എന്റെ നായ ഇല്ലാതെ ഞാൻ വരില്ല ; യുക്രയിനിൽ നിന്നും ആര്യയേയും ഹസ്‌കിയേയും നാട്ടിലെത്തിച്ചു
ഏറെ കടമ്പകള്‍ക്ക് ശേഷം ആര്യയും വളര്‍ത്തുനായ സേറയും ഇന്ന് കേരളത്തിലേക്ക് പറക്കും…കഴിഞ്ഞ 27ന് യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് ജീവനും മുറുകെപ്പിടിച്ച് പാലായനം ചെയ്യുമ്പോഴും തന്റെ ഓമന വളര്‍ത്ത് നായയെയും കൂടെ കൂട്ടാന്‍ ആര്യ മറന്നിരുന്നില്ല. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആര്യയും സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയും തമ്മിലുള്ള ആത്മബന്ധം നിര്‍വചനങ്ങള്‍ക്കുമതീതമായിരുന്നു.
സംഘര്‍ഷം ഉടലെടുത്തപ്പോള്‍ മുതതല്‍ആര്യ നാട്ടിലെത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. വസ്ത്രങ്ങള്‍ അടക്കമുള്ള പ്രധാനപ്പെട്ട പലതും കൈയ്യിലെടുക്കാതെയാണ് ആര്യ അധികൃതര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ തന്റെ അരുമയായ വളര്‍ത്തുനായ സേറയെ അവള്‍ തനിക്കൊപ്പം കൂട്ടിയിരുന്നു.സേറക്ക് കൂടി യാത്രാനുമതി ലഭിക്കാതെ നാട്ടിലേക്ക് തിരികെയില്ലെന്നായിരുന്നു ആര്യയുടെ നിലപാട്.ഇക്കാര്യം നാട്ടിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ആര്യ അറിയിക്കുകയും ചെയ്തിരുന്നു. കീവിൽ നിന്ന് റുമാനിയയിലേക്ക് പുറപ്പെട്ട ബസിൽ സേറയെയും മടിയിൽ ഇരുത്തിയായിരുന്നു പാലായനം. എന്നാൽ അതിർത്തിക്ക് 12 കിലോമീറ്റർ ഇപ്പുറം ആ യാത്ര അവസാനിച്ചു. കൊടും തണുപ്പിൽ 12 കിലോമീറ്റർ നടന്നാണ് ആര്യ സേറയുമായി സുഹൃത്തുക്കൾക്കൊപ്പം അതിർത്തിയിൽ എത്തിയത്. നായയുമായി അതിർത്തി കടക്കാൻ പട്ടാളം ആദ്യം അനുവദിച്ചില്ല. എന്നാൽ സേറയെ പിരിയാനുള്ള ആര്യയുടെ വിഷമം കണ്ടറിഞ്ഞ് അനുമതി നൽകുകയായിരുന്നു.
‘നാഷണല്‍ പിരോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി’യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആര്യ. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യക്ക് സേറയെ ലഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ അഗാധമായ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. അതിർത്തിയിലെ ഒരു ഇന്ത്യൻ അഭയാർത്ഥി കേന്ദ്രത്തിലായിരുന്നു ആര്യയും സേറയും ഉണ്ടായിരുന്നത്. ഇവിടേക്കുള്ള യാത്രയിൽ സേറക്കുള്ള ഭക്ഷണവും ആര്യ കയ്യിൽ കരുതിയിരുന്നു.”ആദ്യം ഞാനോർത്തു ഡേ കെയറിൽ ആക്കിയിട്ട് പോരാം എന്ന്. എനിക്ക് ക്ലാസ്സുള്ള സമയത്ത് പോലും പോയിട്ട് തിരിച്ചുവരുന്ന സമയത്ത് അവൾക്കുള്ള പാത്രത്തിലെ ഫുഡ് അങ്ങനെ തന്നെയിരിക്കും. ഏകദേശം 20 കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. അവൾ കുഞ്ഞായത് കൊണ്ട് പുറത്തിറങ്ങി അത്ര വലിയ പരിചയമില്ല. പുറത്തെ വണ്ടിയും ആൾക്കൂട്ടവുമൊക്കെ കണ്ടപ്പോൾ പേടിയായിരുന്നു. ഞാനവളെ എടുത്ത് നടന്നു.. അവളും എന്റെ കൂടെ കുറെ നടന്നു. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവളുടെ കാലിന് വയ്യാണ്ടായതായി എനിക്ക് തോന്നി. ബാഗിൽ ഭക്ഷണസാധനങ്ങളും ഡ്രസുമൊക്കെയായിരുന്നു. അതൊക്കെ ഞാൻ വഴിയിൽ വെച്ചു. അവളെ എടുക്കാൻ വേണ്ടിയിട്ട്. ഇട്ടേക്കുന്ന ഡ്രസ്സും അവളുടെ ഡോക്യുമെന്റ്സും ഉണ്ട് ” എന്ന് ആര്യ പറഞ്ഞു.
ഏറെ കടമ്പകള്‍ക്ക് ശേഷം ഇന്ന് ആര്യയും സേറയും എയര്‍ ഇന്ത്യ വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കും. ഇന്നലെ കേരളാ ഹൗസിലാണ് താമസിച്ചത്.അവിടെ നിന്നും സേറയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. അഞ്ച് മണിക്ക് കൊച്ചിയില്‍ എത്തും.കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്യ. ഹാരിസണ്‍ മലയാളം ദേവികുളം ലോക്ക്ഹാര്‍ട് എസ്‌റ്റേറ്റിലെ ഫീല്‍ഡ് ഓഫീസറായ ആല്‍ഡ്രില്‍-കൊച്ചറാണി ദമ്പതികളുടെ മകളാണ്. വളര്‍ത്ത് മൃഗങ്ങളോട് ഏറെ താല്‍പ്പര്യമുള്ളതിനാല്‍ കീവില്‍ എത്തിയപ്പോള്‍ വാങ്ങിയതാണ് സേറയെ.