പ്രജ്ഞാനന്ദയ്ക്കു മുന്നില്‍ വീണ്ടും അടിപതറി കാള്‍സന്‍ ; ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കാൾസനെ പ്രജ്ഞാനന്ദ തോൽപ്പിക്കുന്നത്

ഇത് ചെസ് കളിയിലെ രാജകുമാരന്‍. രമേഷ് ബാബു പ്രജ്ഞാനന്ദ. പ്രായം വെറും 16 വയസ്സ്. ചതുരംഗ കളത്തിലെ ചടുലമായ കരുനീക്കത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വിശ്വാഥന്‍ ആനന്ദിന് ഒരു പിന്‍ഗാമി. അതും തമിഴ്‌നാട്ടില്‍ നിന്ന്. അഞ്ച് തവണ ചെസില്‍ ലോക ചാമ്പ്യനായ ജിഎം മാഗ്നസ് കാള്‍സണെ കുറച്ചു മാസങ്ങൾക്കു മുന്നേ പരാജയപ്പെടുത്തി ഈ 16കാരന്‍ രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു. എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ തനിക്ക് മുന്നിലെ കറുത്ത കരുക്കള്‍ നീക്കി 39 നീക്കങ്ങളിലൂടെ അന്ന് ലോകചാമ്പ്യനെ പരാജയപ്പെടുത്തിയത്. അത് നിസാരമായിരുന്നില്ല. ആ തിരിച്ചറിവിലാണ് പ്രജ്ഞാനന്ദ എന്ന അത്ഭുത ബാലനിലേക്ക് ലോകം ഉറ്റുനോക്കുന്നത്.

ആ ഉജ്ജ്വല വിജയത്തോടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനും ജിഎം പെന്റല ഹരികൃഷ്ണയ്ക്കും ശേഷം മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ ഇന്ത്യന്‍ താരമായി ഈ തമിഴ്‌നാടുകാരന്‍ പയ്യന്‍ മാറുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ രണ്ടാം തവണയും ലോക ചെസ്സ് ചാമ്പ്യന്‍ നോര്‍വിയയുടെ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച നടന്ന അഞ്ചാം റൗണ്ട് മത്സരത്തിലാണ് പ്രജ്ഞാനന്ദ രണ്ടാം തവണയും ലോക ചാമ്പ്യാനെ തറപറ്റിച്ചത്.

ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റേയും നാഗലക്ഷ്മിയുടേയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10നാണ് ജനിച്ചത്. ഗ്രാന്റ്മാസ്റ്റര്‍ പദവിയുള്ള സഹോദരി വൈശാലി രമേശ്ബാബുവാണ് ചെസ് ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. വൈളാലിയുടെ ചതുരംഗക്കളിയിലെ നീക്കങ്ങള്‍ കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന പ്രജ്ഞാനന്ദ വൈകാരെ ചതുരംഗക്കളിലെ സ്‌നേഹിക്കാന്‍ തുടങ്ങി.ചേച്ചിയില്‍ നിന്ന് ചെസ്സിനെക്കുറിച്ച് മനസ്സിലാക്കിയ പ്രജ്ഞാനന്ദ പിന്നീട് ആര്‍.ബി.രമേശിന് കീഴില്‍ പരിശീലനം ആരംഭിച്ചു.പരിശീലന കാലയളവില്‍ തന്നെ ഒപ്പമുള്ള പല മികച്ച കളിക്കാരെയും പ്രജ്ഞാനന്ദ തോല്‍പ്പിച്ചിരുന്നു.

ചടുലമായ നീക്കങ്ങളും എതിരാളിക്ക് പെട്ടെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള മുന്നേറ്റങ്ങളും പ്രജ്ഞാനന്ദയുടെ മികവായി. പ്രജ്ഞാനന്ദയുടെ ചതുരംഗമികവിന് മുന്നില്‍ പരിശീലകനായ ആര്‍ബി രമേശിനും പലവട്ടം കീഴടങ്ങേണ്ടി വന്നു. ലോക യൂത്ത് ചെസ് മത്സരത്തിലാണ് പ്രജ്ഞാനന്ദയുടെ ആദ്യ കിരീട നേട്ടം. അതും ഏഴാം വയസില്‍. 2015ല്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയതോടെ ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ഗ്രാന്‍റ് മാസ്റ്ററായി. അന്ന് പത്ത് വയസായിരുന്നു പ്രജ്ഞാനന്ദയുടെ പ്രായം. നേരത്തെയും കാള്‍സന്റെ കരുനീക്കത്തിന് തടയിട്ട് സമനിലയിലാക്കാന്‍ പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പരാജയപ്പെടുത്തിയത് ആദ്യമായാണ്. യോഹാന്‍ സെബാസ്റ്റിയന്‍ ക്രിസ്റ്റിയന്‍സെന്‍, യാന്‍ ക്രൈസോഫ് ഡ്യൂഡ, സെര്‍ജി കര്യാക്കിന്‍, ടെയ്മര്‍ റാഡ്യാബോവ് എന്നിങ്ങനെയുള്ള പല മികച്ച കിരീട ജേതാക്കളെയും പ്രജ്ഞാനന്ദ നിലംപരിശാക്കിയിട്ടുണ്ട്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി കായികപ്രേമികളാണ് പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഇന്ത്യയുടെ അഭിമാനമാണ് പ്രജ്ഞാനന്ദ എന്ന് കുറിച്ച സച്ചിന്‍, ചെസ് ലോകത്ത് മികച്ച ഭാവി ഉണ്ടാകട്ടെ എന്നും ആശംസിച്ചു. രാജ്യം ഇന്ന് ഒന്നടങ്കം പറയുന്നു.ഞങ്ങള്‍ അഭിമാനിക്കുന്നു… ഈ 16കാരന്റെ മാസ്മരിക പ്രകടനങ്ങള്‍ക്ക് മുന്നില്‍…

x