വിവാഹ ജീവിതം അവസാനിപ്പിച്ചതിൽ ദുഖമുണ്ട്, ഒരു പൂച്ചയെ വളർത്തിയി‌ട്ട് അത് ചത്ത് പോയാലോ ഇറങ്ങിപ്പോയാലോ നമുക്ക് വിഷമം ഇല്ലേ, അപ്പോൾ ബന്ധങ്ങൾ പോകുന്നതിലും ദുഖമുണ്ട്, കുടുംബം ചേർത്ത് നിർത്താൻ ഒരുപാട് ശ്രമിച്ചു പക്ഷെ: ചർച്ചയായി കൽപ്പനയുടെ വാക്കുകൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. 2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.

വേർപിരിഞ്ഞതിനെക്കുറിച്ച് കൽപ്പന മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞങ്ങൾ തമ്മിൽ സൗഹൃദമില്ലായിരുന്നു. ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സംസാരിച്ചിട്ട് പോലുമില്ല. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അദ്ദേഹം ഒ‌ട്ടും സംസാരിക്കാറില്ല. ഞാൻ നന്നായിരിക്കും. അതായിരിക്കണം ആകർഷിച്ചത്. കാഴ്ചയിലൊക്കെ വ്യത്യസ്തരായിരുന്നെങ്കിലും ഒരുപാട് ചേർച്ചകൾ ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചേർച്ചകളൊക്കെ പയ്യെ അപ്രത്യക്ഷമായതല്ല. ഒരു പ്രത്യേക സാഹചര്യം വന്നപ്പോൾ ശരിയല്ലെന്ന് തോന്നി. അങ്ങനെയാെരു അകൽച്ചയേ വന്നി‌ട്ടുള്ളൂ.

വിവാഹ ജീവിതം അവസാനിപ്പിച്ചതിൽ ദുഖമുണ്ട്. ഒരു പൂച്ചയെ വളർത്തിയി‌ട്ട് അത് ചത്ത് പോയാലോ ഇറങ്ങിപ്പോയാലോ നമുക്ക് വിഷമം ഇല്ലേ. അപ്പോൾ ബന്ധങ്ങൾ പോകുന്നതിലും ദുഖമുണ്ട്. ഞാൻ ആദ്യം ചെയ്ത സിനിമകൾ അറംപറ്റിയത് പോലെയായി. കുടുംബം ചേർത്ത് നിർത്താൻ ഒരുപാട് ശ്രമിച്ചു. പക്ഷെ നമ്മൾ കുറേക്കാലം ഒന്നിച്ച് ജീവിച്ചിട്ട് അവർ ശരിയല്ല എന്ന് പറയുന്നതിന്റെ പേര് വേറെയാണ്. മറ്റൊരു വ്യക്തിയെ കുറ്റപ്പെടുത്തുന്ന ആളല്ല. കർമ്മം എന്നേ പറയൂ.

അമ്മയുടെ മുന്നിലേ ഞാൻ കരയൂ. അല്ലാതെ എനിക്ക് കരയാൻ പറ്റില്ല. പിന്നെ അമ്മയെക്കൂടി വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് തോന്നിയെന്നും കൽപ്പന അന്ന് തുറന്ന് പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് കൽപ്പനയ്ക്കെതിരെ മുൻ ഭർത്താവ് അനിൽ ഉന്നയിച്ചത്. ആശുപത്രിയിലായപ്പോൾ തന്നെ തിരിഞ്ഞ് നോക്കിയില്ലെന്നും അമ്മയുടെ തടവറയിലാണെന്നും അനിൽ കുറ്റപ്പെടുത്തുകയുണ്ടായി.

എന്നാൽ അന്ന് ഇതിനൊന്നും കൽപ്പന മറുപടി നൽകിയില്ല. ഇതേക്കുറിച്ചും കൽപ്പന അന്ന് സംസാരിച്ചു. വേണമെങ്കിൽ എനിക്കും ഉള്ളതും ഇല്ലാത്തതും പറയാം. പക്ഷെ പറയാൻ പാടില്ല. ഞങ്ങളുടെ കുടുംബം ആരെക്കുറിച്ചും പരദൂഷണം പറയാറില്ല. മറ്റൊരു വ്യക്തിയെക്കുറിച്ച് പറയാത്ത ഞാനാണോ 16 കൊല്ലം ഒരുമിച്ച് ജീവിച്ച അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. എന്റെ കുട്ടിയുടെ അച്ഛനാണ് അദ്ദേഹമെന്നും കൽപ്പന അന്ന് ചൂണ്ടിക്കാട്ടി.

Articles You May Like

x