വീട്ടിലേക്ക് പോകണമെന്നുണ്ട്, വിഷമം സഹിക്കാതെ വരുമ്പോൾ ബാപ്പയെ വിളിക്കും ; എല്ലാം ഉപേക്ഷിച്ച് വരാനാണ് വീട്ടുകാർ പറയുന്നത് , എന്നാൽ പ്രണവിനെ ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ല എന്ന് ഷഹാന

കട്ടതാടിയും, കറങ്ങി നടക്കാൻ ബുള്ളറ്റും ഉണ്ടെങ്കിൽ തനിയ്ക്ക് വിവാഹം കഴിക്കാൻ ഒരു കലിപ്പൻ മതിയെന്നും, തിരിച്ച് തന്നെ സ്നേഹിക്കാൻ അതിനേക്കാൾ കാന്താരിയായ ഒരുവൾ മതിയെന്നും സ്വയം പ്രഖ്യാപിച്ച് അത്തരം മിഥ്യാധാരണയിൽ ജീവിക്കുന്ന ഒരു പറ്റം പെൺകുട്ടികളും, ആൺകുട്ടികളും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ജീവിതത്തിൽ സമാധാനം ഇല്ലെങ്കിലും ജീവിക്കാൻ സ്റ്റൈൽ മതിയെന്നതാണ് ഇത്തരക്കാരുടെ ചിന്താഗതി. എന്നാൽ അത്തരം ആളുകൾക്കിടയിൽ വ്യത്യസ്തരായ രണ്ട് മനുഷ്യരാണ് ഇരിങ്ങാലക്കുട സ്വദേശി പ്രണവും, അദ്ദേഹത്തിൻ്റെ ഭാര്യ ഷഹാനയും.

പ്രണവിന് എന്നും പിന്തുണയും കരുത്തുമായി ഭാര്യ ഷഹാന കൂടെയുണ്ട്. ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിൻ്റെ പിന്നീടുള്ള ജീവിതത്തിലേയ്ക്ക് കയറി ചെല്ലുവാൻ ഷഹാനയ്ക്ക് ഒട്ടും ആശങ്ക ഇല്ലായിരുന്നു. നെഞ്ചിന് താഴേയ്ക്ക് തളർന്ന് കിടക്കുന്ന അവസ്ഥയിലാണ് ഇപ്പോഴും പ്രണവ്. ജാതിയ്ക്കും മതത്തിനും അപ്പുറത്ത് മനുഷ്യത്വം എന്ന നന്മയെ മുൻനിർത്തി ജീവിക്കുകയാണ് ഇരുവരും. മുൻപോട്ടുള്ള ഇരുവരുടെയും ജീവിതം എങ്ങനെയാകുമെന്ന് ചോദിച്ചവർക്ക് മുൻപിൽ പരസ്പരം സ്നേഹിച്ച് ജീവിക്കുകയാണ് ഷഹാനയും പ്രണവും.

കഴിഞ്ഞ ദിവസം ഷഹാന ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ വേദിയിൽ വെച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പലതരം നെ​ഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ടെന്നും, വീട്ടുകാർക്ക് പോലും ഇതിൻ്റെ പേരിൽ പലതരം ഭീഷണികൾ നേരിടേണ്ടി വന്നിരുന്നെന്നും ഇപ്പോൾ കേസുകളൊന്നുമില്ല, സമാധാനത്തോടെ ജീവിക്കുകയാണെന്നാണ് ഷഹാന പറഞ്ഞത്. വീട്ടിലേയ്ക്ക് ഇടയ്‌ക്ക് വിളിക്കാറുണ്ടെന്നും എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് അവർ പറയുന്നതെന്നും തനിയ്ക്ക് വിഷമം വരുമ്പോൾ ബാപ്പായെ വിളിക്കാറുണ്ടെന്നും, ഇടയ്ക്ക് വീട്ടിലൊന്ന് പോകണമെന്ന് ആഗ്രഹം ഉള്ളതായും കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ലെന്നും ഷഹാന കൂട്ടിച്ചേർത്തു.

എട്ടു വർഷങ്ങൾക്ക് മുൻപാണ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിൻ്റെ നട്ടെല്ലിന് പരിക്ക് പറ്റുന്നത്. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു പ്രണവ് . പ്രണവിൻ്റെ വീഡിയോ കണ്ടാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയതെന്നാണ് ഷഹാന പറയുന്നത്. ഷഹാന പ്രണയം തുറന്ന് പറഞ്ഞപ്പോൾ പ്രണവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാൽ വേണ്ടെന്ന് വെക്കാൻ ഷഹാന തയ്യാറല്ലായിരുന്നു.

പ്രണവിൻ്റെ സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും ഷഹാനയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു. അങ്ങനെ പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്താലാണ് ഷഹാന മാർച്ച് മൂന്നിന് തൃശൂരിലേയ്ക്ക് വണ്ടി കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിൻ്റെ സഹോദരൻ്റെ വീട്ടിലേയ്ക്കാണ് അവൾ എത്തിയത്.

അന്ന് അവിടെ വെച്ചാണ് ഷഹാന ആദ്യമായി പ്രണവിനെ കാണുന്നത്. നേരിട്ട് കണ്ടപ്പോഴും വിവാഹത്തിൽ നിന്ന് പിന്മാറാൻ പ്രണവ് സമ്മർദ്ദം ചെലുത്തിയെങ്കിലും ഷഹാന അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് പ്രണവ് ഷഹാനയെ ഹിന്ദു ആചാര പ്രകാരം താലി ചാർത്തി തൻ്റെ സ്വന്തമാക്കുന്നത്. വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയ ഷഹാനയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും സമാധാനപരമായ ജീവിതം നയിക്കുകയായാണ്.

x