ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു, കാർ പിന്തുടരുന്നതായും, വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്നും കുട്ടികൾ പറഞ്ഞിരുന്നു, എന്നാൽ അത് കാര്യമായി എടുത്തില്ല: കുട്ടിയുടെ അമ്മൂമ്മ, കുഞ്ഞിനായി പ്രാർത്ഥനയോടെ കേരളം

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏതാനും ദിവസം മുമ്പും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്നതായും, വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്നും കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ അത് കാര്യമായി എടുത്തില്ല. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറ‌ഞ്ഞു.

കൊല്ലം ഓയൂരിൽ ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ച് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു.പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം.

പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തി. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.

x