അച്ഛനെ അനാഥാലയത്തിലാക്കി മടങ്ങുന്ന മകൻ ; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ അറിയാതെ ആ മകനെ ക്രൂശിക്കരുതേ

“അനാഥ മന്ദിരത്തിന്റെ വാതിലിൽ നിന്നു കൊണ്ട് മകനെ നോക്കുന്ന പിതാവിന്റെ വൈറൽ ചിത്രം”. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറൽ ആയതോടെ ആ മകനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ മകനെ കുറ്റപ്പെടുത്തുന്നതിനു മുൻപ് യാഥാർത്ഥ്യം മനസ്സിലാക്കൂ. അനാഥ മന്ദിരത്തിൽ തന്റെ പിതാവിനെ തനിച്ചാക്കി മടങ്ങുന്ന മകൻ എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈറൽ ചിത്രത്തിന്റെ പിന്നിലെ യാഥാർത്ഥ്യം ആണ് ഇപ്പോൾ പുറത്തു വരുന്നത് .

ഒരു നല്ല ഉദ്ദേശത്തോടെ ബത് സേഥാ മേധാവി ഫാ: സന്തോഷ് എടുത്ത ഫോട്ടോ ആണ് ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായത്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിന് അടുത്തുള്ള പുന്നകുന്നിലാണ് ബത് സേഥാ പ്രവർത്തിക്കുന്നത്. ഒരുപാട് പാവപ്പെട്ട വൃദ്ധരുടെ അഭയ കേന്ദ്രം കൂടിയാണ് ഇവിടം. മകൻ തൃശ്ശൂർ ജില്ലയിലെ ഒരു ഉൾപ്രദേശത്ത് ടാപ്പിംഗ് ജോലിക്കായി പോകുമ്പോൾ അച്ഛൻ വീട്ടിൽ തനിച്ചാകും. അച്ഛന്റെ ഈ അവസ്ഥ കണ്ട നാട്ടുകാർ പോലീസിനെ അറിയിച്ചു.

പ്രായമായ അച്ഛനെ വീട്ടിൽ തനിച്ചാക്കല്ലെന്നും, ഒന്നുകിൽ മകൻ അച്ഛന്റെ കൂടെ നിൽക്കണം അല്ലെങ്കിൽ അച്ഛനെ അനാഥമന്ദിരത്തിൽ നിർത്തണമെന്ന് പോലീസ് മകനോട് നിർദ്ദേശിച്ചു. മകന്റെ ഭാര്യ കുറച്ചുകാലമായി പിണങ്ങി താമസിക്കുകയാണ്. വീട്ടിലെ ഏക വരുമാനം താൻ ആയതുകൊണ്ട് ജോലിക്ക് പോകാതിരിക്കാൻ പറ്റില്ല. ആ മകന്റെ മുൻപിലെ ഏകമാർഗ്ഗം അച്ഛനെ അനാഥമന്ദിരത്തിൽ ആക്കുക എന്നത് മാത്രമായിരുന്നു. മനസ്സില്ലാ മനസ്സോടെയാണ് ആ മകൻ അച്ഛനെ അവിടെ ആക്കി മടങ്ങിയത്. അച്ഛനെ അനാഥമന്ദിരത്തിൽ ആക്കി പുറപ്പെട്ടപ്പോൾ തലതാഴ്ത്തി കരഞ്ഞുകൊണ്ടാണ് മകൻ പോയത്.

മകന്റെ മനസ്സ് വേദനിക്കുന്നു എന്ന് മനസ്സിലാക്കിയ പിതാവ് അവനെ നോക്കി നിൽക്കുന്ന ചിത്രമാണ് വിവാദമായത്. ചിത്രത്തിനു പിന്നിലെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയാതെ സോഷ്യൽ മീഡിയയിൽ പലരും മകനെ കുറ്റപ്പെടുത്തി. ഈ വിവരം അറിഞ്ഞ ഫാ: സന്തോഷ് ആണ് ചിത്രത്തിന് പിന്നിലുള്ള കഥ പുറത്ത് പറഞ്ഞത്. വേറെ മാർഗങ്ങൾ ഒന്നും മുൻപിൽ ഇല്ലാത്തതുകൊണ്ടാണ് മകൻ അച്ഛനെ ഇവിടെ എന്നെ ഏൽപ്പിച്ചത് അതിലൊരു തെറ്റുമില്ല, അച്ഛനെ വീട്ടിൽ തനിച്ചാക്കി ഇരുത്തിഇരുനേൽ അതായിരുന്നു തെറ്റ് എന്ന് ഫാ: സന്തോഷ് കൂട്ടിച്ചേർത്തു.

 

പ്രായമായവരുടെ ഈ അവസ്ഥയ്ക്ക് കാരണം അണുകുടുംബങ്ങൾ ആണ്. ഇതാണ് നമ്മുടെ നാട്ടിലെ വലിയ പ്രശ്നം, വരുംകാലങ്ങളിൽ കേരളത്തിലെ അഞ്ചിൽ മൂന്ന് വീടുകളിലും പ്രായമായവർ മാത്രമേ ഉണ്ടാവുകയുള്ളൂ. മക്കളെല്ലാം ജോലിക്കായി പലയിടത്തും പോകുമ്പോൾ പ്രായമായവർ വലിയ വീടുകളിൽ തനിച്ചായി പോകും. ഇന്ന് കേരളത്തിൽ പലയിടത്തും ഇതാണ് അവസ്ഥ. 2 വർഷം മുമ്പ് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ മകൻ ആറുമാസം കഴിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങി വന്നപ്പോൾ കണ്ടത് സോഫയിൽ കിടക്കുന്ന മാതാവിന്റെ അഴുകിയ ജഡം ആയിരുന്നു. ഇതുപോലുള്ള സംഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രായമായവരെ തനിച്ചാക്കി പോകരുത് എന്ന് പോലീസ് മകനോട് പറയാൻ കാരണം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മുതിർന്നവരെ വൃദ്ധസദനത്തിൽ ആകുന്നതാണ് ഉചിതം.

x