
എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തിലെത്തി സ്വാമി അവധൂത നാദാനന്ദയെ സന്ദർശിച്ച് മോഹൻലാല്‍
വിവിധ ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും താരം സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന്റെ അത്തരമൊരു യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ ഗുരുജി അവധൂത നാദാനന്ദയെ സന്ദര്‍ശിച്ചിരിക്കുകയാണ് മോഹൻലാല്‍.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. രാമാനന്ദാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്. ആശ്രമത്തില്‍ എത്തിയ മോഹൻലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം … കര്‍ണൂല്‍ … ‘എന്ന കുറിപ്പിനൊപ്പമാണ് രാമാനന്ദ് പങ്കുവച്ചത്.
അതേ സമയം 2024 ജനുവരി 25 ന് തിയേറ്ററുകളിക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡിഎൻഎഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹൻലാൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
ജിപിഎല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍എഫ്ടികള്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി.