പകരം വെക്കാനാവാത്തത്, തൻ്റെ അവസാന നിമിഷങ്ങളിലും ചിരിച്ചുകളിച്ച്‌ സുബ്ബലക്ഷ്മി, വിഡിയോ പങ്കുവെച്ച്‌ ചെറുമകൾ സൗഭാഗ്യ

മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ സുബ്ബലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച്‌ ചെറുമകൾ സൗഭാഗ്യ വെങ്കിടേഷ്. തന്റെ മകളെ കളിപ്പിക്കുന്ന സുബ്ബലക്ഷ്മിയുടെ വിഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘പകരം വെക്കാനാവാത്തത്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ എട്ട് മാസം മുൻപ് മുതൽ എടുത്ത പല വിഡിയോകൾ കോർത്തിണിക്കിയതാണ്. സൗഭാഗ്യയുടെ മകളുമായി കണ്ണുപ്പൊത്തി കളിക്കുന്നതാണ് വിഡിയോ. മരിക്കുന്നതിന് 15 ദിവസം മുൻപ് എടുത്ത വിഡിയോയിൽ അവശനിലയിൽ കിടക്കുകയാണെങ്കിലും കുഞ്ഞിനെ കണ്ണുപ്പൊത്തി കളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് മുത്തശ്ശി.

സിനിമയിൽ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാൾ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആർ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ചിരിയിൽ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തിൽ ആർ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു.

കാർത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനിൽ. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വർക്കായതും അവരുടെ ചിരി പടർത്തിയ വാർദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദർശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആർ സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.

ജാക്ക് ആൻഡ് ഡാനിയൽ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോൾ എന്നിവയിൽ ഡബ്ബിംഗ് ആർടിസ്റ്റുമായി തിളങ്ങിയ ആർ സുബ്ബലക്ഷ്‍മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‍കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയിൽ ഗായികയായും തിളങ്ങി ആർ സുബ്ബലക്ഷ്‍മി. ഭർത്താവ് കല്യാണകൃഷ്‍ണൻ. നടിയായ താരാ കല്യാൺ മകളാണ്.

Articles You May Like

x