെക്ക് മടങ്ങുകയാണ്. ഇതവർക്കും അറിയില്ല. സ്ക്രിപ്റ്റ് റൈറ്റർ കൊടുത്ത പൈസ തിരിച്ചു തന്നില്ല. സംവിധായകൻ കുറച്ച് തന്നു. ഇതിനു വേണ്ടി എത്ര ലക്ഷം രൂപയാണ് ചെലവായത്. എത്ര പൈസ ഷെയ്ൻ കാരണം എനിക്ക് നഷ്ടം വന്നു. ഷെയ്ൻ നി​ഗത്തെ വച്ച് പടമെടുക്കാത്ത എനിക്ക് നഷ്ടമുണ്ടായത് ലക്ഷങ്ങൾ.’’–സജി നന്ത്യാട്ട് പറഞ്ഞു.

x