മലയാള നടി ഷഹന മരിച്ച നിലയില്‍; മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് ഷഹനയുടെ ഉമ്മ, ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഷഹന പറഞ്ഞതായി സഹോദരന്‍

ടിയും മോഡലുമായ യുവതിയെ കോഴിക്കോട്‌ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് വ്യാഴാഴ്ച്ച രാത്രി ദുരൂഹ സാഹചര്യത്തില്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹന ജനലിന്റ കമ്പിയിൽ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ്‌ സജാദിന്റ മൊഴി. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. സംഭവത്തില്‍ ഷഹനയുടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.

രാത്രി ഒന്നരയോടെയാണ് ഷഹനയുടെ ബന്ധുക്കള്‍ മരണവിവരം അറിഞ്ഞത്.തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സജാദ് കൊലപ്പെടുത്തിയതാണെന്നുമാണ് ഷഹനയുടെ ഉമ്മയുടെ ആരോപണം. അതേസമയം, ഷഹനയുടെ സഹോദരന്റെ പ്രതികരണവും പുറത്ത് വന്നു. ഷഹനയെ സജാദ് കൊലപ്പെടുത്തിയതാണെന്നാണ്   സഹോദരന്റെ ആരോപണം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള പെൺകുട്ടിയാണ് ഷഹനയെന്നും സഹോദരൻ വെളിപ്പെടുത്തി. ഷഹന കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് പറഞ്ഞതായും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

ഷഹനയും സജാദും താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ പറഞ്ഞ കാര്യങ്ങളും നിര്‍ണ്ണായകമാണ്. ജനലഴിയില്‍ തൂങ്ങി മരിച്ചു എന്ന വിവരമാണ് പൊലീസില്‍ നിന്നും ആദ്യം ലഭിച്ചതെങ്കിലും വീട്ടുടമസ്ഥന്‍ പറയുന്നത് ഷഹന മരിച്ച് ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്നതാണ് കണ്ടത് എന്നാണ്. ” രാത്രി 12 മണിയോട് കൂടി സജാദിന്റെ ശബ്ദം കേട്ട് ചെന്നപ്പോള്‍ സജാദിന്റെ മടിയില്‍ ഷഹന മരിച്ച് കിടക്കുന്നതാണ് കണ്ടത്. അവര്‍ രണ്ട് പേരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നുമാണ് സജാദ് പറഞ്ഞത്. എങ്കില്‍ പൊലീസിനെ വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് പൊലീസിനെ അറിയിച്ചു. പൊലീസ് വരുകയും എല്ലാവരും കൂടി ഷഹനയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയപ്പോള്‍ മരണം സംഭവിച്ചു എന്ന് അറിയിച്ചു. നേരത്തെയും സജാദും ഷഹനയും തമ്മില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്”-വീട്ടുടമസ്ഥന്‍ പറഞ്ഞു.

സജാദും ഷഹനയും തമ്മില്‍ വിവാഹിതരായിട്ട് ഒന്നര വര്‍ഷമായെങ്കിലും ഇതിനിടയില്‍ കുടുംബവുമായി നേരിട്ട് കാണാന്‍ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോള്‍ സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്ന് തിരിച്ചയയ്ക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മരണ വിവരം അറിഞ്ഞതെന്നും ഷഹനയുടെ കുടുംബം പറയുന്നു.അതേ സമയം കേസിൽ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് പോലീസ്.ഷഹനയും ഭർത്താവ് സജാദും തമ്മിൽ വഴക്കിട്ടിരുന്നുവെന്ന് എ സി പി കെ സുദർശൻ പറഞ്ഞു. സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയായിരുന്നു വഴക്കെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുവെന്നും എ സി പി വ്യക്തമാക്കി.

x