മോനെ ഇന്നാണ് കീമോ എടുക്കാൻ ഡേറ്റ് കിട്ടിയത്; ഓട്ടോയിൽ ഇരുന്ന ക്യാൻസർ രോഗിയായ അമ്മ നടൻ ജോജുവിനോട് പറഞ്ഞത് അതിന് ശേഷം നടന്നതാണ് നിങ്ങൾ കണ്ടത്

ന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

കോണ്‍ഗ്രസിന്റെ ഈ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്നും രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വില വര്‍ധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവര്‍ധിപ്പിക്കുന്നതില്‍ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യണമെന്നും എന്നാല്‍ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞിരുന്നു. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചിരുന്നു. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്യുകയായിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. അതേസമയം ജോജു മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമാവുകയും ചെയ്തിരുന്നു.

ജോജു പ്രതിഷേധിച്ച സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി സംവിധായകന്‍ എ കെ സാജന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കാന്‍സര്‍ രോഗിയുടെ അഭ്യര്‍ഥന കേട്ടാണ് നടന്‍ ജോജു ജോര്‍ജ് സമരത്തിലേക്ക് ഇറങ്ങി സംസാരിച്ചതെന്ന് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സാജന്‍ പറഞ്ഞു. ഒരു മണിക്കൂറോളം ജോജു വാഹനത്തില്‍തന്നെ ഇരിക്കുകയായിരുന്നുവെന്നും വലിയ വണ്ടിയായതുകൊണ്ട് എസിയൊക്കെ ഇട്ട് നല്ല സുഖമായി ഇരിക്കാമെന്നും തൊട്ടടുത്തു കിടന്ന ഓട്ടോയില്‍ ഒരു അമ്മ ഉണ്ടായിരുന്നുവെന്നും അവര്‍ ജോജുവിനോട് കാന്‍സര്‍ രോഗിയാണ് കീമോ എടുക്കാന്‍ പോവുകയാണെന്നും പറഞ്ഞതായാണ് സാജന്‍ വ്യക്തമാക്കുന്നത്. ഇന്നാണ് കീമോ എടുക്കാന്‍ ഡേറ്റ് കിട്ടിയതെന്നും സമയത്തു ചെന്നില്ലെങ്കില്‍ അടുത്ത ഡേറ്റ് പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാകും ഇനി കിട്ടുക എന്നും ആ അമ്മ പറഞ്ഞു. സാറ് പറഞ്ഞാല്‍ അവര്‍ കേട്ടാലോ, ഒന്ന് പറയുമോ എന്ന് അമ്മ ജോജുവിനോട് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും സാജന്‍ പറഞ്ഞു.

ഇതോടെയാണ് ജോജു വാഹനത്തില്‍നിന്ന് ഇറങ്ങി സമരക്കാരോടു സംസാരിക്കാന്‍ പോയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം വന്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. മുന്‍ എംഎല്‍എ അടക്കം ജോജുവിന്റെ വാഹനത്തിന്റെ ബോണറ്റില്‍ അടിച്ചുവെന്നും സാജന്‍ വ്യക്തമാക്കി.

സംഭവത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും എഫ്.ഐ.ആര്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പിഡിപിപി ആക്ട് സെക്ഷന്‍ 5 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താരത്തിന്റെ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്.

Articles You May Like

x