മലയാള സിനിമക്ക് തീരാനഷ്ടം ; പ്രമുഖ നടൻ നെടുമുടി വേണു വിടവാങ്ങി

മലയാളത്തിന്റെ വേണുനാദം നിലച്ചു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനന്മാരായ നടന്മാരിൽ ഒരാളായിരുന്നു നെടുമുടി വേണു. എൺപതുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു. സൂപ്പർ താരങ്ങൾക്കൊപ്പവും ന്യുജൻ താരങ്ങൾക്കൊപ്പവും മത്സരിച്ചഭിനയിച്ച നടൻ. നായകനായും വില്ലനാനയും സഹനടനായും സ്വഭാവനടനായും അദ്ദേഹം ജീവിച്ചു തീർത്ത നിരവധി കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഏത് കഥാപാത്രവും അനശ്വരമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് മലയാള സിനിമയിൽ എഴുപത്തിമൂന്നാം വയസ്സിലും അദ്ദേഹത്തെ അടിയുറപ്പിച്ച് നിർത്തിയത്.

ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമ പ്രവർത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടക രംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭാരത് ഗോപി തുടങ്ങിയ അതുല്യ പ്രതിഭകളുമായി സൗഹൃദത്തിലായി. ഇതാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിനു വഴിയൊരുക്കിയത്. 1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്മാരിൽ ഒരാളായി മാറി. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തിരക്കഥ രചനയിലും സംവിധാനത്തിലും തന്റേതായ ഒരിടം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ കാലത്ത് സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം കലാ കൗമുദിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം തുടങ്ങി എട്ട് ചിത്രങ്ങൾക്ക് കഥയെഴുതുകയും പൂരം എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. 1991 ൽ ഹിസ് ഹൈനെസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

മലയാളത്തിന്റെ അനശ്വര നടൻ ഇനിയില്ല എന്ന വാർത്ത പുറത്തുവന്നതോടെ വളരെയധികം ഞെട്ടലിലാണ് സിനിമാലോകം. മലയാള സിനിമ പ്രേമികൾ എന്നും നെഞ്ചിലേറ്റിയ നടനായിരുന്നു നെടുമുടി വേണു. മലയാളത്തോടും മലയാള സിനിമയോടും വലിയ ആത്മബന്ധമുള്ള നടൻ. എൺപതുകളിൽ തുടങ്ങി തന്റെ എഴുപത്തിമൂനാം വയസ്സ് വരെ അദ്ദേഹം സിനിമയിൽ തിളങ്ങി നിന്നു. തന്റെ ജീവിതത്തിന്റെ പാതിയും സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടം തന്നെയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.


ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പികെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ്‌ 22 നാണ് കെ വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. നിരവധി ജീവനുള്ള കഥാപാത്രങ്ങൾ മലയാള സിനിമാലോകത്തിനു സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം എന്നും മലയാള സിനിമയുടെ തീരാ നഷ്ടമാണ്. എൺപതുകളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിനു എഴുപത്തിമൂന്നാമത്തെ വയസ്സിൽ ഇതോടെ തിരശീല വീണു.

x