എന്നെ ആക്രമിച്ചു കഴിവ് തെളിയിക്കാൻ ശ്രമിച്ചിരുന്ന ഒരുപറ്റം ആൺകുട്ടികളുടെ മോഹങ്ങളെ അവൻ മുളയിലെ നുള്ളി ; എന്നിലെ എന്നെ എന്നേക്കാൾ മുന്നേ തിരിച്ചറിഞ്ഞവൻ

ലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമ പ്രവര്‍ത്തകയാണ് ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹെയ്ദി സാദിയ കൈരളി ന്യൂസിലാണ് ആദ്യമായി വാര്‍ത്താ അവതാരകയായി പ്രവര്‍ത്തിച്ചത്. തൃശൂര്‍ സ്വദേശിയായ ഹെയ്ദി ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ആണ് ട്രാന്‍സ് വുമണ്‍ ആയത്. ആണിന്റെ ഉടലില്‍ നിന്നും പെണ്ണുടലിലേക്കുള്ള യാത്രയയുടെ വേളയില്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന സുഹൃത്തിനെക്കുറിച്ചുള്ള ഹെയ്ദിയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തിനെ വീണ്ടും കണ്ട് മുട്ടിയപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ രണ്ട് പേര്‍ക്കും ഉണ്ടായെങ്കിലും മാറാതെ നില്‍ക്കുകയാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദമെന്ന് ഹെയ്ദി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം;
‘മാറ്റം’ കാലങ്ങൾ പോകെ പലതും മാറും എന്നത് ഒരു വാസ്തവമാണ്. 2012 ൽ പതിനഞ്ച് വയസുള്ള കുട്ടികൾ ആയിരുന്നു ഞങ്ങൾ. പത്തു വർഷം പിന്നിട്ട് ഇരുപത്തിയഞ്ചാം വയസ്സിൽ എത്തി നിൽകുമ്പോൾ ഇരുവർക്കും പല മാറ്റങ്ങൾ പക്ഷെ മാറാത്തതായി ഒന്ന് മാത്രം. ‘കരുതൽ ‘.ഞങ്ങൾ പഠിച്ചത് മലപ്പുറത്തെ കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ സ്കൂളിലാണ്. സ്കൂൾ പഠന കാലത്ത് കാര്യപ്പെട്ട വിവേചനവും മാറ്റി നിർത്തലുകളും നേരിടേണ്ടി വരാത്തത് കൊണ്ടാകാം എന്തോ ഞാൻ എന്റെ ബാല്യത്തിൽ ഒരുപാട് സന്തോഷവതിയായിരുന്നു. കുട്ടികാലത്തു എന്നെ സന്തോഷിപ്പിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് എന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന വൈഷ്ണവ്. അന്ന് എന്നിലെ വൈവിദ്ധ്യത്തെ ചോദ്യം ചെയ്തിരുന്നവർക്കുള്ള മറുപടി കൊടുത്തിരുന്നത് അവനായിരുന്നു. എന്നെ ആക്രമിച്ചു കഴിവ് തെളിയിക്കാൻ ശ്രമിച്ചിരുന്ന ഒരുപറ്റം ആൺകുട്ടികളുടെ അത്തരത്തിലുള്ള മോഹങ്ങളെ അവൻ മുളയിലെ നുള്ളിയിരുന്നു.

എന്തോ എന്നെ പഠിപ്പിച്ചിരുന്ന 99% അധ്യാപകരും ടോക്സിക് ആയിരുന്നില്ല. വൈഷ്ണവിന്റെ അമ്മയും അധ്യാപികയായിരുന്നു. അന്ന് വളരെ സ്നേഹത്തോടെ ഞങ്ങളെ പഠിക്കാൻ മോട്ടിവേറ്റ് ചെയ്യുമായിരുന്നു. അന്ന് ഞങ്ങൾക്കിടയിൽ പഠിക്കാനുള്ള മത്സരബുദ്ധി കൂടുതലായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നിലെ ശാരീരിക മാറ്റത്തെ കളിയാക്കി ചോദ്യം ചെയ്ത ജൂനിയർ പയ്യനോട് എന്നെ ചോദ്യം ചെയ്യാൻ നീ ആയിട്ടില്ല എന്ന് പറഞ്ഞു പാനിക്കായിരുന്ന എന്നെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു നമ്മൾ വലിയ ആൾകാർ ആവുമ്പോൾ നിന്റെ എല്ലാ കൺഫ്യൂഷൻസും മാറും ഇപ്പൊ നന്നായി പഠിക്കാൻ നോക്കാം എന്ന്.

അന്ന് അവൻ പറഞ്ഞത് എന്ത് കൊണ്ടാണ് എന്ന് പിന്നീട് ഞാൻ എന്റെ അസ്തിത്വത്തിൽ ഉറച്ചു നിന്നപ്പോൾ എന്നെ ചേർത്ത് പിടിച്ചപോൾ മനസിലാക്കി. പത്തു വർഷത്തിനിപ്പുറം ഞങ്ങൾ കണ്ട് മുട്ടുമ്പോൾ രണ്ട് പേർക്കും ഒരുപാട് മാറ്റങ്ങൾ പക്ഷെ മാറാതെ നിലനിൽക്കുന്നത് ഞങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ കരുതൽ തന്നെയാണ്. ഒരുപാട് നന്നയിയുണ്ട് വൈഷ്ണവ് നിന്നോട്. ഒരുമിച്ചു മത്സരിച്ചു പഠിച്ചതിന്, നമ്മുടെ ബാല്യം മനോഹരമാക്കിയതിന്, എന്നിലെ എന്നെ എന്നേക്കാൾ മുന്നേ നീ തിരിച്ചറിഞ്ഞതിന്, ചോറ്റ് പത്രം പങ്കുവച്ചതിന്, കൂടെ നിന്നതിനു, ഒറ്റപെട്ടു എന്ന് തോന്നിയപ്പോൾ കൂടെ നിന്നതിനു, ഒളിച്ചോടിയ എന്നെ തേടി വന്നതിന്, കാലങ്ങൾക്കിപ്പുറം ഒരു അഥിതിയായി നാട്ടിലേക്ക് കൊണ്ട് വന്നതിന്
x