കൈപിടിച്ചുനൽകാൻ അച്ഛനില്ല, കണ്ണീർക്കടൽ താണ്ടി കതിർമണ്ഡപത്തിലേക്ക്; വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

കല്യാണത്തലേന്ന് വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. അച്ഛന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കല്യാണമാണ് ഇന്ന് നടത്താൻ തീരുമാനിച്ചത്. വർക്കലയിലെ ശിവ​ഗിരിൽ വച്ചാണ് വിവാഹം നടന്നത് . വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. കല്യാണത്തിന് മുൻപ് അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിലും അച്ഛനെ സംസ്‌കരിച്ച സ്ഥലത്തുമെത്തി തൊഴുത് പ്രാർഥിച്ചിട്ടാണ് ശ്രീലക്ഷ്മി വിവാഹ മണ്ഡപത്തിലേക്ക് പോയത്.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്. നേരത്തെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരെ ക്ഷണിച്ച് ആഘോഷമായി നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നായിരുന്നു രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിവാഹത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു അന്ന് തന്നെ വെല്ലുവിളിച്ചിരുന്നു.

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ കഴിഞ്ഞ മാസം 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിനെ നാലംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ശ്രീലക്ഷ്മി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ജിഷ്ണു, ജിജിൻ, ശ്യാം , മനു എന്നിവരാണ് രാജുവിന്റെ കൊലപാതകത്തിലെ പ്രതികൾ.

കല്യാണത്തലേന്ന് വീട്ടിൽ ബന്ധുക്കൾ അല്ലാതെ മറ്റാരുമില്ല എന്ന് മനസിലാക്കിയാണ് പ്രതികൾ ശ്രീലക്ഷ്മിയുടെ വീട്ടിൽ എത്തിയത്. ആദ്യം ശ്രീലക്ഷ്മിയുമായി വഴക്കിട്ട പ്രതികൾ, ശബ്ദം കേട്ട് ഓടിയെത്തിയ രാജുവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

x