മാസങ്ങളോളം നീണ്ട അന്വേഷണത്തില്‍ പുറത്തുവന്നത് ,വമ്പൻ ട്വിസ്റ്റുകൾ
പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം ടിഞ്ചു മൈക്കിള്‍ എന്ന യുവതിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന തെളിയിച്ചത് ‘ലാസ്റ്റ് സീന്‍ തിയറി’യിലൂടെ ആയിരുന്നു. കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) ആണ് പ്രതി. 2019 ഡിസംബര്‍ 15 നായിരുന്നു കാമുകനായ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കേസില്‍ കൂടുതല്‍ തുമ്പൊന്നും കിട്ടാതെ വന്നപ്പോള്‍ ആത്മഹത്യ എന്ന് പറഞ്ഞ് ലോക്കല്‍ പോലീസ് എഴുതി തള്ളി. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ആണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതി അറസ്റ്റിലായതും.
ഭര്‍ത്താവുമായി പിരിഞ്ഞ് ആറു മാസമായി ടിജിന്‍ ജോസഫിനും അച്ഛനുമൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചു. സംഭവദിവസം ടിജിനും അച്ഛനും പുറത്തുപോയ ശേഷം ടിഞ്ചു മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്തായിരുന്നു അരും കൊല നടന്നത്. ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിപ്പിച്ച് അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്യുകയും പിന്നീട് മുറിയുടെ മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ആയിരുന്നു. ടിജിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതുകൊണ്ട് തന്നെ ടിജിനെ സംശയിക്കുകയും ലോക്കല്‍ പോലീസും മാതാപിതാക്കളും ഇയാള്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ ശരീരത്തില്‍ 53 മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ടിജിന്റെയും അച്ഛന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കേസ് 2020 ഫെബ്രുവരിയില്‍ ജില്ലാ പോലീസ് മേധാവി കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചു. മരണം സംഭവിക്കുന്നതിനു തൊട്ട് മുന്‍പ് ടിഞ്ചുവിന്റെ വീടിന് സമീപത്ത് സംശയാസ്പദമായി കണ്ട മൂന്നുപേരില്‍ കേന്ദ്രീകരിക്കുകയും അവരെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൃതദേഹത്തിന്റെ നഖത്തില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്ക് ഫോറന്‍സിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ അന്വേഷണം തുടര്‍ന്നു.
അന്വേഷണ സംഘം സംശയിച്ച മൂന്നുപേരില്‍ നിന്ന് രക്ത സാമ്പിളുകള്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പ്രതിയായ നസീര്‍ അസ്വസ്തത കാണിക്കുകയും ഇന്‍ജക്ഷന്‍ പേടിയാണെന്നുമൊക്കെ പറഞ്ഞതും അസ്വഭാവികത കൂടി. പക്ഷേ സാമ്പിള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. ഒടുവില്‍ ഫലം വന്നപ്പോള്‍ ടിഞ്ചുവിന്റെ നഖത്തില്‍ നിന്ന് കിട്ടിയതും നസീറിന്റെ സാമ്പിളും ഒന്നാണെന്ന് തെളിഞ്ഞു. നാല് തവണ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തിട്ടും നസീര്‍ ഒന്നുമറിയില്ലെന്നായിരുന്നു പറഞ്ഞത്.
എന്നാല്‍ നസീര്‍ ചോദ്യം ചെയ്യലിനിടെ ഒറു കള്ളം പറയുകയുണ്ടായി. സംഭവദിവസം ടിഞ്ചുവിന്റെ വീട്ടില്‍ ബൈക്കില്‍ വന്ന നസീര്‍ ബൈക്കില്‍ നിന്ന് ഇറങ്ങിയില്ലെന്നായിരുന്നു ക്രൈബ്രാഞ്ചിനോട് പറഞ്ഞത്. എന്നാല്‍ മുന്‍പ് ലോക്കല്‍ പോലീസിന് നല്‍കിയ മൊഴി ബൈക്കില്‍ നിന്നും ഇറങ്ങിയെന്നുമായിരുന്നു. തെളിവുകള്‍ എല്ലാം നസീറിന് നേരെ ആയതിനല്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പീഡിപ്പിച്ച ശേഷം കെട്ടിതൂക്കി ആത്മഹത്യയാക്കാനുള്ള നസീറിന്റെ ശ്രമവും പാളിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഡമ്മി പരീക്ഷണം തെളിവുകളുടെ ആഴം കൂട്ടുകയായിരുന്നു. ടിഞ്ചുവിന് അത്രയും ഉയരത്തില്‍ കയര്‍ കെട്ടാന്‍ കഴിയില്ല. പിന്നെ ആത്മഹത്യ ചെയ്യുന്നവര്‍ കെട്ടുന്ന കെട്ടായിരുന്നില്ല അത്. നിരന്തരം കയര്‍ കെട്ടി പരിജയമുള്ള വിദഗ്ധമായ കെട്ടായിരുന്നു. ഒരുപാട് തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നോടുപോയ നസീര്‍ ഒടുവില്‍ പിടിക്കെപ്പെടുകയായിരുന്നു.