കാത്തിരിപ്പിനൊടുവിൽ 51-ാം വയസ്സിൽ മണി അമ്മയായി ; അതും ഇരട്ടക്കുട്ടികളുടെ അമ്മ
അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. അമ്മയാകുന്നതിനേക്കാള്‍ വലിയ സന്തോഷമോ സ്വപ്‌നമോ ഒന്നുമില്ല. വിവാഹശേഷം കുഞ്ഞുങ്ങൾ വേണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. ഒരു കുഞ്ഞു ഇല്ലാതാക്കുന്ന നിശബ്ദത വളരെ വലുതാണ്. ഒരു കുഞ്ഞിക്കാല് കാണാനായി വര്‍ഷങ്ങളോളം പ്രാർത്ഥനയും നേർച്ചയും ചികിത്സയുമായി വർഷങ്ങളോളം ജീവിക്കുന്ന ഒരുപാട് ദമ്പതികളുണ്ട്. അത്തരത്തില്‍ കാത്തിരിക്കുകയായിരുന്നു സുരേഷും ഭാര്യ മണിയും. ഒടുവില്‍ അന്പത്തിയൊന്നാം വയസില്‍ മണി തന്റെ സ്വപ്‌നം സഫലമാക്കി.
മണി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. ഏതൊരു ഭാര്യക്കും ഭർത്താവിനും ഇങ്ങനെ ഒരു നിമിഷം ഏറെ സന്തോഷം നൽക്കുന്നതാണ്. എറണാകുളം തമ്മനം ലേബര്‍ കോളനിയില്‍ വാടാരത്തുപറമ്പില്‍ വി.എസ്. സുരേഷ് – ഒ.വി. മണി ദമ്പതികള്‍ക്കാണ് ഇരട്ടക്കുട്ടികൾ പിറന്നത്. 2006 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഒത്തിരി കാലം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതെ വന്നതോടെ ചികിത്സ തേടി. എന്നാല്‍ ഗര്‍ഭ പാത്രത്തില്‍ മുഴകള്‍ ഉള്ളതിനാല്‍ ഗര്‍ഭ ധാരണത്തിന് സാധതയില്ലെന്ന് ആയിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം.
ഡോക്ടമാർ ഉപേക്ഷിച്ച ഇവരുടെ ജീവിതം ഇരുട്ടിൽ അകപ്പെട്ടു പോകുമായിരുന്നു. എന്നാൽ തളരാൻ ഇവർ തയാറല്ലായിരുന്നു. തുടര്‍ന്ന് ചങ്ങനാശേരിയിലെ ഏബ്രഹാംസ് ഇന്‍ഫെര്‍ട്ടിലിറ്റി റിസര്‍ച് ആന്‍ഡ് ഗൈനക് സെന്ററില്‍ ചികിത്സയ്ക്കായി എത്തി. ഡോ. സാം പി. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭപാത്രം, അണ്ഡാശയം എന്നിവിടങ്ങളിലായി 5 മുഴകള്‍ ഉണ്ടെന്ന് കണ്ടെത്തി. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഈ അഞ്ചു മുഴകളും നീക്കി. ആരോഗ്യം മെച്ചപ്പെട്ടതോടെ കഴിഞ്ഞ ജനുവരിയില്‍ വന്ധ്യതാ ചികിത്സകളുമായി മുന്നോട്ടു പോയി.
3 മാസം ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കി. അങ്ങനെ മണി ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു. എന്നാൽ ദൈവം അവർക്കായി രണ്ടു മക്കളെ കാത്തു വെച്ചിരുന്നു. തുടര്‍ന്ന് പ്രസവത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ബെസ്സി ബിനു സാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കഴിഞ്ഞ 23 നാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. അമ്മയെയും കുഞ്ഞുങ്ങളെയും ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ട് ആൺകുട്ടികൾക്കാണ് മണി ജന്മം നൽകിയത്. ഇവരുടെ ജീവിതത്തിലെ സന്തോഷത്തിന്റെ നാളുകളാണിത്.