ശരീരമാസകലം കടിച്ച് മുറിവേല്‍പ്പിച്ചു, ശ്രുതിയെ നിരീക്ഷിക്കാന്‍ വീട്ടിനുള്ളില്‍ ക്യമാറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചു; മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ പരാതി
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയെ (36) ബാംഗ്ലൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ച ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയാണ് ശ്രുതി. റോയിട്ടേഴ്‌സ് ബാംഗ്ലൂര്‍ ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി.ബാംഗ്ലൂരിലെ നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്.നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബാംഗ്ലൂരില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ഇപ്പോള്‍ ശ്രുതിയുടെ മരണത്തില്‍ ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
അനീഷ് ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. ” വിവാഹം കഴിഞ്ഞ നാലു വർഷത്തിനു ശേഷമാണ് ശ്രുതി പീഡന വിവരം പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മർദിച്ചത്. അടുത്തിടെ ശ്രുതിയുടെ മാതാപിതാക്കൾ കണ്ണിന്റെ ശസ്ത്രക്രിയയ്‌ക്കായി ബാംഗ്ലൂരില്‍ എത്തിയിരുന്നു. അന്നാണ് അനീഷിന്‍റെ യഥാര്‍ത്ഥ സ്വാഭാവം മനസിലായത്.അമ്മയെയും അച്ഛനെയും വിളിക്കാൻ പാടില്ല. സഹോദരനായ എന്നെ വിളിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു അനീഷിന്‍റെ നിബന്ധന. ശ്രുതിക്ക് കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും തനിക്കും നൽകുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പ്പിച്ചു. ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നു’- സഹോദരന്‍ പറഞ്ഞു.മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ശ്രുതി എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഭർത്താവ് മാനസികമായി പീഡിപ്പിക്കുന്നുവെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് കുറിപ്പിലുള്ളതെന്നാണ് സൂചന. സംഭവത്തിൽ ശ്രുതിയുടെ അനീഷിനെതിരെ ബാഗ്ലൂര്‍ പൊലീസ് കേസെടുത്തു.അനീഷ് മദ്യപിച്ചെത്തി ശ്രുതിയെ മര്‍ദ്ദിക്കുന്നത് പതിവാണ്. ശ്രുതിയുടെ നീക്കങ്ങളും സംസാരവും റെക്കോഡ് ചെയ്യാന്‍ വീട്ടില്‍ ക്യാമറ സ്ഥാപിച്ചു. ജനുവരി 15ന് അനീഷും ശ്രുതിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ തലയണ ഉപയോഗിച്ച് ശ്രുതിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് ശ്രുതിയെ രക്ഷിച്ചതെന്നും സഹോദരന്‍ നിശാന്ത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആത്മഹത്യപ്രേരണ, അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തി വൈറ്റ് ഫീല്‍ഡ് പൊലീസ് കേസെടുത്തു.