സോണിയ മൊബൈൽ ഫോൺ വഴി കള്ളനെ കണ്ടു പിടിച്ചു ; പിന്നീട് പോലീസിന്റെ സിനിമാ സ്റ്റൈൽ എൻട്രി
കഴിഞ്ഞ ദിവസമാണ് നൈറ്റി ധരിച്ചെത്തിയ മോഷ്ടാവിനെ പോലീസ് പിടിച്ച വാര്‍ത്ത വൈറലായത്. തലയോലപ്പറമ്പ് സ്റ്റേഷനിലെ പോലീസ് സംഘത്തിനെ കീഴുരിലെ ഒരു വീട്ടില്‍ മോഷ്ടാവ് കയറിയിട്ടുണ്ടെന്നും കവര്‍ച്ചയ്ക്ക് മുന്നോടിയായി സിസി ടിവി ക്യാമറകല്‍ തുണി ഉപയോഗിച്ച് മൂടിവെച്ചെന്നുമായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. എസ്ഐ ജയ്മോനായിരുന്നു ഫോണ്‍ വന്നത്. പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കാണുകയും ഭയം തോന്നി മകള്‍ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിക്കുകയും അദ്ദേഹം എസ്ഐ ജയ്മോനു വിവരം കൈമാറുകയുമായിരുന്നു.
പപ്പയും മമ്മിയും കീഴൂരിലെ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്നും സഹോദരനും കുടുംബവും ഓസ്ട്രേലിയയിലാണെന്നും ഞാന്‍ ഭര്‍ത്താവിനൊപ്പം പാലയിലാണെന്നും ടെറസിലെ ആള്‍പ്പെരുമാറ്റം കണ്ട സോണിയ മാത്യൂ പറയുന്നു. പകലും രാത്രിയും ഇടയ്ക്ക് ഫോണെടുത്ത് കീഴുരിലെ വീട്ടിലെ സിസി ടിവി പരിശോധിക്കാറുണ്ട്. വീട്ടിലെ കാര്യങ്ങള്‍ നേരിട്ട് കാണാന്‍ സാധിക്കുമല്ലോ. അങ്ങനെയാണ് ബുധനാഴ്ച്ച രാത്രി കിടക്കുന്നതിന് മുന്‍പ് 12.45ന് ഫോണില്‍ സിസി ടിവി ദൃശ്യങ്ങള്‍ നോക്കിയത്. വീടിന്റെ മുന്നില്‍ നോക്കിയപ്പോള്‍ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. പിന്നിലെ ക്യാമറ പരിശോധിച്ചപ്പോള്‍ ആരോ നടന്ന് നീങ്ങഉന്ന പോലെ തോന്നി. പിന്നീട് അയാള്‍ ടെറസിലൂടെ നടക്കുന്നതും വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും കണ്ടതോടെ എന്തോ ്പകടം മണത്തു. വീട്ടിലേക്ക് അപ്പോള്‍ വിളിച്ചില്ല, വെറുതേ അവരെ പേടിപ്പിക്കണ്ടാലോ, അടുത്ത വീട്ടിലെ പ്രഭാത് കുമാറിനെ വിളിച്ച് വിവരം അറിയിച്ചും. അദ്ദേഹം ഉടനെ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മുമ്പും വീട്ടില്‍ മോഷണം പോയിട്ടുണ്ട്. അന്ന് കാര്യമായ സാധനങ്ങള്‍ ഒന്നും മോഷണം പോയില്ല. അതിന് ശേഷമാണ് സിസി ടിവി വച്ചത്.
സംഭവത്തെ ക്കുറിച്ച് വിഎം ജയ്മോന് എസ്ഐ പറയുന്നുണ്ട്. ബുധനാഴ്ച്ച നൈറ്റ് പട്രോളിങ് ഡ്യട്ടിയിലായിരുന്നു ഞാനും സിപിഒ രാജീവും രണ്ട് ഹോം ഗാര്‍ഡുകളും. പുലര്‍ച്ചെ ഒന്നിനാണ് പ്രഭാത് കുമാറിന്റെ ഫോണ്‍ വന്നത്. കീഴൂരില്‍ പ്രായം ചെന്ന ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണശ്രമമെന്ന് പറഞ്ഞത്. സിസി ടിവി ക്യാമറ തുണി കൊണ്ട് മൂടാനും കതക് പൊളിക്കാനും ശ്രമിക്കുന്നുമുണ്ട്. ഉടനെ എത്തിയില്ലെങ്കില്‍ വീട്ടിലുള്ളവരെ ആക്രമിക്കും. വെള്ളൂര്‍ സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് പ്രഭാത് പറഞ്ഞത്. പ്രഭാത് പറഞ്ഞ വീട് തലയോലപറമ്പ് സ്റ്റേഷന്റെ പരിധിയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ്. വെള്ളൂര്‍ സ്റ്റേഷനില്‍ എത്തണമെങ്കില്‍ വൈകുമെന്നും എസ്ഐ പറയുന്നു. വെള്ളൂര്‍ സ്റ്റേഷനില്‍ അറിയിച്ച ശേഷം സംഭവസ്ഥലത്തേക്ക് പോയി. മൂന്ന് മിനിറ്ര് കൊണ്ട് അവിടെ എത്തി.
ജീപ്പ് കുറച്ച് മാറ്റിയാണ് നിര്‍ത്തിയത്. ഗേറ്റ് അടച്ചിരിക്കുകയായിരുന്നതുകൊണ്ട് ഞങ്ങള്‍ മതില് ചാടി. അപ്പോഴേക്കും വെള്ളൂര്‍ എസ്ഐ കെ.സജിയുടെ നേതൃത്വത്തിലുള്ള പൊലീസും അവിടെ എത്തി. ഞങ്ങള്‍ രണ്ടു സംഘമായി തിരിഞ്ഞ് വീടിന്റെ പിന്നിലെത്തി. രണ്ടാം നിലയില്‍നിന്ന മോഷ്ടാവ് ഞങ്ങളെ കണ്ട് മുറ്റത്തേക്കു ചാടുകയുമായിരുന്നു. അങ്ങനെ പിന്നാലെയോടിയാണ് പ്രതി ബോബിന്‍സിനെ (32) പിടി കൂടിയത്. നൈറ്റിയായിരുന്നു മോഷ്ടാവ് ധരി്ചിരുന്നത്. ആദ്യം പോലീസ് കരുതിയത് സ്ത്രീ ആണെന്നായിരുന്നു. നൈറ്റി പുരുഷന്മാരെപ്പോലെ മടക്കിക്കുത്തി ഓടാന്‍ തുടങ്ങിയതോടെ അതു പുരുഷനാണെന്നു പൊലീസിനു മനസ്സിലായി. പാന്റ്സും ടീഷര്‍ട്ടും ധരിച്ചെത്തിയാണ് പ്രതി ബോബിന്‍സ് ആദ്യം വീടിന്റെ പിന്നില്‍ എത്തിയത്. പിന്നീട് ഇറങ്ങിപ്പോയതിന് ശേഷം നൈറ്റിയും ഇട്ട് തിരിച്ചെത്തുന്നതെല്ലാം സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും.