ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഐഎഎസ് വിവാഹം; രേണുരാജിന്റെ കഴുത്തില്‍ താലി ചാര്‍ത്തി ശ്രീറാം വെങ്കിട്ടരാമന്‍
ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിൻ്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ബ്രാഹ്‌മണാചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.
എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് നേടുന്നത്.2014 ൽ ഐഎഎസ് രണ്ടാം റാങ്കോടെയാണ് രേണു രാജും പാസാകുന്നത്. ചങ്ങനാശ്ശേരി സ്വദേശിനി ആണ് രേണു രാജ്.മൂന്നാർ സബ് കളക്ടർ ആയിരിക്കേ കയ്യേറ്റക്കാർക്കെതിരെ കർശനനിലപാട് എടുത്തതിന്റെ പേരിൽ രേണു രാജും ശ്രദ്ധേയയായിരുന്നു.തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ആലപ്പുഴ ജില്ലാ കളക്ടറായത്.
ദേവികുളം സബ് കളക്ടറായിരിക്കേ മൂന്നാറിൽ ഭൂമി കയ്യേറിയവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ മാധ്യമശ്രദ്ധ നേടുന്നത്. എന്നാൽ, 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണെന്നുമായിരുന്നു ശ്രീറാമിന്റെ മൊഴി.കേസിൽ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.സഹപാഠിയായ ഡോക്ടറുമായിട്ടായിരുന്നു ആദ്യ വിവാഹം. പിന്നീട് ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.ശ്രീറാമിന്റെ ആദ്യ വിവാഹമാണിത്.അടുത്ത സുഹൃത്തുക്കളെ വിവാഹ വാര്‍ത്ത അറിയിച്ചെങ്കിലും ചടങ്ങിലേക്കും ആര്‍ക്കും ക്ഷണമില്ല. സഹപ്രവര്‍ത്തകരായി വിവാഹ സല്‍ക്കാരം പിന്നീട് നടത്തുമെന്നാണ് വിവരം.നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഐ എ എസ് വിവാഹം നടക്കുന്നത്.