പ്രായപൂര്‍ത്തിയാകാത്ത 13 പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി പ്രിന്‍സിപ്പല്‍; ഒടുവില്‍ വധശിക്ഷ വിധിച്ച്‌ കോടതി

തിമൂന്ന് വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കോടതി വധശിക്ഷ വിധിച്ചു. ഹെറി വിരാവനാണ് ബന്‍ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. ഇന്‍ഡോനേഷ്യയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിംങ് സ്‌കൂളിലെ പ്രിന്‍സിപ്പലാണ് അദ്ദേഹം. ഹെറി വിരാവന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

2016 മുതല്‍ 2021 വരെ പ്രായപൂര്‍ത്തിയാകാത്ത പതിമൂന്ന് പെണ്‍കുട്ടികളെ അദ്ദേഹം ലൈഗീകമായി പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനത്തിനിരയായവരെല്ലാം 11 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. പീഡനത്തിനിരയായ വിവിധ പെണ്‍കുട്ടിള്‍ ആകെ ഒന്‍പത് കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. വെസ്റ്റ് ജാവയിലെ സ്‌കൂളില്‍ വെച്ചും ഹോട്ടലുകളില്‍ വെച്ചും വാടക ഫ്‌ളാറ്റുകളില്‍ വെച്ചുമാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്. ഇതില്‍ ചില കുട്ടികള്‍ ഗര്‍ഭിണികളാവുകയും ചെയ്തു.കേസ് ആദ്യം പരിഗണിച്ചിരുന്നത് ബന്‍ദുങ്ങിലെ ജില്ലാ കോടതിയാണ്. ഫെബ്രുവരിയിലാണ് ജില്ലാ കോടതി പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. എന്നാല്‍ വധശിക്ഷ നല്‍കണം എന്ന ആവശ്യവുമായി പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി പ്രതിയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളുകളുടെ സല്‍പ്പേരാണ് പ്രതി കളങ്കപ്പെടുത്തിയതെന്നും പ്രതിയുടെ ചെയ്തികള്‍ ഇരകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും കോടതി വിലയിരുത്തി.നേരത്തെ കേസിലെ ഇരകളായ പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇന്‍ഡൊനീഷ്യയിലെ ശിശുസംരക്ഷണ മന്ത്രാലയത്തോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഓരോ പെണ്‍കുട്ടികളുടെയും ശാരീരിക-മാനസികാരോഗ്യ ചികിത്സയ്ക്കായി നിശ്ചിത തുക നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഹൈക്കോടതി പ്രതിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ഉത്തരവിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും ലേലം ചെയ്ത് കിട്ടുന്ന പണം പീഡനത്തിനിരയായവര്‍ക്കും ജനിച്ച കുട്ടികള്‍ക്കും നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ജന്മം നല്‍കിയ ഒന്‍പത് കുഞ്ഞുങ്ങളേയും വനിതാ-ശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ പെണ്‍കുട്ടികള്‍ മാനസികമായി സജ്ജമാകുന്നത് വരെയോ കുഞ്ഞുങ്ങളെ തിരിച്ചെടുക്കാന്‍ അവരുടെ സാഹചര്യങ്ങള്‍ അനുവദിക്കുന്നത് വരെയോ ശിശുസംരക്ഷണ ഏജന്‍സി ഈ കുഞ്ഞുങ്ങളെ പരിപാലിക്കണമെന്നാണ് നിര്‍ദേശം.


പ്രതിയെ ഷണ്ഡീകരണത്തിന് വിധേയമാക്കണം എന്ന പ്രോസിക്യൂട്ടറുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ ആവശ്യത്തോട് കോടതിയുടെ പ്രതികരണം ഒരാളെ വധശിക്ഷയ്‌ക്കോ ജീവപര്യന്തത്തിനോ ശിക്ഷ വിധിച്ചാല്‍ മറ്റ് ശിക്ഷകള്‍ക്ക് വിധേയമാക്കാന്‍ സാധിക്കില്ല എന്നായിരുന്നു.

x