പ്രണയം കണ്ണുകളിലാണ് ജനിക്കേണ്ടത്, പക്ഷേ ഞങ്ങളുടെ പ്രണയം ജനിച്ചത് ശബ്ദത്തിലൂടെ ‘ ഗായിക വൈക്കം വിജയലക്ഷ്മിയെ കുറിച്ച് പറഞ്ഞ ആ വാചകങ്ങള്‍ ഇപ്പോള്‍ വൈറലാകുന്നു

ഒരൊറ്റ യുഗ്മഗാനം പാടി കൊണ്ട് പ്രശസ്തയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ ‘ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍…’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ പ്രശസ്തയാക്കിയത്. ഗായകന്‍ ജെ. ശ്രീരാമുമൊത്താണ് വിജയലക്ഷ്മി ഈ ഗാനം ആലപിച്ചത്. വിജയലക്ഷ്മി ആദ്യമായി ആലപിച്ച സിനിമാഗാനം കൂടിയായിരുന്നു സെല്ലുലോയിഡിലേത്. തുടര്‍ന്ന് ബാഹുബലിയില്‍ ആരിവന്‍ ആരിവന്‍ എന്ന പാട്ടും ആലപിച്ചു വിജയലക്ഷ്മി. സെല്ലുലോയ്ഡ് വിജയലക്ഷ്മിക്ക് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി അവസരങ്ങളാണ് തുറന്നത്. അതോടൊപ്പം നിരവധി അംഗീകാരങ്ങളും വിജയലക്ഷ്മിയെ തേടിയെത്തി. 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. 2013-ല്‍ കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം, 2022-ലെ പ്രഥമ കേരളശ്രീ പുര്‌സകാരം എന്നിവയും നേടി.


സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് 2018 ഒക്ടോബര്‍ 22-ന് മിമിക്രി കലാകാരനായ അനൂപുമായി വിവാഹിതയാകുന്നത്. പക്ഷേ, ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നെന്നുമാണ് വിവാഹമോചനത്തെ കുറിച്ച് വിജയലക്ഷ്മി പറഞ്ഞത്. എന്നാല്‍ വിവാഹം കഴിഞ്ഞ സമയത്ത് വിജയലക്ഷ്മിയെ കുറിച്ചു മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അനൂപ് എപ്പോഴും പ്രശംസിച്ചാണ് സംസാരിച്ചിരുന്നത്. ഒരിക്കല്‍ തകര്‍പ്പന്‍ കോമഡി എന്ന ടിവി പരിപാടിയില്‍ ഇരുവരും എത്തിയിരുന്നു. അന്ന് അനൂപും വിജയലക്ഷ്മിയും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ ജന്മ ജന്മാന്തരങ്ങള്‍ക്കപ്പുറം നമ്മളെപ്പോഴോ ഭാര്യയും ഭര്‍ത്താവുമായിരുന്നിരിക്കാം. വിജയലക്ഷ്മിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താന്‍ ആണ് ‘ വീഡിയോയില്‍ അനൂപ് പറഞ്ഞു. ആഗ്രഹിച്ച പോലെ ഒരാളെ വിവാഹം കഴിക്കാന്‍ സാധിച്ചു. നല്ലൊരു മനസും സ്‌നേഹവുമുള്ള വ്യക്തിയാണെന്നതിനു പുറമേ നല്ലൊരു കലാകാരന്‍ കൂടിയാണ് അനൂപെന്നുമാണ് വിജയലക്ഷ്മി പറഞ്ഞത്. ‘ ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. സാധാരണയായി പ്രണയം കണ്ണുകളിലാണ് ജനിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ പ്രണയം ശബ്ദത്തിലൂടെയാണ് സംഭവിച്ചത്. അതാണ് ശാശ്വതം’ വിജയലക്ഷ്മിയുമായുള്ള പ്രണയത്തെ കുറിച്ച് അനൂപ് പറഞ്ഞു.


വിജയലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും അന്ന് അനൂപ് സംസാരിച്ചിരുന്നു. ഒരിക്കല്‍ വീടിനു സമീപമുള്ള ക്ഷേത്രത്തില്‍ വിളക്ക് സമര്‍പ്പിക്കാനെത്തിയപ്പോഴാണ് വിജയലക്ഷ്മിയെ കണ്ടതെന്നും അതുവഴി ജീവിതത്തിലെ നിലവിളക്കിനെയാണ് എനിക്ക് സ്വന്തമാക്കാന്‍ സാധിച്ചതെന്നും അനൂപ് പറയുകയുണ്ടായി. പ്രണയിക്കുന്നവര്‍ പരസ്പരം ചക്കരേ, മുത്തേ എന്നൊക്ക വിളിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ മ്യാവൂ, മ്യാവൂ എന്നാണ് പരസ്പരം വിളിച്ചിരുന്നതെന്നും അനൂപ് പറഞ്ഞു. അനൂപുമായുള്ള പ്രണയത്തെ കുറിച്ച് വിജയലക്ഷ്മിയും മനസ് തുറക്കുകയുണ്ടായി. അനൂപുമായി പരിചയപ്പെട്ടെങ്കിലും പ്രണയത്തോട് ഓകെ പറഞ്ഞത് പരിചയപ്പെട്ട് കുറച്ചുനാളുകള്‍ക്കു ശേഷമായിരുന്നെന്നും വിജയലക്ഷ്മി പറഞ്ഞു. അനൂപുമായുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി സംസാരിച്ചത് അച്ഛനോടായിരുന്നെന്നും നല്ലൊരു ഭര്‍ത്താവിനെ ലഭിക്കാന്‍ ഈശ്വരനോട് പ്രാര്‍ഥിച്ചിരുന്നെന്നും വിജയലക്ഷ്മി പറയുകയുണ്ടായി.
ജീവിതത്തില്‍ നമ്മള്‍ നിസാരമെന്നു കാണുന്ന കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ സാധിക്കുന്ന വ്യക്തിയാണ് വിജയലക്ഷ്മിയെന്ന് അനൂപ് പറഞ്ഞു. വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വിജയലക്ഷ്മി ഇപ്പോള്‍ താമസിക്കുന്നത്.

x