അയാൾ മുണ്ട് മാറ്റി നഗ്നത പ്രദര്‍ശിപ്പിക്കുയാണ്, പെണ്‍കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പേടിച്ചിരിക്കയാണ്, പെട്ടെന്ന് ഞാൻ ‘ഡാ’ എന്ന് അലറി വിളിച്ചു

കുട്ടികളുടെ മുൻപിൽ നഗ്നത പ്രദർശനം നടത്തിയെന്ന കുറ്റത്തിന് പ്രമുഖ സിനിമ നടനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം പുറം ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. സംഭവത്തിന് വലിയ രീതിയിൽ മാധ്യമ ശ്രദ്ധ കിട്ടിയതോട് കൂടെ നിരവധി ഇടങ്ങളിലായി നടന്ന നഗ്നതാ പ്രദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ – തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിെനാന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട നടന്ന് പോകുന്ന സമയത്തായിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോട് വിവരം സൂചിപ്പിച്ചു. പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.   പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

‘ഫ്ലാഷിങ്ങ്’ എന്ന പേരിലാണ് നഗ്നതാ പ്രദര്‍ശനം അറിയപ്പെടുന്നത്. ഇത് നമ്മുടെ നാട്ടിൽ ഇപ്പോഴും വ്യാപകമായിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ‘മുരളി തുമ്മാരുകുടി’ തൻ്റെ സമൂഹമാധ്യമ അകൗണ്ടുകളിലൂടെ മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിരുന്നു. എന്നാൽ ഒട്ടുമിക്ക പുരുഷന്മാരെയും ഇത് ചൊടിപ്പിക്കുകയുണ്ടായി. ‘ഏത് നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’ എന്നായിരുന്നു വലിയൊരു വിഭാഗം പുരുഷന്മാരും ഈ വിഷയത്തിൽ പ്രതികരിച്ചത്.

 

അതേസമയം ഈ വിഷയത്തിൽ സ്ത്രീകളുടെ അഭിപ്രായം നേരേ മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ ? എന്നൊരു മുഖ്യധാര മാസികയുടെ ചോദ്യത്തിന് ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും പ്രതികരിച്ചത് കൂടുതലൊന്നും ചിന്തിക്കാതെ ‘അതെ’ എന്ന ഉത്തരമായിരുന്നു. ഒരുപാട് കാലമായി സഹിച്ചും, ക്ഷമിച്ചും, പോരാടിയും, പ്രതികരിച്ചിട്ടും വീണ്ടും ഇത് തന്നെ അവർത്തിക്കപ്പെടുന്നതിൻ്റെ അമർഷമുണ്ട് ഓരോ പെണ്ണിൻ്റെയും കണ്ണുകളിൽ.

ചേർത്തലയിലെ അധ്യാപിക വാണി, തൻ്റെ അനുഭവം പങ്കുവെക്കുന്നു :

ഒരു ദിവസം ജോലി കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ വീട്ടിലേയ്ക്ക് മടങ്ങുകയാണ്. വലിയ തിരക്കില്ല. ഞാൻ പിന്നിലൊരു സീറ്റിലാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മുന്നിലുള്ളൊരാൾ തന്റെ എതിർവശത്തിരിക്കുന്ന പെൺകുട്ടികളെ ഇടയ്ക്കിടെ നോക്കുന്നതും, കുനിയുന്നതും കണ്ടു. ബസിലും , ഹോസ്റ്റലുകളിലും ഇത്തരം ‘ഷോമാൻ’ ഉണ്ടെന്നറിയാവുന്നത് കൊണ്ട് ഞാന്‍ പെട്ടെന്ന് മുന്നിലേയ്ക്ക് ചെന്നു. അയാൾ മുണ്ട് മാറ്റി നഗ്നത പ്രദര്‍ശിപ്പിക്കുയാണ്. പെണ്‍കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പേടിച്ചിരിക്കയാണ്. പെട്ടെന്ന് ഞാൻ ‘ഡാ’ എന്ന് അലറി വിളിച്ചു ‘എന്ത് വൃത്തികേടാ കാണിക്കുന്നേ? നിന്റെ പല്ല് ഞാനിപ്പോ അടിച്ചിടും’ എന്നുറക്കെ പറഞ്ഞു. അവൻ ബെല്ലടിച്ചു ബസ് നിര്‍ത്തി ഇറങ്ങിയോടി.

ആ പെൺകുട്ടികളോടും അന്ന് ഞാൻ ചോദിച്ചു. ‘നിങ്ങൾ മൂന്നു പേരില്ലേ? എന്നിട്ടും പേടിച്ചിരിക്കുകയാണോ? നിങ്ങൾ പ്രതികരിക്കേണ്ടേ?’ ദയനീയമായ നോട്ടം മാത്രമായിരുന്നു അവരുെട മറുപടി. അവരോട് ഒരുപക്ഷേ, ആരും അത് പറഞ്ഞ് കൊടുത്തിട്ടുണ്ടാകില്ല. നമ്മുടെ ഭയമാണ് ഇവർക്ക് വളരാനുള്ള വളം. അതു മാറ്റി ശക്തമായി പ്രതികരിക്കുക. അതാണ് ആദ്യപടിയെന്നും അധ്യാപിക കൂട്ടിച്ചേർത്തു.

x