
ജ്യൂസ് ചാലഞ്ച്, കഷായത്തിൽ വിഷം; ഷാരോണ്‍ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. കേസില്‍ പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരന്‍ നിര്‍മല്‍ എന്നിവര്‍ക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നു.
ബന്ധത്തില്‍ നിന്നും ഷാരോണ്‍ പിന്‍മാറാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. 2022 ഒക്ടോബര്‍ 14നാണ് വിഷം കലര്‍ത്തിയ കഷായം നല്‍കിയത് പിന്നീട് ഷാരോണ്‍ 25ന് മരിക്കുകയായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചത്.

ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധത്തിന് ശേഷമാണ് അകല്‍ച്ച സംഭവിച്ചത്. രണ്ടു ജാതിയിലുള്ളവരാണെന്ന് പറഞ്ഞെങ്കിലും ഷാരോണ്‍ പിന്മാറുവാന്‍ തയ്യാറായിരുന്നില്ല. വിവാഹം കഴിക്കുന്ന വ്യക്തി മരണപ്പെടുമെന്ന പറഞ്ഞെങ്കിലും അത് അന്ധവിശ്വാസമാണെന്ന് പറഞ്ഞ് താലി കെട്ടിയിരുന്നു.
